കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമ; ‘കേരള സ്‌റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമ; ‘കേരള സ്‌റ്റോറി’യെ പ്രശംസിച്ച് പ്രധാനമന്ത്രി

ബാംഗ്ലൂർ: കേരളത്തിലെ ഭീകരവാദ ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യനും, മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണ്. എന്നാല്‍ വോട്ടുബാങ്കിന് വേണ്ടി ഭീകരവാദികളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ചത്. ഭീകരവാദവും അതിന്റെ പ്രവര്‍ത്തനങ്ങളുടെയും ബിഭത്സമായ സത്യമാണ് സിനിമ തുറന്നുകാട്ടുന്നത്.

സിനിമയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് തീവ്രവാദത്തിനും ഭീകരവാദ പ്രവണതയ്ക്കുമൊപ്പം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു. വോട്ടുബാങ്കിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഈ നിലപാട് തന്നെ ആശ്ചര്യപ്പെടുത്തി. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്നെങ്കിലും കര്‍ണാടകയെ രക്ഷിക്കാന്‍ കഴിയുമോ? ഭീകരാന്തരീക്ഷത്തില്‍ ഇവിടുത്തെ വ്യവസായവും ഐടി വ്യവസായവും കൃഷിയും കൃഷിയും മഹത്തായ സംസ്‌കാരവും തകരും.

ഭീകരവാദത്തിനെതിരെ ബിജെപി എന്നും കര്‍ക്കശ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. എന്നാല്‍, ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന് വയറുവേദനയാണ് എന്നും നരേന്ദ്രമോദി പരിഹസിച്ചു.

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ജീവനൊടുക്കാൻ ശ്രമിച്ചു

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണം; ഭാര്യ റിഷാന ഐഷുവും ജീവനൊടുക്കാൻ ശ്രമിച്ചു

തൃശൂർ: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിഷം കഴിച്ച് ചികിത്സയിലായിരുന്ന പ്രവീൺ നാഥ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രശസ്തനായിരുന്നു പ്രവീൺ. പാലക്കാട് നെൻമാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. ട്രാന്‍സ് വുമണായ റിഷാന ഐഷുവും പ്രവീൺ നാഥും കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹിതരായത്.

ഇവർ തമ്മിൽ പിരിയുന്ന എന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് പ്രവീൺനാഥിന് വലിയ മാനസിക വിഷമമുണ്ടാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രവീൺനാഥ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

നോർക്കയ്ക്ക് ദേശീയ അവാർഡ്

നോർക്കയ്ക്ക് ദേശീയ അവാർഡ്

പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിനാണ്, സർക്കാർ സ്ഥാപനമായ നോർക്കറൂട്ട്സ് അർഹമായത്. സാമൂഹ്യനീതിയും സുരക്ഷയും എന്ന വിഭാഗത്തിലെ
സിൽവർ കാറ്റഗറിയിലാണ് പുരസ്കാരം.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾകൾ നടപ്പാക്കിയതിനാണ് 2023 – ലെ അവാർഡ് ലഭിച്ചിരിക്കുന്നത്. മെയ് അവസാനവാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നോർക്ക അധികൃതർ പുരസ്കാരം ഏറ്റുവാങ്ങും. പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് പുരസ്കാരനേട്ടത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രവാസിക്ഷേമത്തിനായുളള കൂടുതൽ പദ്ധതികൾ ആസുത്രണം ചെയ്യാൻ പുരസ്കാരം പ്രോത്സാഹനം നൽകുന്നതായി സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കുകൂടി മാതൃകാപരമായ പ്രവാസിക്ഷേമ പദ്ധതികളാണ് നോർക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്നത്. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം), പദ്ധതിയുടെ ഭാഗമായി പ്രവാസിവനിതകൾക്കായി വനിതാമിത്ര, മൂന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രത, നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി സംഘങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്നത്.

സമാശ്വാസ പദ്ധതിയായ സാന്ത്വനയും നടപ്പാക്കി വരുന്നു. എൻ.ഡി.പി.ആർ.ഇ.എഎം, വനിതാമിത്ര എന്നിവ സംസ്ഥാനത്തെ 18 ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുന്നത്. സമാനമായി കേരളാബാങ്ക്, കെ.എസ്.എഫ.ഇ, കുടുംബശ്രീ എന്നിവ വഴി നടപ്പിലാക്കുന്ന സംരംഭകസ്വയം തൊഴിൽ പദ്ധതിയാണ് പ്രവാസി ഭദ്രത. ഇരു പദ്ധതികളും വഴി കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 10200 പ്രവാസിസംരംഭങ്ങളാണ് കേരളത്തിൽ യാഥാർത്ഥ്യമായത്. രാജ്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്ന സംഭാവനകൾക്ക് വഴിയൊരുക്കുന്ന സ്ഥാപനങ്ങൾ, പദ്ധതികൾ വ്യക്തികൾ എന്നിവർക്ക് നൽകുന്ന അംഗീകാരമാണ് സ്‌കോച്ച് അവാർഡ്.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 38.7 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനു 32.42 കോടി രൂപ അനുവദിച്ചതായി ആറ്റിങ്ങൽ എം പി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 38.7 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനു 32.42 കോടി രൂപ അനുവദിച്ചതായി ആറ്റിങ്ങൽ എം പി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്കുകളിൽ ഏഴ് റോഡുകൾക്ക് പി എം ജി എസ് വൈ പദ്ധതി പ്രകാരം നിർമ്മാണത്തിന് 32.42 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ്. എം. പി അറിയിച്ചു. ആകെ ഏഴ് റോഡുകളിലായി 38.7 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് 32.42 കോടി രൂപ ലഭിച്ചിരിക്കുന്നത്. ഈ ഏഴു റോഡുകൾക്ക് തുക അനുവദിച്ചതോടെ പി എം ജി എസ് വൈ പദ്ധതി പ്രകാരം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ 15 റോഡുകളിൽ ഉൾപ്പെട്ടു 78 കിലോമീറ്റർ റോഡുകൾക്ക് തുക അനുവദിച്ചതായും ഇതിൽ 38.9കിലോമീറ്റർ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ നടന്നു വരുന്നതായും എം. പി. അറിയിച്ചു.

