രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

തിരുവനന്തപുരം: 2021 മുതല്‍ 2026 വരെയുള്ള രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാന നിയമസഭ മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ ദിവസങ്ങളിലാണ് സമ്മേളിച്ചതെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ 16 സെഷനുകളിലായി 204 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. അതായത്, ഒരുവര്‍ഷം ശരാശരി 41 ദിവസങ്ങളില്‍ മാത്രമാണ് സഭാനടപടികള്‍ നടന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍ ചീഫ് വിപ്പ് ഡോ. ജയരാജ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. റല്‍ഫി പോള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘ഡിമോക്രസി ഇന്‍ പ്രാക്ടീസ്: ആന്‍ ഇവാല്വേഷന്‍ ഓഫ് ദ് ഫിഫ്റ്റീന്‍ത് കേരള ലെജിസ്ലേറ്റിവ് അസംബ്ലി’ എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 14-ാം നിയമസഭയേക്കാള്‍ 28 ദിവസം കുറവാണ് അവസാന നിയമസഭ സമ്മേളിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 300 ദിവസത്തോളം (വര്‍ഷം 60 ദിവസം) സിറ്റിങ് നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും 204 ദിവസങ്ങളില്‍ മാത്രമാണ് സഭ സമ്മേളിച്ചത്.

22 സെഷനിലായി 232 ദിവസമാണ് 14-ാം നിയമസഭ ചേര്‍ന്നത്. കോവിഡ്-19 പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പോലും ഒന്നാം പിണറായി സര്‍ക്കാര്‍ സഭാസമ്മേളനം മുടക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 14-ാം നിയമസഭയുടെ ആകെ പ്രവൃത്തി സമയം 1265 മണിക്കൂറായിരുന്നു. എന്നാല്‍ 2021-26 കാലഘട്ടത്തില്‍ ഇത് 1192 മണിക്കൂറായി കുറഞ്ഞു. 73 മണിക്കൂറിന്റെ കുറവാണുണ്ടായത്. എന്നാല്‍ പ്രതിദിന ശരാശരി സിറ്റിങ് സമയം 5.3 മണിക്കൂറില്‍ നിന്ന് 5.5 മണിക്കൂറായി ഉയര്‍ന്നു.

മറ്റു സംസ്ഥാനങ്ങളിലെ സമ്മേളന കാലയളവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അഞ്ച് വര്‍ഷത്തിനിടെ 166 സിറ്റിങ് ദിനങ്ങളാണുണ്ടായിരുന്നത്. വര്‍ഷം ശരാശരി 33 ദിവസം. എന്നാല്‍ പ്രതിദിനം ശരാശരി 2.5 മണിക്കൂര്‍ മാത്രമാണ് സമ്മേളനം നീണ്ടത്. തമിഴ്‌നാട്ടില്‍ 155 ദിവസങ്ങളില്‍ സഭ സമ്മേളിച്ചു. വര്‍ഷം ശരാശരി 32 ദിവസം. അഞ്ച് മണിക്കൂറാണ് ഓരോ ദിവസത്തേയും ശരാശരി സിറ്റിങ്. ഇക്കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് അസമാണ്. അഞ്ച് വര്‍ഷ കാലയളവില്‍ 102 ദിവസം മാത്രമാണ് അസമില്‍ സഭാസമ്മേളനം നടന്നത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പല സമ്മേളനങ്ങളും മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ദിവസങ്ങള്‍ക്കുമുമ്പ് അവസാനിപ്പിക്കുകയോ ദിവസങ്ങള്‍ ചുരുക്കുകയോ ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. നിയമനിര്‍മാണ പ്രക്രിയകള്‍, സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, പൊതുതാല്‍പര്യ വിഷയങ്ങളിലെ വിശദമായ സംവാദങ്ങള്‍ എന്നിവയ്ക്ക് നിയമസഭയാണ് പ്രധാന വേദി. എന്നാല്‍ സമ്മേളന ദിവസങ്ങള്‍ കുറയുന്നത് പ്രതിപക്ഷത്തിന്റെയും അംഗങ്ങളുടെയും ചര്‍ച്ചാ അവസരങ്ങളെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

പഠനത്തില്‍ നിയമസഭയുടെ പ്രവര്‍ത്തന സമയവും ചോദ്യോത്തര വേളയും അടിയന്തര പ്രമേയങ്ങള്‍ പരിഗണിക്കുന്ന രീതിയും വിശകലനം ചെയ്തിട്ടുണ്ട്. നിശ്ചയിച്ചിരുന്ന മുഴുവന്‍ ദിവസങ്ങളും ഉപയോഗിക്കാത്തത് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിയമസഭയുടെ കാര്യക്ഷമത വിലയിരുത്തുമ്പോള്‍ പാസാക്കിയ ബില്ലുകളുടെ എണ്ണം മാത്രമല്ല, അവ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ച സമയം, അംഗങ്ങള്‍ക്ക് ലഭിച്ച പങ്കാളിത്ത അവസരങ്ങള്‍, പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്താനുള്ള സൗകര്യം എന്നിവയും പരിഗണിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭയുടെ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും ചെയ്യേണ്ടതുണ്ടെന്ന നിര്‍ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നു.

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് അലമാര നൽകി

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് അലമാര നൽകി

യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ എൽ എം എസ് പ്രൈമറി സ്കൂളിന് അലമാര നൽകി.

