കവടിയാർ കൊട്ടാരത്തിലെ പാർവതി ദേവി അന്തരിച്ചു

കവടിയാർ കൊട്ടാരത്തിലെ പാർവതി ദേവി അന്തരിച്ചു

തിരുവിതാംകൂർ രാജകുടുംബത്തിലെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെയും രാധാദേവിയുടെയും മകൾ പാർവതിദേവി അന്തരിച്ചു. 76 വയസ്സായിരുന്നു. സംസ്കാരം ഇന്ന് പകൽ 2:00 മണിക്ക് പട്ടം കൊട്ടാര വളപ്പിൽ നടന്നു. ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11:30 മണിയോടെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സഹോദരൻ: പത്മനാഭ വർമ്മ.

12 കോടി രൂപയുടെ ഭാ​ഗ്യശാലി ആര്?; വിഷു ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

12 കോടി രൂപയുടെ ഭാ​ഗ്യശാലി ആര്?; വിഷു ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടിരൂപ വീതം ആറുപേർക്ക് ലഭിക്കും. വിഎ 513003, വിബി 678985, വിസി 743934, വിഡി 175757, വി ഇ 797565, വിജി 642218 എന്നി നമ്പറുകളിലെ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്.

തുകയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

മൊത്തം സമ്മാനത്തുക 49,46,12,000 രൂപയാണ്. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു

കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു

ബാംഗ്ലൂർ: കർണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദർ പറഞ്ഞു രാവിലെ നടന്ന കോൺഗ്രസ്‌ നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികൾ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി. കർണാടക നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്പീക്കർ ഉണ്ടാകുന്നത്. ഭരണ – പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് യു.ടി ഖാദർ പറഞ്ഞു.

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന്

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന്

ലണ്ടൻ: 2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജോര്‍ജി ഗോസ്പൊഡിനോവ്. വിഷാദവും വിപരീതാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ട്ടർ എന്ന് പുരസ്കാര സമിതി വിലയിരുത്തി. ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് നേവലിന്റെ ഇതിവൃത്തം. പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊഡിനോവ് ടൈം ഷെല്‍ട്ടര്‍ എന്ന കഥ പറയുന്നത്. ഓര്‍മകള്‍ മറഞ്ഞുപോയാല്‍ മനുഷ്യനെന്ത് സംഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവല്‍ ഉയര്‍ത്തുന്നതെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.

പുരസ്കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55 കാരനായ ഗോസ്പൊഡിനോവ്. ബള്‍ഗേറിയന്‍ സംഗീതജ്ഞയും വിവര്‍ത്തകയുമായ ഏയ്‍ഞ്ചല റോഡലാണ് പുസ്തകം ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 50,000 പൗണ്ടാണ് ബുക്കര്‍ പുരസ്കാരത്തുക. ഇത് എഴുത്തുകാരനും പരിഭാഷകയും തുല്യമായി പങ്കിടും.

കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് റിമാൻഡിൽ

കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് റിമാൻഡിൽ

പാലക്കാട്: പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ ഇയാൾ എത്തുന്നത്.

കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന ഇയാൾ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. സർവ്വേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്.

ഇയാൾ താമസിച്ചിരുന്ന മണ്ണാർക്കാടെ ലോഡ്ജ് മുറിയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടത്തിയിരുന്നു. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും ഇയാൾ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഒരു മാസമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

മുമ്പ് ജോലിയെടുത്തിരുന്ന ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നെങ്കിലും വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. ഇയാൾക്ക് സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ട്. സുരേഷ് കുമാറിൻ്റെ മുറിയിൽ നിന് കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. ആകെ 9000 രൂപയുടെ നാണയത്തുട്ടുകളാണുള്ളത്. മുറിയിൽ നിന്ന് ആകെ 35,70,000 രൂപയാണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും. ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.