by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കമഴ്ത്തി വീഴ്ത്തിയ ശേഷം സന്ദീപ് ശരീരത്തിൽ തുടരെ ആഞ്ഞു കുത്തുകയായിരുന്നുവെന്ന് സഹപ്രവർത്തകൻ ഡോ. മുഹമ്മദ് ഷിബിൻ. സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ സ്തബ്ധനാണ് ദൃക്സാക്ഷിയായ ഡോ. ഷിബിൻ. കുത്തേറ്റ് അവശനിലയിലായ ഡോ.വന്ദനയെ കോരിയെടുത്തു തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതായും ഷിബിൻ പറയുന്നു. ഹൗസ് സർജൻമാരായ ഷിബിനും വന്ദനയുമായിരുന്നു അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ. സന്ദീപിന്റെ മുറിവുകൾ വൃത്തിയാക്കാൻ നഴ്സിങ് സ്റ്റാഫിനു നിർദേശം നൽകി ഇരുവരും മുറിക്കു പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പിന്നീടായിരുന്നു അതിക്രമം.

വന്ദനയെ കമഴ്ത്തി വീഴ്ത്തി സന്ദീപ് ശരീരത്തിൽ തുടരെ ആഞ്ഞു കുത്തുന്ന കാഴ്ചയാണു ഷിബിനു കാണാൻ കഴിഞ്ഞത്. കയ്യും മുടിയും കുത്തിപ്പിടിച്ചായിരുന്നു ആക്രമണം. വന്ദനയെ മോചിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടു കയ്യിൽ പിടിച്ചുവലിച്ചതോടെ സന്ദീപിന്റെ പിടി അയഞ്ഞു. തുടർന്നു വന്ദനയെയും കൊണ്ടു ഷിബിൻ നിരീക്ഷണ മുറിയിൽനിന്ന് ആശുപത്രിയുടെ പുറത്തേക്ക് ഓടി.
സന്ദീപ് ആശുപത്രിക്കു പുറത്തേക്കു വരാതിരിക്കാൻ പൊലീസുകാർ വാതിൽ കുറ്റിയിട്ടു. വൈകാതെ ജീപ്പിൽ വന്ദനയെ കൊട്ടാരക്കര വിജയ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാലസ് റോഡിൽ കോമേഴ്‌സ് ഇൻഫോ ടെകിൽ ലേഡി ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി, കമ്പ്യൂട്ടറിൽ പരിജ്ഞാനം ഉണ്ടായിരിയ്ക്കണം. ശമ്പളം 8000 to 10000. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 8075398700
by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. മില്‍മയുടെയും ശബരിയുടെയും ഉത്പന്നങ്ങളും ഡിജിറ്റല്‍ ഇടപാടുകളും ഇനി കേ സ്റ്റോറുകള്‍ വഴി ലഭ്യമാകും. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14-ന് തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
ആദ്യ ഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് ഈ രീതിയില്‍ നവീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷന്‍ വ്യാപാരികളുടെ വരുമാനവും വര്‍ധിക്കും.

by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കട്ടപ്പന: ഇടുക്കിയില്‍ വിദ്യാര്‍ഥിനിയെ പടുതാക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയില്‍ സുരേഷിന്റെ മകള്‍ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പടുതാക്കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം.
സ്‌കൂള്‍ ഗ്രൂപ്പില്‍ പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മെസേജ് അയച്ചതിനു ശേഷം അനാമിക വീടിന് അരികിലുള്ള പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കാനായി പോയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങി ഏറെ നേരമായിട്ടും മകളെ കാണാത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരിപ്പും കുളത്തിനുള്ളില്‍ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.

വീട്ടുകാര്‍ അലമുറയിട്ട് കരഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. കുട്ടി പടുതാക്കുളത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടാകാം എന്ന് നിഗമനത്തില്‍ കുളത്തിലേക്ക് ചാടി തിരച്ചില്‍ നടത്തിയെങ്കിലും ആദ്യം കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളത്തിന്റെ ഒരു ഭാഗം തകര്‍ത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പടുതാക്കുളത്തില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടയില്‍ കാല്‍വഴുതി കുട്ടി വെള്ളത്തില്‍ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാറ്റ് വടക്ക്- വടക്കുപടിഞ്ഞാറു ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു സഞ്ചരിച്ച ശേഷം വെള്ളിയാഴ്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

by Midhun HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ ഉടമ നാസറിന്റെ അറിവോടെയാണ് നിയമലംഘനങ്ങൾ നടത്തിയിരുന്നതെന്ന് സ്രാങ്ക് ദിനേശന്റെ വെളിപ്പെടുത്തൽ. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനോശൻ മൊഴി നൽകി. ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലുള്ള ബോട്ടുടമയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.
Recent Comments