പ്ലസ് വണ്‍ സീറ്റ്: താലൂക്ക് തല പട്ടിക വരും

പ്ലസ് വണ്‍ സീറ്റ്: താലൂക്ക് തല പട്ടിക വരും

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിച്ച്, എവിടെയെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുകയാണു ലക്ഷ്യം. എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്തു പലര്‍ക്കും സ്വന്തം ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു സീറ്റ് ലഭ്യമാകില്ലെന്ന ആശങ്ക ഉന്നയിച്ചപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

എസ്എസ്എല്‍സി പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നത പഠനത്തിനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞവര്‍ഷം അനുവദിച്ച അധിക ബാച്ചുകളും അധിക സീറ്റുകളും ഇക്കൊല്ലവും നിലനിര്‍ത്തുന്നതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചോടെയാകും പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക.

ഭാര്യയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ

ഭാര്യയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഭർത്താവിന് മർദ്ദനം; അഞ്ച് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇവരുടെ ബൈക്കും നടക്കാവ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നഗരമധ്യത്തിൽവെച്ച് ദുരനുഭവം ഉണ്ടായത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭർത്താവിനെ മർദ്ദിച്ചത്.

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ കോടതി സംസ്ഥന സര്‍ക്കാരിന്‌ നോട്ടീസ് അയച്ചു. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടി രൂപ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് മനോജ് രാജഗോപാല്‍ പൊതുതാത്പര്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നേരത്തെ സ്വമേധയാ എടുത്ത കേസിനൊപ്പം ഈ ഹര്‍ജിയും ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. മെയ് 10 നാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിക്ക് ചികിത്സിക്കാനായി പൊലീസ് കൊണ്ടുവന്ന സന്ദീപ് എന്നയാള്‍, ആശുപത്രിയില്‍ വെച്ച് അക്രമാസക്തനാകുകയും ഡോക്ടര്‍ വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപ് ഇപ്പോള്‍ ജയിലിലാണ്.

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ പ്രിൻസിപ്പൽ ഇൻചാർജ് ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കേരള സർവകലാശാലയുടെ നിർദ്ദേശ പ്രകാരം കോളജ് മാനേജ്മെൻ്റിൻ്റേതാണ് നടപടി. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിൻ്റെ അഫലിയേഷൻ റദ്ദാക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. കേരള സർവകലാശാലയ്ക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയ ക്രിസ്ത്യൻ കോളജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ നടപടി.

ആൾമാറാട്ടത്തിന് കൂട്ട് നിന്ന പ്രിൻസിപ്പൽ ഇൻചാർജ് ഡോ.ജി.ജെ.ഷൈജുവിനെ സസ്പെൻഡ് ചെയ്തു. കോളജ് മാനേജ്മെൻറിൻ്റേതാണ് നടപടി.പുതിയ പ്രിൻസിപ്പലായി ഡോ.എൻ.കെ.നിഷാദിനെ നിയമിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർ കോളജ് മാനേജ്മെന്റിന് കത്തു നൽകിയിരുന്നു

ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം

ഡല്‍ഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ബാങ്കുകള്‍ ഉറപ്പാക്കണം. വേനല്‍ക്കാലമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വെയില്‍ ഏല്‍ക്കാതെ നോട്ടുകള്‍ മാറാന്‍ കഴിയുന്ന വിധമുള്ള ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കണം. വെള്ളം കുടിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണം. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടുമാറാന്‍ കഴിയണമെന്നും തിരിച്ചറിയല്‍ രേഖ വേണ്ടെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബാങ്കുകളില്‍ നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. ഇതിന്റെ ഭാഗമായാണ് ആര്‍ബിഐ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം. ആര്‍ബിഐ നല്‍കുന്ന ഫോര്‍മാറ്റില്‍ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. ചോദിക്കുന്ന ഘട്ടത്തില്‍ ഈ ഡേറ്റ സബ്മിറ്റ് ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായി. നിലവില്‍ വിനിമയരംഗത്ത് ആവശ്യത്തിന് മറ്റു നോട്ടുകള്‍ ലഭ്യമാണ്. ഒരു ഘട്ടത്തില്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിനിമയത്തിന് ഉണ്ടായിരുന്നത്. നിലവില്‍ ഇത് 3.62 ലക്ഷം കോടിയായി ചുരുങ്ങി. 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. നോട്ടിന്റെ കാലാവധി അവസാനിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും; ബാറുകളുടെ ലൈസൻസ് ഫീ 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും; ബാറുകളുടെ ലൈസൻസ് ഫീ 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും

തിരുവനന്തപുരം: പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു.ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വർഷം തന്നെ തീരുമാനമെടുത്തതാണ്. പക്ഷെ വ്യവസ്ഥകളിൽ് തീരുമാനമാകാതിരുന്നതാണ് നടപ്പാകൽ നീണ്ടത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. നിശ്ചിത ഫീസ് ഏർപ്പെടുത്തും. പുറത്തുനിന്നുള്ളവർക്ക് ഇവിടെ നിന്നും മദ്യം നൽകില്ല. ക്ലബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. ഉത്തരവാദിത്തം അതാത് ഐടി കമ്പനികൾക്കായിരിക്കും.

കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നിശ്ചയിക്കും. ഒന്നാം
തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം. ഇടത് മുന്നണി അംഗീകരിച്ച മദ്യനയം മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കും.