പേരാമ്പ്രയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് അടക്കം മൂന്നു കെട്ടിടങ്ങള്‍ അഗ്നിക്കിരയായി

പേരാമ്പ്രയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് അടക്കം മൂന്നു കെട്ടിടങ്ങള്‍ അഗ്നിക്കിരയായി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ കടകളിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ഇതിനിടെ പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.

ഇഡി കസ്റ്റഡിയില്‍ വെച്ച് പുലര്‍ച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടര്‍ന്ന് സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ സെന്തില്‍ ബാലാജിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉള്‍പ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു. 2011-15 കാലഘട്ടത്തില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും സെന്തിൽ ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.

ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡിഎംകെയിൽ ചേരുകയായിരുന്നു. ഇപ്പോൾ എംകെ സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി, എക്‌സൈസ് വകുപ്പു മന്ത്രിയാണ്. സെന്തിൽ ബാലാജിയെ അറസ്റ്റുചെയ്ത ഇഡിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. തീവ്രപരിചരണ വിഭാ​​ഗത്തിൽ ചികിത്സയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ കാണാനായി മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ ആശുപത്രിയിലെത്തി.

കാലവര്‍ഷക്കാറ്റ് ശക്തം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

വർക്കല ഇടവ കായലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇടവ വെറ്റക്കട പള്ളിക്ക് പുറകുഭാഗത്തായി മൃതദേഹം കണ്ടെത്തിയത്.
അയിരൂർ പോലീസും വർക്കല ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വള്ളത്തിൽ പോയി മൃതദേഹം കരയ്ക്ക്എ ത്തിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമായി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. അയിരൂർ പോലീസ് മറ്റ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

താനൂര്‍ ബോട്ടുദുരന്തം: അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

താനൂര്‍ ബോട്ടു ദിരന്തത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ടു ദുരന്തത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.

പോളിടെക്നിക്കിലെ 2023-24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30 വരെ അപേക്ഷിക്കാം

പോളിടെക്നിക്കിലെ 2023-24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30 വരെ അപേക്ഷിക്കാം

പോളിടെക്നിക്കിലെ 2023-24 അധ്യയന വര്‍ഷ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ 30 വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍, എയിഡഡ്, ഐഎച്ച്‌ആര്‍ഡി, കേപ് സ്വാശ്രയ പോളിടെക്നിക്കിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം. കേരള സര്‍ക്കാര്‍/ ഐഎച്ച്‌ആര്‍ഡി/കേപ് പോളിടെക്നിക്കിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളികളിലെ 85 ശതമാനം സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക്കുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്കുമാണ് ഓണ്‍ലൈൻ വഴി പ്രവേശനം.

ടിഎച്ച്‌എസ്‌എല്‍സി, വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് യഥാക്രമം 10, 2 ശതമാനം വീതം സംവരണം ഉണ്ട്. വിഎച്ച്‌എസ്‌ഇ പാസായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരഞ്ഞെടുക്കാൻ ആകുക.

ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ് സി/ എസ് ടി, ഒഇസി, എസ്‌ഇബിസി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള സംവരണവുമുണ്ട്.

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനു മുൻപായി
polyadmission.org
എന്ന വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച്‌ പൂര്‍ത്തിയാക്കണം.