സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ്

സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർ‌ഷികത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ മൂന്നാം വാർഷികം വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്. പാർട്ടി പ്രവർത്തകർ സെക്രട്ടേറിയറ്റ് വളഞ്ഞു.

പിണറായി സർക്കാർ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണ്. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാറിനും പാസ് മാർക്ക് പോലും നൽകില്ലെന്നും സതീശൻ പറഞ്ഞു.

ബം​ഗളൂരുവിൽ നിന്നും നേരിട്ടെത്തിച്ച് വിൽപ്പന, ​ഗ്രാമിന് 3000 മുതൽ 5000 വരെ വില; എംഡിഎംഎയുമായി യുവാവ് പിടിയിൽ

ബം​ഗളൂരുവിൽ നിന്നും നേരിട്ടെത്തിച്ച് വിൽപ്പന, ​ഗ്രാമിന് 3000 മുതൽ 5000 വരെ വില; എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ: കായംകുളത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വള്ളിക്കുന്നം സ്വദേശി സഞ്ചു (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കർണാടകയിൽ നിന്നും ബസിൽ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം കമലാലയം ജങ്ഷനിൽ നിന്നും വള്ളികുന്നത്തേക്കു പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പൊലീസ് അറിയിച്ചു.വള്ളികുന്നം ഭാഗത്തുള്ള ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്. ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പൊലീസിന് വിവരമുണ്ട്.

ബംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല; എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല; എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍

തിരുവനന്തപുരം: എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഇരട്ട സഹോദരിമാ‍ര്‍. പരീക്ഷയ്ക്ക് അടുത്ത ദിവസങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ മറികടന്നായിരുന്നു ഈ നേട്ടം എന്നതാണ് കുടുംബത്തിന് ഇരട്ടി മധുരം നൽകുന്നത്. കാട്ടാക്കട,കട്ടക്കോട് ബൈത്ത് അൽ നൂറിൽ പ്രാസിയായ സലിം പി, റംജു എ ആ‍ര്‍ ദമ്പതികളുടെ ഇരട്ടകളായ സഹിറ ഫാത്തിമ ആ‍ര്‍എസ്, റിസാ ഫാത്തിമ ആർ എസ് എന്നിവർക്കാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേട്ടം.

കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷക്ക് ആഴ്ചകൾക്ക് മുൻപ് സഹിറക്കും, റിസക്കും ഉൾപ്പെടെ എല്ലാവ‍‍‍ർക്കും ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലായി. അസുഖത്തിന്റെ വിഷമതകൾ അലട്ടിയപ്പോൾ, കുട്ടികളെ ഏറെ ആശങ്കപ്പെടുത്തിയത് അടുത്തുവരുന്ന പരീക്ഷയെ എങ്ങനെ മറികടക്കും എന്നായിരുന്നു. അസുഖം ഭേദമായി പരീക്ഷ എഴുതി എങ്കിലും പരീക്ഷക്ക് മുൻപുള്ള റിവിഷൻ പഠനം എല്ലാം മുടങ്ങിയത് കാരണം മികച്ച ഫലം കിട്ടുമോ എന്ന പേടിയായിരുന്നു ഇരുവർക്കും.

എന്നാൽ പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും ഇവർക്ക് എ പ്ലസ് ലഭിച്ചു.ഈ ഫലം അപ്രതീക്ഷിതം എന്ന് പറയുമ്പോഴും, ഓരോ ദിവസവും ഉള്ള പാഠങ്ങൾ ആതാത് ദിവസം തന്നെ പഠിക്കുന്നതാണ് ഈ വിജയത്തിന് പിന്നിലെ മന്ത്രമെന്ന് പറയും സാഹിറയും റിസയും. ഒപ്പം ഇതിനായി വീട്ടുകാരും ട്യൂഷൻ അധ്യാപകരും നൽകിയ പ്രോത്സാഹനവും നേട്ടം കൈവരിക്കാൻ സഹായിച്ചുവെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

