by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വാഷിങ്ടണ്‍: ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ട്രംപിന്റെ മുന്‍ സഹായി വാള്‍ട്ട് നൗതയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. 247 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. മിയാമി ഫെഡറല്‍ കോടതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2021 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും സ്ഥാനമൊഴിയുമ്പോള്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപ് മാര്‍ എലാഗോ ഫ്‌ലോറിഡ എസ്റ്റേറ്റിലും ന്യൂജേഴ്സി ഗോള്‍ഫ് ക്ലബ്ബിലും അലക്ഷ്യമായി സൂക്ഷിച്ചെന്നാണ് കേസ്. രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയുടെ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ്, ഡൊണള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ബൈബുവിൻ്റെ ഉടസ്ഥതയിലുള്ള ഫിയാ മോൾ എന്ന വള്ളമാണ് മറിഞ്ഞത്.
വള്ളത്തിലുണ്ടായിരുന്ന മനോജ് (32), രമേഷ് (58), ടെറി (48) എന്നിവരെ മത്സ്യതൊഴിലാളികളും, കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി.
വള്ളത്തിലെ വലകൾ നഷ്ടപ്പെടുകയും, വള്ളത്തിനും എഞ്ചിനും കേടുപാടുകൾ സംഭവിച്ചു.ശനിയാഴ്ചയും, തിങ്കളാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഒരു വിഭാഗം മത്സ്യതൊഴിലാളികൾ മുന്നറിയിപ്പുകൾ അവഗണിക്കുകയാണ്.
by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ എറണാകുളം ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസ്. 2009 നവംബർ 29 ന് നടന്ന അപകട മരണവുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്.
ഇടുക്കി ഉടുമ്പൻചോല സ്വദേശി എബി(18)ൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. വാഹനാപകടത്തെ തുടർന്ന് എബിൻ്റെ തലയിൽ കട്ടപിടിച്ച രക്തം നീക്കംചെയ്യാതെ ആശുപത്രി അധികൃതർ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും, തുടർന്ന് വിദേശിക്ക് അവയവം ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് കോടതി സമൻസ് അയച്ചു. ബൈക്കപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായാണ് എബിനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം വിദഗ്ധ ചികിത്സക്കായി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി.
തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസയക്കാൻ ഉത്തരവിടുകയായിരുന്നു.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ലേക് ഷോർ ആശുപത്രി അധികൃതർ രംഗത്തെത്തി. മസ്തിഷ്കത്തിന് സ്ഥിരമായി കേട് സംഭവിക്കുന്ന തരത്തിലുള്ള ശക്തമായ മുറിവായിരുന്നു എബിന്റേതെന്നാണ് ആശുപത്രിയുടെ വാദം. കൃത്യമായ ചികിത്സ നൽകിയെന്നും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യുജി 2023 പരീക്ഷയില്‍ കേരളത്തിന് അഭിമാന നേട്ടം. പരീക്ഷയില്‍ കോഴിക്കോട് സ്വദേശിനി ആര്‍ എസ് ആര്യ 23-ാം റാങ്ക് നേടി. 711 മാര്‍ക്ക് നേടിയ ആര്യയ്ക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. പരീക്ഷയെഴുതിയ 20.38 ലക്ഷം വിദ്യാര്‍ഥികളില്‍ 11.45 ലക്ഷം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
തമിഴ്നാട്ടില്‍ നിന്നുള്ള പ്രബഞ്ചനും ആന്ധ്രയില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇരുവര്‍ക്കും 99.99 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. ആദ്യ ഏഴുറാങ്കില്‍ നാലും തമിഴ്‌നാടാണ് സ്വന്തമാക്കിയത്.ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം യോഗ്യത നേടിയത്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1.39 ലക്ഷം വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്.
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in ല്‍ പരീക്ഷാഫലം അറിയാം. മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളില്‍ 4097 സെന്ററുകളിലായി 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്
by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ കടകളിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ഇതിനിടെ പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
by Midhun HP News | Jun 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.
ഇഡി കസ്റ്റഡിയില്‍ വെച്ച് പുലര്‍ച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ സെന്തില്‍ ബാലാജിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉള്‍പ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു. 2011-15 കാലഘട്ടത്തില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും സെന്തിൽ ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.
ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡിഎംകെയിൽ ചേരുകയായിരുന്നു. ഇപ്പോൾ എംകെ സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി, എക്‌സൈസ് വകുപ്പു മന്ത്രിയാണ്. സെന്തിൽ ബാലാജിയെ അറസ്റ്റുചെയ്ത ഇഡിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ കാണാനായി മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ ആശുപത്രിയിലെത്തി.
Recent Comments