കളിക്കുന്നതിനിടെ മുറ്റത്ത് പാമ്പ്; ചവച്ചരച്ച് തിന്ന് മൂന്ന് വയസുകാരന്‍

കളിക്കുന്നതിനിടെ മുറ്റത്ത് പാമ്പ്; ചവച്ചരച്ച് തിന്ന് മൂന്ന് വയസുകാരന്‍

ലഖ്‌നൗ: മൂന്ന് വയസുകാരന്‍ പാമ്പിനെ ചവച്ചരച്ചു തിന്നു. ഉത്തര്‍പ്രേദശിലെ ഫാറൂഖ്ബാദ് ജില്ലയിലെ മദ്‌നാപൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. പരിഭ്രാന്തരായ മാതാപിതാക്കള്‍ ചത്തപാമ്പിനെ ബാഗിലാക്കി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 24 മണിക്കൂര്‍ നീരീക്ഷണത്തിന് ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിനേശ് കുമാറിന്റെ മകന്‍ ആയൂഷിന്റെ നിലവിളി കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. അവന്‍ പാമ്പിനെ ചവച്ചരയ്ക്കുന്നത് കണ്ട് മുത്തശ്ശി ആദ്യം ഞെട്ടിയെങ്കിലും വായില്‍ നിന്ന് അതിനെ പുറത്തെടുക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.

മാതാപിതാക്കള്‍ എത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുന്നതിനായ ചത്തപ്പാമ്പിനെ ഒരു പോളിത്തീന്‍ ബാഗില്‍ ആക്കി എടുക്കുകയും ചെയ്തു. കുട്ടി സുഖമായിരിക്കുന്നതായും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.

പരിസ്ഥിതി ദിനാഘോഷം നടത്തി

പരിസ്ഥിതി ദിനാഘോഷം നടത്തി

കേരള എൻജിഒ യൂണിയൻ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തെ വിതരണവും നടത്തി. ആറ്റിങ്ങൽ ഡി ഇ ഒ അങ്കണത്തിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. വേണുനായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി വി. പ്രശാന്ത്, ഡി. ഇ.ഒ. ബിന്ദു ജി. ഐ., യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന ആർ. പ്രസാദ്, ഏരിയ വൈസ് പ്രസിഡന്റ് ഷജീല എസ്. കെ. എന്നിവർ സംസാരിച്ചു.

കർഷക കോൺഗ്രസ്  ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം നടത്തി

കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷകകോൺഗ്രസ്ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണനാക്ക് ആർ എം എൽ പി എസ്സ് സ്കൂളിൽ വൃക്ഷ തൈ നടീൽ കർഷകകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരൻ നിർവഹിച്ചു. കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് കിനാലുവിള, കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്കൃഷ്ണൻ, ഷിഹാബുദ്ദീൻ, ഇക്ബാൽ, നഹാസ്, നാസിമുദ്ധീൻ, സവാദ്ഖാൻ എന്നിവർ പങ്കെടുത്തു.

‘നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു’; പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരെ തുടർനടപടികൾ റദ്ദാക്കി

‘നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു’; പോക്‌സോ കേസിൽ രഹ്ന ഫാത്തിമക്കെതിരെ തുടർനടപടികൾ റദ്ദാക്കി

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസിൽ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. രഹ്ന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നായിരുന്നു രഹനക്കെതിരെ ചുമത്തിയ കേസ്.

പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ നാളെ മുതൽ സ്റ്റോപ്പ്

പരശുറാം എക്‌സ്‌പ്രസിന് ചിറയിൻകീഴിൽ നാളെ മുതൽ സ്റ്റോപ്പ്

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ നാളെ മുതൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്‌സ്‌പ്രസിന് സ്റ്റോപ്പുണ്ടാകും. നാളെ വൈകിട്ട് ആറിന് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എക്‌സ്‌പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിക്കും.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേഷൻ സന്ദർശനത്തിനുശേഷം ശാർക്കരയിൽ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സമ്മേളനവും നടക്കുമെന്ന് ഇതോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ ട്രഷറർ എം ബാലമുരളി, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര, പൂവത്തുംമൂട് ബിജു, അഭിജിത്ത്, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

അറബിക്കടലില്‍ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷമെത്താന്‍ ഇനിയും വൈകും.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.