അന്നേ ദിവസം ആലംകോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന് പഠനോപകരണങ്ങളും സ്വീറ്റ്സും നൽകി.
ഇതിനോടൊപ്പം ആലംകോട് സ്ക്കൂളിന്റെ മുൻ വശത്തും, മെയിൽ റോഡിലും ട്രാഫിക് സുരക്ഷാ കോൺവെക്സ് മീററുകളും സ്ഥാപിച്ചു. വാർഡ് കൗൺസിലർ സന്തോഷ്, ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ, ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കുമാർ, പി ടി എ പ്രസിഡന്റ് എസ് ജീവൻ ലാൽ, സ്ക്കൂൾ മാനേജർ Rev. ഫാദർ റോയ് മോൻ, ചെയർമാൻ ആറ്റിങ്ങൽ ഗോപൻ, ക്ലബ് ഭാരവാഹികൾ, വി എച്ച്‌ എസ്സ് സി പ്രിൻസിപ്പൽ നിഷ, മറ്റ് റ്റീച്ചേഴ്സ് എന്നിവർ പങ്കെടുത്തു.

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ

അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.

ഇന്നലെ രാത്രിയോടെയായിരുന്നു ആരാധകരായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ മുതലപ്പൊഴി – വർക്കല റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം എണ്ണായിരത്തോളം രൂപ ചിലവഴിച്ച് മെസ്സി, മറഡോണ, ഡീമരിയ, ദിബാല തുടങ്ങിയ താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി പടുകൂറ്റൻ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് രാവിലെയോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇതിനടുത്തായി ബ്രസീൽ ആരാധകർ 2000 ത്തോളം രൂപ ചിലവഴിച്ചു സ്ഥാപിച്ച ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട യുവാക്കൾ കടൽപ്പണിക്ക് പോയി സ്വരൂപിച്ച പണമുപയോഗിച്ചായിരുന്നു ഫ്ലെക്സ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിച്ചിരുന്നത്. സ്ഥലത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബോർഡുകൾ തകർത്തതെന്ന് ആരോപിച്ചുകൊണ്ട് ജാക്സൻ, ആനോക്ക്, റ്റിജു, അലൻ, ജോയൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം പാഴ്സൽ സർവീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

വർക്കലയിൽ റെയിൽവേ ട്രാക്കിന് സമീപം പാഴ്സൽ സർവീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലം സ്വദേശി മധുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഇടവ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ റെയിൽവേ ട്രാക്കിൽ വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടവ റെയിൽവേ ഗേറ്റിന് സമീപത്ത് ആണ് മൃതദേഹം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വർക്കല അയിരൂർ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുമാരനാശാന്റെ ജന്മഭൂമി സംരക്ഷിക്കുവാൻ ദൃഡ പ്രതിജ്ഞയുമായ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ

കുമാരനാശാന്റെ ജന്മഭൂമി സംരക്ഷിക്കുവാൻ ദൃഡ പ്രതിജ്ഞയുമായ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ

അഞ്ചുതെങ്ങ് കായ്ക്കരയിലെ ജന്മഗൃഹം നിലനിന്നിരുന്ന തൊമ്മൻവിളാകത്തെ തറവാട് ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി യാത്രയുടെ ഭാഗമായാണ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ ദൃഡ പ്രതിജ്ഞ ചൊല്ലിയത്. പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, കവി സദസ്സ്, കാവ്യാലാപനം തുടങ്ങിയവയ്ക്ക് സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകി.

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് കവിയുടെ ജന്മസ്ഥലമായ കായിക്കരയിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി ജി ഹരിദാസ് നിർവ്വഹിച്ചു. സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ ആദ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ സാംസ്കാരിക നായകന്മാരായ നെടുവട്ടം ഗോപാലകൃഷ്ണൻ, കാവാലം ശശികുമാർ അജയൻ കല്ലറ, കാര്യവട്ടം ശ്രീകണ്ഠൻ, ഭാവന രാധാകൃഷ്ണൻ, ബാലചന്ദ്രൻ, എ വി രാജേന്ദ്രൻ, ജി എൻ മഹേഷ്‌, വൃദ്ധവനം പാർത്ഥസാരഥി, കെ വി രാജേന്ദ്രൻ, മുക്കംപാലംമൂട് രാധാകൃഷ്ണൻ, അശോകൻ കായിക്കര, ബാബു കൃഷ്ണൻ, മഹേഷ്‌, ഭാരതന്നൂർ സോമശേഖരൻ, അരുൺ മണലൂർ, ബിപിൻ ചന്ദ്രപാൽ, കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ വക്കം അജിത്, കടയ്ക്കാവൂർ അജയബോസ്, അഞ്ചുതെങ്ങ് സജൻ, ബൈജു, സാബു, സുനിൽ എസ് വി, ഷിബു കടയ്ക്കാവൂർ, സരള കായ്ക്കര, ഷീന എസ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. തപസ്യ ജില്ലാ സെക്രട്ടറി സുജിത് ഭവാനന്ദൻ സ്വാഗതവും, വെള്ളനാട് മണികണ്ഠൻ നന്ദിയും പറഞ്ഞു.

കുമാരനാശാൻ പിറന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട് അവകാശികൾ ഇല്ലാതെ വർഷങ്ങളായി അനാഥമായി കിടക്കുകയായിരുന്നു. ഇവിടം കയ്യേറി സ്വകാര്യ മത്സ്യലേല ചന്ത നിർമ്മിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാരും സാഹിത്യകാരന്മാരും കുടുംബക്കാരും ചേർന്ന് ഒരു സംരക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തപസ്യയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്ര നടത്തിയത്.

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി

ഡി വൈ എഫ് ഐ ഇളമ്പ പാലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം 2026 ‘നമുക്കൊരുക്കം അവർ പഠിക്കട്ടെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി. സെക്രട്ടറി അനന്ദു, പ്രസിഡന്റ് ആദർശ് തുടങ്ങിയവർ പങ്കെടുത്തു.