വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിന്‍. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു.

തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്. ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍ക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ചു വരികയാണ്.

നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാ കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല.

ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. 27ന് വെള്ളിയാഴ്ച രാവിലെ സഹസ്രകലശാഭിഷേകം, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപിക്കും. മാര്‍ച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാല്‍ വൈകീട്ട് ആറ് മണിക്കും ക്ഷേത്ര നട അയടക്കുന്നതും 7.15ന് നടതുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകുള്‍ ക്രമപ്രകാരം നടക്കുന്നതുമാണ്. അന്നേദിവസം അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവല്‍ എന്നി വഴിപാടുകള്‍ ശീട്ടാക്കുന്നതില്ല.

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.

ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011-16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്.

യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരം ചെയ്യുന്ന കെജിഎംഒഎ ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന തീരുമാനം മാറ്റി. തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അതേസമയം ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയുടെ നേര്‍ക്ക് പ്രതിഷേധവുമായി എത്തിയത് ആള്‍ക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഡോക്ടര്‍മാരുടെ സമരത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്ദലി കായ്പ്പാടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കിയത്.

കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്കും. ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (KBFPCL- കെബിഎഫ്‌പി‌സി‌എൽ) പ്ലാന്റ് മാനേജറുടെ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് കെബിഎഫ്‌പി‌സി‌എൽ ചീഫ് എക്സിക്യൂട്ടീവും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

രണ്ട് അപേക്ഷകളുടെ വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വഴിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്

അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒഴിവിലേക്ക് ഓൺലൈനായി വേണം അപേക്ഷിക്കാൻ. പ്ലാന്റ് മാനേജറുടെ ഒഴിവിലേക്ക് ഹാർഡ് കോപ്പി സമർപ്പിക്കണം.

അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ
യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എ/ ബി എസ് സി/ ബി കോം എന്നിങ്ങനെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ പത്രം, ന്യൂസ് ഏജൻസി, എന്നിവയിലേതെങ്കിലും എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 35 വയസ് (31.01.2026 അടിസ്ഥാനമാക്കി)

ശമ്പളം 32,550 രൂപ സമാഹൃതം

നിയമന രീതി:കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

നിയമിക്കപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്നതുവരെയായിരിക്കും കാലാവധി.

അപേക്ഷാ ഫീസ് 500 രൂപ

അപേക്ഷകൾ മാർച്ച് 10 വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈനായി ലഭിക്കണം.

കെബിഎഫ്‌പി‌സി‌എൽ പ്ലാന്റ് മാനേജർ
യോഗ്യത:

ലൈവ് സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജിയിൽ വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും

ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം

അല്ലെങ്കിൽ

വെറ്ററിനറി സയൻസിൽ ബിരുദം

ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിങ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

ശമ്പളം: പ്രതിമാസം 50,000 രൂപ സമാഹൃതം

നിയമന രീതി:കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

പ്രായപരിധി: 35 വയസ്സിന് താഴെ (01.02.2026 അടിസ്ഥാനമാക്കി.

അപേക്ഷയുടെ ഹാർഡ് കോപ്പി വേണം സമർപ്പിക്കാൻ. അപേക്ഷ മാർച്ച് ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്കകം നിർദ്ദിഷ്ട മേൽവിലാസത്തിൽ ലഭിച്ചിരിക്കണം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

കവറിന് മുകളിൽ ‘പ്ലാന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിരിക്കണം അപേക്ഷ ലഭിക്കേണ്ട വിലാസം

ചെയർമാൻ & മാനേജിങ് ഡയറക്ടർ,

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്,

TC 94/3171,

സെന്റ് ആൻസ് ചർച്ചിന് എതിർവശം,

പാളയം – എയർപോർട്ട് റോഡ്,

പള്ളിമുക്ക്,

പേട്ട,

തിരുവനന്തപുരം

പിൻ കോഡ്- 695024

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും വർധിപ്പിച്ചു.

നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാനാവും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്ത് യുവജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.