ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു

ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച സൗമ്യ അനുരൂപിന്റെ മകനായ ആദിത്യൻ എ.എസ്, രാജശേഖരൻ നായർ അജിതകുമാരി ദമ്പതികളുടെ മകളായ ആരതി എ.ആർ, പ്രതാപൻ , മഞ്ജുഷ ദമ്പതികളുടെ മകൻ അക്ഷയ് പ്രതാപ്, ചന്ദ്രൻ , കവിത ദമ്പതികളുടെ മകൻ കവിചന്ദ് സി.കെ എന്നിവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ അംഗം എ.എസ് ശ്രീകണ്ഠൻ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിഎസ് ബിജുകുമാർ, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഒ. അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു.

B+ രക്തം ആവശ്യമുണ്ട്

B+ രക്തം ആവശ്യമുണ്ട്

തിരുവനന്തപുരം RCC ഹോസ്പിറ്റലിൽ സർജറിക്ക് വിധേയമാകുന്ന സുധേവന് 20/05/23 ന് ഉച്ചക്ക് 1 മണിക്ക് രക്തം ആവശ്യമുണ്ട്. രക്തം നൽകാൻ താല്പര്യമുള്ളവർ നാട്ടുവിപണി കേരള ബ്ലഡ്‌ ഡോണേഷൻ ഗ്രൂപ്പുമായി ബന്ധപ്പെടുക.
ബൈസ്റ്റാൻഡർ
സജിത 9895104479

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം.

രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.കരുതലിൻ്റെ പേരിലായിരുന്നു ഭരണത്തുടർച്ച, പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിൻ്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. അതേസമയം പ്രതിപക്ഷം ഇന്ന് സമരപാതയിലാണ്. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച് ഇന്ന് രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും. ബിജെപി തലസ്ഥാനത്ത് രാപകല്‍ സമരത്തിലും.

ആവേശപ്പോരിൽ പഞ്ചാബിനെ തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ആവേശപ്പോരിൽ പഞ്ചാബിനെ തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ധർമ്മശാല: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ആവേശം വാനോളമുയർന്ന മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്ത് ബാക്കിനിൽക്കെ വിജയം കാണുകയായിരുന്നു.

നിർണായക മത്സരത്തിൽ വിജയം കണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ആർസിബിക്കു മുന്നിലെത്താൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം. മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിർണായകമാകും. അതിനിടെ രാജസ്ഥാനെതിരായ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി.

പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറിയാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു.36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസാണ് ജയ്സ്വാൾ നേടിയത്.

46 റൺസ് അടിച്ച് ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ വിജയത്തിന് ശക്തിപകർന്നു. റയാൻ പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്നു പന്തിൽ രണ്ട് റൺസ് എടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തി.

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

കട കുത്തിത്തുറന്ന് പണവും ജ്യൂസും മിഠായിയും മോഷ്‌ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കട കുത്തിത്തുറന്ന് പണവും ജ്യൂസും മിഠായിയും മോഷ്‌ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

തൃശൂർ: അടച്ചിട്ട കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്‌ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വാടാനപ്പിള്ളി സ്വദേശി ബഷീർ ബാബു ആണ് പിടിയിലായത്. തൃപ്രയാർ പോളി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.

എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ ഗ്രിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. മോഷണത്തിന്റെ വീഡിയോ സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു.

സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവർന്നു. സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ മിനി സിവിൽ സ്റ്റേഷന് സമീപത്തെ ഇടറോഡിലൂടെ പോയി തിരിച്ചെത്തി.

വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് പ്രതിയിലേക്ക് എളുപ്പത്തില്‍ പൊലീസിനെത്താനായത്. ഏതാനും ദിവസം മുൻപ് തൃപ്രയാർ പാലത്തിന്റെ കിഴക്കേ വളവിലെ പൊട്ടുവെള്ളരി കടയിലും നടന്ന മോഷണത്തിന് പിന്നിലും ഇതേ മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോയുടെ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കർ ആയിരുന്നത് ഈ മാസം 90,000 ആയി. ഒൻപത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു.നേരത്തെ ഞായറാഴ്ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഓൺലൈൻ സർവേയിലെ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യാൻ വിദ്യ 30 കാർഡും. പദ്ധതിയിൽ അംഗമാകുന്നവർക്ക് മൈ ബൈക്കിന്റെ ഒരു മാസ പാക്കേജ് 450 രൂപയ്ക്കു ലഭിക്കും. മറ്റുള്ളവർക്ക് ഇത് 699 രൂപയാണ്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ 23ന് നടക്കുന്ന ക്യാംപെയ്നിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ഓഫർ.