ഇപ്പോൾ 32.42 കോടി രൂപ അനുവദിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടു മാസത്തിനകം പണി ആരംഭിക്കുവാൻ കഴിയുമെന്നും എം. പി അറിയിച്ചു. വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട 4.27 കിലോമീറ്റർ നീളമുള്ള ചേട്ടിയമ്പാറ -അരുവിയോട് -മുരുക്കിൻമൂട് റോഡിന് 3.97 കോടി രൂപയും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 8.68 കിലോമീറ്റർ നീളമുള്ള തച്ചൻകോട് -വലിയവിള -കല്ലിയിൽ – നെട്ടുകൾ തേരി – പരുത്തിപള്ളി – കല്ലമം റോഡിന് 8.29 കോടി രൂപയും, പോത്തൻകോട് ബ്ലോക്കിലെ 4.75 കിലോമീറ്റർ നീളമുള്ള ശ്രീനാരായണപുരം – വാവറമ്പലം -കുന്നത്തു ക്ഷേത്രം റോഡിന് 3.80 കോടി രൂപയും, വാമനപുരം ബ്ലോക്കിലെ 5.35 കിലോമീറ്റർ നീളമുള്ള കുറ്റിമൂട് കാഞ്ഞിരംപാറ മേലാറ്റു മൂഴി റോഡിന് 4.63 കോടി രൂപയും, ഇതേ ബ്ലോക്കിൽ ഉൾപ്പെട്ട 5.08 കിലോമീറ്റർ നീളമുള്ള ഹാപ്പി ലാൻഡ് തലയൽ പിരപ്പൻകോട് റോഡിന് 3.29 കോടി രൂപയും, വാമനപുരം ബ്ലോക്കിൽ തന്നെ ഉൾപ്പെട്ട 5.35 കിലോമീറ്റർ നീളമുള്ള വലിയ കട്ടയ്ക്കാൽ കോട്ടു കുന്നം വാമനപുരം റോഡിന് 4.67 കോടി രൂപയും , കിളിമാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട 4.44 കിലോമീറ്റർ നീളമുള്ള എം.ആർ.എൽ 26 തൊളിക്കുഴി – പുലിയം ചെറുനാരാങ്കോട് – കൊപ്പം -അടയമൺ റോഡിന് 3.75 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്.

ഇപ്പോൾ തുക അനുവദിച്ച 38.7 കിലോമീറ്റർ ദൈർഘ്യമുള്ള 7 റോഡുകളുടെ ടെൻഡർ നടപടികൾ ഉടനെ നടത്തി രണ്ടുമാസത്തിനകംപണി ആരംഭിക്കുവാൻ കഴിയുമെന്നും എം.പി അറിയിച്ചു. ഇതിനു പുറമേ വെള്ളനാട് ബ്ലോക്കിൽ ഉൾപ്പെട്ട ആര്യനാട് -ആനന്ദേശ്വരം -കൊക്കേട്ടേല – വള്ളിമംഗലം – പാങ്കാവ് റോഡിന്റെ അനുമതിയ്ക്കായി ഡി പി ആർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട് എന്നും ഒരു മാസത്തിനകം ഈ റോഡിനുള്ള അനുമതി ലഭിക്കുമെന്നും എം. പി അറിയിച്ചു.

ജനകീയബാങ്കിംഗ് സംരക്ഷണജാഥയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി

ജനകീയബാങ്കിംഗ് സംരക്ഷണജാഥയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി

ബാങ്കുകളെ രക്ഷിക്കാൻ, തൊഴിലുകൾ സംരക്ഷിക്കുവാൻ, ജനകീയ ബാങ്കിംഗ് നിലനിർത്താൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥയ്ക്ക്  ആറ്റിങ്ങൽ കച്ചേരി നടയിൽ സ്വീകരണം നൽകി. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തുതു. ഷെറിൻ കെ ജോൺ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഷാജു ആൻറണി, സിഐറ്റിയു ജില്ലാ ജോ. സെക്രട്ടറി വി.വിജയകുമാർ, ഏര്യാ പ്രസിഡൻ്റ് എം.മുരളി ബാങ്ക് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ പ്രശാന്ത് എസ് ബിഎസ്, ദിലീപ്.എസ്.എൽ, പ്രദീഷ് വാമൻ, സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. വേനലവധിയ്ക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നത്. സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം.