അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവെച്ചു; മറ്റൊരു കാട്ടിലേക്ക് മാറ്റാന്‍ തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവെച്ചു; മറ്റൊരു കാട്ടിലേക്ക് മാറ്റാന്‍ തമിഴ്‌നാട് വനംവകുപ്പ്

കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു.

തമിഴ്‌നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്. ആന ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ട്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റും. ഇതിനായി മൂന്നു കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക. നാലോളം സ്ഥലങ്ങളാണ് തമിഴ്‌നാട് വനംവകുപ്പിന്റെ പരിഗണനയിലുള്ളത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ സ്ലീപ്പാണ് പരിഗണനയിലുള്ള ഒരു സ്ഥലം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ വെടിവെക്കുന്നത്.

ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയായിരുന്നു.

“ഈ ചിത്രം ഒരുപാടുനാൾ അലട്ടും, ആ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമൊരുക്കും”; സഹായവുമായി സേവാ​ഗ്

“ഈ ചിത്രം ഒരുപാടുനാൾ അലട്ടും, ആ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമൊരുക്കും”; സഹായവുമായി സേവാ​ഗ്

ഒഡിഷ ട്രെയിൻ അപകടത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്.

“ഈ ചിത്രം ഒരുപാട് നാൾ നമ്മളെ അലട്ടും. ഏറ്റവും സങ്കടകരമായ ഈ അവസരത്തിൽ എനിക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മക്കളുടെ വിദ്യാഭ്യാസകാര്യമെങ്കിലും ഏറ്റെടുക്കാനാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്”, ട്രെയിൻ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സെവാഗ് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ അദാനി ഗ്രൂപ്പും ട്രെയിനപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.

അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

പരശുറാം എക്സ്പ്രസിനെ സ്വീകരിക്കുവാനൊരുങ്ങി ചിറയിൻകീഴ്

പരശുറാം എക്സ്പ്രസിനെ സ്വീകരിക്കുവാനൊരുങ്ങി ചിറയിൻകീഴ്

മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെയും ജനങ്ങളുടെയും സ്വപ്നം സാക്ഷാൽക്കരിച്ചുകൊണ്ട് പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ് അനുവദിച്ചു. ജൂണ് 6 മുതൽ ട്രെയിൻ ചിറയിൻകീഴ് നിർത്തിത്തുടങ്ങും. അന്നേ ദിവസം രാവിലെ 6.30 നും വൈകുന്നേരം 6 നും ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പരശുറാമിന് ഗംഭീര സ്വീകരണം ഒരുക്കുന്നു.

പരശുറാമിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഇതിനായി പരിശ്രമിച്ച കേന്ദ്രന്ത്രി വി. മുരളീധരൻ, അടൂർ പ്രകാശ് എം.പി., ചിറയിൻകീഴ് റെയിൽവേ വികസന സമിതി ചെയർമാൻ ആർ. സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സംഘടനകൾ എന്നിവർക്കും അസോസിയേഷൻ നന്ദി പറഞ്ഞു. റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, പാസഞ്ചേഴ്‌സ് ആമേനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പാസഞ്ചേഴ്‌സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

അമൃത് ഭാരത് പദ്ധതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിനെയും അസോസിയേഷൻ സ്വാഗതം ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

ലോക പുകയിലവിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ബി.എം. ഡബ്യു ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രസ്തുത റാലി മംഗലപുരം, ആറ്റിങ്ങൽ, ആലം കോട്, കല്ലമ്പലം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വർക്കല ക്ലിഫിൽ സമാപിച്ചു. റാലി കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഡോക്ടർമാർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയുകയും ചെയ്തു.

പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശ്രീ ശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ഡെന്റൽ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ ആയ ഡോ. സംഗീത് ചെറിയാൻ, ഡോ. ദീബു മാത്യു, ഡോ.ടെറി തോമസ്, ഡോ. സെബി വർഗീസ്, ആറ്റിങ്ങൽ ശാഖയുടെ പ്രസിഡന്റ്‌ ഡോ. വാസുദേവൻ വിനയ് സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ്, സി ഡി എച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂർ തുടങ്ങിയവരടക്കം ഒട്ടനവധി ദന്തഡോക്ടർമാർ ഈ ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയിൽ പങ്കെടുത്തു. ഡോ അഭിലാഷ് ജി.എസ് ലഹരിയ്ക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലി കൊടുത്തു.

പൊതു സമൂഹത്തെ ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത്. എജെ കോളേജ് തോന്നക്കൽ ആറ്റിങ്ങൽ അറേബ്യൻ ജൂവലറി, ഗിരിജാസ് ലബോറട്ടറി, കെ.റ്റി.സി.റ്റി നഴ്സിങ്ങ് കോളേജ്, രാജകുമാരി ഗ്രൂപ്പ്, കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ്സ് ക്ലബ് കല്ലമ്പലം. എസ്.എൻ കോളേജ് വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ നൽകി.