നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു

നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു

കല്ലമ്പലം: മഴക്കാല പൂർവ്വ ശുചീകരണത്തിനായി നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു. മുക്കുകട ദേശാഭിമാനി വായനശാലയിൽ നടന്ന യോഗത്തിൽ വാർഡ്‌ മെമ്പർ ഷജീന അധ്യക്ഷ ആയിരുന്നു. ആശാ വർക്കർ ഐ ബി ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വി വിജീഷ് ക്ലാസ്സ്‌ എടുത്തു. ദേശാഭിമാനി വായനശാല സെക്രട്ടറി എ ഷാജഹാൻ, വൈസ് പ്രസിഡന്റ് എ ആർ നിസാം, അംഗനവാടി ടീച്ചർമാരായ ജയകുമാരി, ഗീത തുടങ്ങിയവർ പങ്കെടുത്തു.

വര്‍ക്കല താലൂക്ക് അദാലത്ത് തീര്‍പ്പാക്കിയത് 650 അപേക്ഷകള്‍

വര്‍ക്കല താലൂക്ക് അദാലത്ത് തീര്‍പ്പാക്കിയത് 650 അപേക്ഷകള്‍

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുന്ന സന്തോഷത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു താലൂക്ക് തലത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ വര്‍ക്കല താലൂക്കുതല ഉദ്ഘാടനം വര്‍ക്കല എസ്എന്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു.

പുതിയ അപേക്ഷകളില്‍ 15 ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. നിയമതടസ്സങ്ങള്‍ മാറ്റി ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനുള്ള ശ്രമമാണ് താലൂക്കുതല അദാലത്തിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വി.ജോയി എംഎല്‍എ അധ്യക്ഷനായി. ഒ.എസ്.അംബിക എംഎല്‍എ, കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ജെ.അനില്‍ ജോസ്, സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. വര്‍ക്കല താലൂക്കില്‍ ആകെ ലഭിച്ചത് 2052 അപേക്ഷകളാണ്. ഇന്നലെ മാത്രം 510 അപേക്ഷകള്‍ ലഭിച്ചു. 650 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 877ല്‍ 372 എണ്ണം അപേക്ഷകള്‍ തീര്‍പ്പാക്കി.

താലൂക്ക് ഓഫിസുമായി ബന്ധപ്പെട്ട 147 അപേക്ഷകള്‍ പരിഹരിച്ചു. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 34 പരാതികളും, സിവില്‍ സപ്ലൈസിന്റെ 27 അപേക്ഷകളും റവന്യു വകുപ്പുമായി ബന്ധപ്പെട്ട 15 അപേക്ഷകളും പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട 12 അപേക്ഷകളും കെഎസ്ഇബിയുമായി ബന്ധപ്പെട്ട 13 അപേക്ഷകളും പരിഹരിച്ചു. 9 അപേക്ഷകളാണ് എഡിഎമ്മുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയത്. ജലസേചനവുമായി ബന്ധപ്പെട്ട് ഏഴ് അപേക്ഷകളും വാട്ടര്‍ അതോറിറ്റിയുടെ നാലും ആരോഗ്യ വകുപ്പ് മൂന്നും ചിറയിന്‍കീഴ് താലൂക്കുമായി ബന്ധപ്പെട്ട് രണ്ടും വനം വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പരാതിയും തീര്‍പ്പാക്കിയിട്ടുണ്ട്.

സിഐടിയു അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരിച്ചു

സിഐടിയു അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരിച്ചു

ശുചിത്വ കേരളത്തിനായി കേരളത്തിലെ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി സി.ഐ.ടി.യു അഞ്ചുതെങ്ങ് കോർഡിനേഷൻ കമ്മിറ്റി അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ശുചീകരിച്ചു. ശുചീകരണ പരിപാടി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കിരൺ ജോസഫ്, ജനപ്രതിനിധികളായ ലിജാബോസ്, ജോസഫിൻ മാർട്ടിൻ, സ്റ്റീഫൻ ലൂവിസ്, സോഫിയ ജ്ഞാനദാസ്, ഡോൺബോസ്ക്കോ, തോബിയാസ്, സെൽവൻ,തോമസ് മെഡിക്കൽ ഓഫീസർ, ഡോ.അനിൽ കുമാർ, ഡോ.സരിത, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്കൂളുകൾക്ക് അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തെയ്ക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ട് ഊ മാസം രണ്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്ന 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ വയ്ക്കുന്നതു കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതു ലംഘിച്ച് നിരവധി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പഴയ ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശിച്ചത്.

ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി

ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി

ആറ്റിങ്ങൽ: രാമച്ചം വിള കോവിൽവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (62) നിര്യാതനായി.

ഭാര്യ: വത്സല
മക്കൾ: അശ്വതി.ജി. കൃഷ്ണൻ, അജയ്. ജി. കൃഷ്ണൻ

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.

ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു.

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.