വാഹന മോഷ്ടാവ് പിടിയില്‍

വാഹന മോഷ്ടാവ് പിടിയില്‍

വീട്ടു വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വിലവൂര്‍കോണം, മണ്ണയം, നിഥീഷ് ഭവനില്‍ മഹിലാല്‍ (22) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അടുതലയിലുള്ള വീട്ടില്‍ ജോലിക്കായി എത്തിയ ബിജോയ് എന്ന ആള്‍ വീടിന്റെ സിറ്റൗട്ടിന് മുന്‍വശത്തായി പാര്‍ക്ക് ചെയ്യ്തിരുന്ന സ്‌കൂട്ടറാണ് മോഷ്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്.

ജോലി കഴിഞ്ഞ് തിരികെ എത്തിയ ബിജോയ് വാഹനം മോഷണം പോയതായി മനസ്സിലാക്കി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും മോഷണം പോയ വാഹനം കണ്ടെത്തുകയും ചെയ്തു. സാഹചര്യ തെളിവുകളുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിനും മോഷണ മുതല്‍ കണ്ടെത്തുന്നതിനും സഹായകമായത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മോഷണ കുറ്റത്തിന് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാനം; സർവീസ് നടത്തി എയർ ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്.

ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു,

അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനം നടത്തി. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടുവെന്നും എയർ ഇന്ത്യ എക്പ്രെസ് പ്രതികരിച്ചു.

എഐ ക്യാമറ: സ‍ര്‍വത്ര സാങ്കേതിക തകരാര്‍, നോട്ടീസയച്ചത് 3000 പേർക്ക് മാത്രം

എഐ ക്യാമറ: സ‍ര്‍വത്ര സാങ്കേതിക തകരാര്‍, നോട്ടീസയച്ചത് 3000 പേർക്ക് മാത്രം

തിരുവനന്തപുരം: റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചതെങ്കിലും സാങ്കേതികപ്രശ്നങ്ങൾ തുടരുകയാണെന്നതാണ് സ‍ര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ.

പഴയ രീതിയിലെ നമ്പർ പ്ളേറ്റുകളിൽ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സമുണ്ട്.

ഒരു ദിവസം പരമാവധി 25,000 വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ അയച്ചത് 3000 നോട്ടീസുകൾ. ക്യാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ ഒഴിവാക്കുകയാണ്. ചെലാൻ അയച്ച് കുടുങ്ങിപ്പോകുമെന്ന പേടിയാണ് കാരണം. പരിവാഹനിലെ പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർണ്ണമായും പരിഹരിക്കുമെന്നാണ് എൻഐസി പറയുന്നത്.

ഈ വർഷത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും

ഈ വർഷത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും

ഈ വർഷത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ജൂൺ രണ്ട് മുതലാണ് അപേക്ഷ സമർപ്പിക്കാൻ ആരംഭിച്ചത്. ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 4,49,920 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അവസാന തീയതി ഇന്നായതിനാൽ, അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ട്രയൽ അലോട്ട്മെന്റ് 13നും, ആദ്യ അലോട്ട്മെന്റ് 19നും പ്രഖ്യാപിക്കും. ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുക.

ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷകൾ മലപ്പുറം ജില്ലയിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. 78,140 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി മലപ്പുറം ജില്ലയിൽ നിന്നും അപേക്ഷ നൽകിയത്. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട് ജില്ലയിൽ നിന്നാണ്. 11,573 പേർ മാത്രമാണ് വയനാട് ജില്ലയിൽ നിന്നും അപേക്ഷ നൽകിയത്. തിരുവനന്തപുരം- 33,852, കൊല്ലം- 32500, പത്തനംതിട്ട- 13,832, ആലപ്പുഴ- 25,187, കോട്ടയം- 22,585, ഇടുക്കി- 12,399, എറണാകുളം- 36,887, തൃശ്ശൂർ- 38,133, പാലക്കാട്- 43,258, കോഴിക്കോട്- 46,140, കണ്ണൂർ- 36,352, കാസർഗോഡ്- 19,109 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.

സ്വർണവിപണിയിൽ ചാഞ്ചാട്ടം; ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

സ്വർണവിപണിയിൽ ചാഞ്ചാട്ടം; ഇന്നലെ കുറഞ്ഞത് ഇന്ന് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷമുല്ല ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. വിപണി വില 5560 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വില 4610 രൂപയാണ്.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ജൂണ്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

ജൂണ്‍ 12 വരെ കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനുകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്.