by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റ് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മോക്ക. വടക്ക് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക, പിന്നീട് ബംഗ്ലാദേശ്, മ്യാൻമാർ തീരത്തേക്ക് നീങ്ങും. മണിക്കൂറിൽ 130 കി മീ വരെ വേഗതയുണ്ടാകും. തീരം തൊടും മുമ്പേ ദുർബലമാകാനുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം വടകോട്ട് നീരാഞ്ജനത്തിൽ വാസുദേവൻപിള്ള(103) അന്തരിച്ചു.
വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെകട്ടറി എം കെ രാധാകൃഷ്ണന്റെ ഭാര്യാ പിതാവാണ് ഇദ്ദേഹം.
മക്കൾ: ലളിതകുമാരി, വിജയരാജൻ, ലത.
മരുമക്കൾ: രാധാകൃഷ്ണൻ എം കെ, സുദർശനകുമാർ.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജീവന് സുരക്ഷിതത്വം നല്‍കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒപ്പം നാടിന് കാവലാളായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. എയ്ഡ്‌പോസ്റ്റുകളിലെ പൊലീസുകാര്‍ക്ക് തോക്ക് അടക്കമുള്ള ആയുധങ്ങള്‍ നല്‍കണമെന്നും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജീവന്റെ കാവലാളായി കാണേണ്ട ഡോക്ടറെ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച്, മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ എക്കാലവും മുറിപ്പെടുത്തുന്ന ഒരു കണ്ണീരോര്‍മയാണ്. നമ്മുടെ ജീവന് സുരക്ഷിതത്വം നല്‍കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഒരുക്കേണ്ടതിന് മതിയായ പ്രാധാന്യം നല്‍കിയേ മതിയാകൂ.
അത് മുന്‍ നിര്‍ത്തി കേരളത്തില്‍ നിയമ നിര്‍മാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും, കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ യുവഡോക്ടര്‍ വന്ദന ദാസിന് സംഭവിച്ച ദുരന്തം, ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ക്രൂരമായ ആക്രമണത്തിന് ഇരയായി. നാടിന് കാവലാളായി പ്രവര്‍ത്തിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
രാത്രികാല പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ്പോസ്റ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും അവര്‍ക്ക് മതിയായ ആധുനിക സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കാനും എയ്ഡ് പോസ്റ്റുകളില്‍ ആശുപത്രികളിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തത് എന്നാണ് ഹർജിക്കാരന്‍റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിലെ ഹർജിക്കാരൻ പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. അതിനാൽ മലപ്പുറം ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ട്. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹർജിയിൽ പറയുന്നു. തീരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും.

സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും കഴിഞ്ഞ സീസണിലേതുപോലെ കൃത്യമായില്ല. പരുക്ക് ടീമിൻ്റെ പ്രകടനങ്ങളെ ബാധിച്ചെങ്കിലും ഭേദപ്പെട്ട ഇലവൻ ഇപ്പോഴുമുണ്ട്. ടീം കോമ്പിനേഷൻ ശരിയാവുന്നില്ലെന്നതാണ് പ്രശ്നം. അത് പരിഹരിക്കാൻ എന്താണ് ഒരു കളി കൊണ്ട് മാനേജ്മെൻ്റിൻ്റെ തന്ത്രമെന്ന് വ്യക്തമല്ല. പക്ഷേ, പരിഹരിച്ചേ മതിയാവൂ. ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയാൽ കുൽദീപ് യാദവ് പുറത്തിരിക്കും. ജോ റൂട്ട് ടീമിൽ തുടരും. ഈഡൻ ഗാർഡൻസിലെ സ്പിൻ പിച്ച് പരിഗണിച്ച് മുരുഗൻ അശ്വിനോ ആദം സാമ്പയോ മൂന്നാം സ്പിന്നറാവാൻ ഇടയുണ്ട്. സാമ്പ കളിച്ചാൽ റൂട്ട് പുറത്താവും.
എന്നാൽ, സ്പിന്നർമാർക്കെതിരെ തകർപ്പൻ റെക്കോർഡുള്ള റൂട്ടിനെ നിലനിർത്തി മുരുഗൻ അശ്വിനെ പരീക്ഷിക്കാനും ഇടയുണ്ട്. തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് കൊൽക്കത്ത ട്രാക്കിലെത്തിയിരിക്കുകയാണ്. തങ്ങളുടെ കരുത്ത് മനസിലാക്കി തന്ത്രങ്ങൾ മെനയാനും റിസൽട്ട് ഉണ്ടാക്കാനും അവർക്ക് കഴിയുന്നു. ആന്ദ്രേ റസൽ ഫോമിലെത്തിയതും റിങ്കു സിംഗിൻ്റെ സ്ഥിരതയും കൊൽക്കത്തയ്ക്ക് കരുത്താണ്. ഗുർബാസ് – റോയ് ഓപ്പണിംഗ് സഖ്യം ക്ലിക്കായാൽ ഏത് എതിരാളിലെയും തകർക്കാൻ ശേഷിയുള്ളതാണ്. പേസ് ഡിപ്പാർട്ട്മെൻ്റ് ദുർബലമാണെങ്കിലും സ്പിൻ ഡിപ്പാർട്ട്മെൻ്റ് അപാര ഫോമിലാണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല. ഇരു ടീമുകളിലെയും സ്പിന്നർമാർ നിയന്ത്രിക്കുന്ന കളിയാവും ഇത്.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പഞ്ചായത്ത് പണികൾ തടസ്സപ്പെടുത്തുന്നു എന്ന വെള്ളറട പഞ്ചായത്തിന്റെ പരാതിയിൽ സ്ഥലത്ത് അന്വേഷണം നടത്താൻ എത്തിയ സി.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് വെള്ളറട കീഴ്മുട്ടൂർ ഈലോഹീം വീട്ടിൽ സുനിൽകുമാർ മകൻ ഗോഡ്സൻ (25) അറസ്റ്റിലായത്.

വെള്ളറട പഞ്ചായത്തിൽ കാക്കതൂക്കി വാർഡിൽ കീഴ്മുട്ടൂർ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് വർക്കുകളുടെ ഭാഗമായി നടന്ന കോൺക്രീറ്റ് പണികളാണ് ഗോഡ്സൻ തടഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. പണികൾ തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതികൾ കൂട്ടി വച്ചിരുന്ന സിമന്റ് കല്ലുകൾ മാറ്റുന്നതിന് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിട്ടും മാറ്റത്തതിനെ തുടർന്നാണ് പഞ്ചായത്ത് പൊലീസ് സഹായം ആവശ്യപ്പെട്ടത്. എന്നാൽ സ്ഥലത്ത് എത്തി കല്ലുകൾ മാറ്റുന്നതിനിയിൽ ആണ് ഗോഡ്സൻ പൊലീസുകാരെ ആക്രമിച്ചത് എന്ന് പറയുന്നു.
Recent Comments