പക്ഷേ ഇരട്ടകൾ എങ്കിലും ചില കാര്യങ്ങളിൽ ഇവർക്ക് പ്രത്യേകം പ്രത്യേകം അഭിരുചിയാണ്. കെമിസ്ട്രി, ബയോളജി എന്നിവയാണ് ഇരുവർക്കും ഏറെ ഇഷ്ടമുള്ള വിഷയം പ്ലസ് ടുവിന് സയൻസ് എടുത്ത് പഠിക്കാനാണ് ആഗ്രഹം. അതേസമയം സഹിറക്ക് അധ്യാപിക ആകാനും റിസയ്ക്ക് ഡോക്ടർ ആകാനും ആണ് ആഗ്രഹം. ഇരുവർക്കും ചിത്രരചന ഏറെ ഇഷ്ടമാണ്. ഫലം അറിഞ്ഞ് ഗൾഫിൽ നിന്ന് സലിം വീഡിയോ കോൾ ചെയ്തു മക്കളും കുടുംബക്കാരും ആയി സന്തോഷം പങ്കുവച്ചു.

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: നാളെ കൂടുതൽ ട്രെയിനുകൾ മുടങ്ങും

തിരുവനന്തപുരം: പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ആലുവ- അങ്കമാലി പാതയിലും, മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ (21ന്) കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ തന്നെ റദ്ദ് ചെയ്തു. കൊല്ലം- എറണാകുളം മെമു (06768), എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം- കായംകുളം മെമു (16309), കോട്ടയം- കൊല്ലം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ എറണാകുളം- എക്സ്പ്രസ് (06452) 21ന് റദ്ദ് ചെയ്ത ട്രെയിനുകൾ.
നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്താണ് യാത്ര അവസാനിപ്പിക്കുക.

തിരുവനന്തപുരം- സെക്കന്ദരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബെംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് (16304), പുനലൂർ- ഗുരുവായൂർ (16327) എന്നീ ട്രെയിനുകൾ ആലപ്പുഴയിലൂടെ വഴിതിരിച്ച് വിടുന്നതാണ്. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തോന്നയ്ക്കൽ  ഗവ.ഹയർസെക്കന്ററി  സ്കൂളിന് 104 ഫുൾ A+

തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് 104 ഫുൾ A+

എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ A+ഉം നേടി ഉജ്ജ്വലവിജയം കരസ്തമാക്കി. ഫുൾ A+ വാങ്ങിയ കുട്ടികളെ സ്കൂളിൽ മധുരം നൽകി അനുമോദിച്ചു . അനുമോദന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻനായർ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, പിറ്റിഎ പ്രസിഡന്റ് നസീർ ഇ, എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എംസിി വൈസ് ചെയർ പേഴ്സൺ രേഖ പിജി, പ്രിൻസിപ്പാൾ ജെസി ജലാൽ, എച്ച്‌.എം. സുജിത്ത് എസ്, എസ് ആർ ജി കൺവീനർ ജ്യോതിലാൽ ബി, സ്റ്റാഫ് സെക്രട്ടറി ഷാജി എ, സീനിയർ അസിസ്റ്റന്റ് തങ്കമണിഎ, പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ മധുരം വിതരണം ചെയ്ത് കുട്ടികളെ അഭിനന്ദിച്ചു. വിജയിച്ച എല്ലാ കുട്ടികളേയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; സിദ്ധരാമയ്യക്കൊപ്പം 25 മന്ത്രിമാർ സ്ഥാമേൽക്കും

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; സിദ്ധരാമയ്യക്കൊപ്പം 25 മന്ത്രിമാർ സ്ഥാമേൽക്കും

ബാംഗ്ലൂർ: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.
കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ 25 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക.

സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയാക്കാനാണ് കോൺഗ്രസ് ശ്രമം. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്കും പ്രധാന നേതാക്കൾക്കും ക്ഷണമുണ്ട് എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് രൂക്ഷ വിമർശനത്തിന് ഇടയാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവർക്കും ക്ഷണമില്ല.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഫ് അബ്ദുള്ള, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർക്കാണ് ക്ഷണമുള്ളത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നത്.