by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
ബെംഗളുരു: ക്രിസ്മസ് സീസണില്‍ നാട്ടിലെത്തണമെങ്കില്‍ മലയാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. പ്രമുഖ നഗരങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് നിരക്ക് അത്രയ്ക്കും കൂടുതലാണ്. ഇത്തവണ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരില്‍ നിന്നും പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചതായി കര്‍ണാടക കെഎസ്ആര്‍ടിസി അറിയിച്ചു.
ഏട്ട് ജില്ലകളിലേയ്ക്കായി ബാംഗ്ലൂരില്‍ നിന്ന് 17 ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തുക. ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പയിലേയ്ക്കും സര്‍വീസ് നടത്തും. എറണാകുളത്തേക്ക് 5, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതം സര്‍വീസുകളാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ ( എസ്‌ഐആര്‍ ) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
മുതിര്‍ന്ന നാല് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ഡോ. എം ജി രാജമാണിക്യം, കെ ബിജു, ടിങ്കു ബിസ്വാള്‍, കെ വാസുകി എന്നിവരെയാണ് എസ്‌ഐആര്‍ നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
രാജമാണിക്യത്തിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. ബിജുവിന് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളുടേയും, ടിങ്കു ബിസ്വാളിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേയും ചുമതലയാണ്. കെ വാസുകിക്ക് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേയും ചുമതല നല്‍കിയിട്ടുണ്ട്.
എസ്‌ഐആര്‍ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ നിരീക്ഷകരായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ മൂന്ന് സന്ദര്‍ശനങ്ങള്‍ നടത്തും. കരട് വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിക്കുന്ന നോട്ടീസ് കാലയളവിലായിരിക്കും ആദ്യ സന്ദര്‍ശനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയിലാകും മൂന്നാമത്തെ സന്ദര്‍ശനം. ആദ്യ സന്ദര്‍ശന വേളയില്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, അവരുടെ പരാതികളും ആശങ്കകളും കേള്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കോട്ടാത്തല മോഹൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ രക്ഷാധികാരി മാമ്പഴക്കര സദാശിവൻ നായർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബുരാജ്, പരമേശ്വരൻ നായർ, ബാബു രാജേന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ ജോയിൻ്റ് സെക്രട്ടറി മസൂദ്, നാരായണൻ നായർ, ശ്രീകുമാർ, ഡി. പ്രഭാകരൻ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡൻ്റ് ഉദയകുമാർ എം.കെ, വൈസ് പ്രസിഡൻ്റുമാർ: വിൻസൻ്റ്, രാജേന്ദ്രനാചാരി, ശശികുമാർ, സെക്രട്ടറി സുനിൽ കുമാർ. കെ, ജോയിൻ്റ് സെക്രട്ടറിമാർ: ഭുവനേശ്വരി തങ്കച്ചി,ചമ്പയിൽ സുരേഷ്, രത്നരാജ്, ട്രഷറർ: മനോമോഹനൻ



by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആശ്രയമറ്റ കുടുംബത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ 28ആം വാർഡായ കുഴിമുക്കിൽ പുത്തൻവീട്ടിൽ താമസിക്കുന്ന കാഴ്ച ശക്തി നഷ്ടപ്പെട്ട 71 വയസ്സുള്ള ഓമന അമ്മ, മാനസിക വൈകല്യങ്ങൾ നേരിടുന്ന രമ, രമ്യ എന്നിവരെയാണ് കരുണാലയം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട രമ്യ പ്രചരണ പ്രവർത്തനങ്ങൾക്കിടയിൽ ഈ കുടുംബം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു.
നാട്ടുകാരും ഇവരെ സംരക്ഷിക്കാൻ ഉതകുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് രമ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ അവരുടെ പുനരധിവാസം ഉറപ്പാക്കും എന്ന് രമ്യ നാട്ടുകാർക്ക് ഉറപ്പു നൽകിയിരുന്നു. ഇലക്ഷൻ കഴിഞ്ഞ ഉടനെ ഇതിനുള്ള ശ്രമം ആരംഭിച്ചു.
ഇതേ സ്ഥലത്ത് ഇവരെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനേക്കാൾ നല്ലത് ഇവർക്ക് അനുയോജ്യമായ പുനരധിവാസ കേന്ദ്രം കണ്ടെത്തി അവിടേക്ക് മാറ്റുന്നതാണെന്നു വിലയിരുത്തിയിരുന്നു. ഇതിനെ തുടർന്ന് വിവിധ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിച്ച് ശ്രമിക്കുകയും ഈ കുടുംബത്തിന് അനുയോജ്യമായ പുനരധിവാസി കേന്ദ്രം കരുണാലയം ആണെന്ന് കണ്ടെത്തി അവരോട് സംസാരിച്ച് ഏറ്റെടുക്കൽ ഉറപ്പുവരുത്തുകയായിരുന്നു. വാർഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ഉടൻ രമ്യ പൂർത്തിയാക്കിയതും ഈ മാനുഷിക സേവനമാണ്.
വാർഡ് മെമ്പർ രമ്യയ്ക്ക് പുറമേ ജോയ്, അനി, അമ്പാടി, വിപിൻ, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് കുടുംബത്തിന് ആവശ്യമായ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ചത്.
by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. തിരുവനന്തപുരം എഴാം നമ്പർ ആഡീ. സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് നടപടി.
ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്നായിരുന്നു കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്താന്‍ ജാമ്യം നല്‍കണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞു മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ പൊലീസിനോടും പരാതിക്കാരി ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി ടി കുഞ്ഞു മുഹമ്മദും താമസിച്ചിരുന്നത് നഗരത്തിലെ തന്നെ ഹോട്ടലിലായിരുന്നു. ഹോട്ടലില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി.



Recent Comments