കൺമുന്നിലിട്ട് അയൽവാസി വളർത്തുനായയെ വെട്ടിക്കൊന്നു; ബോധരഹിതയായി വീട്ടമ്മ

കൺമുന്നിലിട്ട് അയൽവാസി വളർത്തുനായയെ വെട്ടിക്കൊന്നു; ബോധരഹിതയായി വീട്ടമ്മ

മലപ്പുറം: വളർത്തുനായയെ അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂരിലാണ് സംഭവം. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ ഉടമസ്ഥതയിലുള്ള റൂണിയെന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. രണ്ട് മാസമായിരുന്നു നായയുടെ പ്രായം. കൺമുന്നിൽ നായയെ വെട്ടിക്കൊല്ലുന്നത് കണ്ട് അമരീഷിന്റെ ഭാര്യ സോന ബോധരഹിതയായി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

അയൽവാസി ചെല്ലിപ്പുറത്ത് ശ്രീഹരി എന്നയാളാണ് ആക്രമണം നടത്തിയത്. കുട്ടികളുള്ള വീട്ടിലേക്ക് നായ വന്നുവെന്നാരോപിച്ചാണ് ഇയാൾ വാൾ കൊണ്ടു നായയെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. അമരീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നായയെ എടുത്ത് അവിടെ വെച്ചുതന്നെ കൊല്ലുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ വടക്കേക്കാട് പൊലീസ് കേസെടുത്തു. നായയുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്നും അഞ്ച് വർഷം തടവു ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; മുൻകാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; മുൻകാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

തിരുവനന്തപുരം: രണ്ടാം പ്രവസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും. മുൻകാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉൾപ്പടെയുള്ള 11 സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.

2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ടാകും. 2022 ഏപ്രിൽ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിക്കു ജന്മം നൽകിയ അമ്മയ്ക്ക് ജൂൺ 30വരെ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടാമത് പ്രസവിക്കുന്നവർക്കും അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം.

കൂടാതെ https://pmmvy.nic.in/ എന്ന പുതിയ പോർട്ടലിൽ നേരിട്ടും അപേക്ഷ നൽകാം. പോർട്ടൽ വൈകാതെ ലഭ്യമാകും. കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല ജീവനക്കാർക്കും സമാനമായ രീതിയിൽ പ്രസവാനുകൂല്യം ലഭിക്കുന്നവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ആദ്യ പ്രവസത്തിൽ ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും 5000 രൂപ നേരത്തെ മുതൽ നൽകുന്നുണ്ട്.

മണനാക്ക്‌ ജംഗ്ഷനിൽ ഇന്ന് മുതൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

മണനാക്ക്‌ ജംഗ്ഷനിൽ ഇന്ന് മുതൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

മണനാക്ക്‌ ജംഗ്ഷനിൽ ആൽമരം മുറിക്കുന്നത് കാരണം മണനാക്ക് ജംഗ്ഷൻ വഴി ഇന്ന് മുതൽ (5.5.2023)രണ്ടു ദിവസം ഗതാഗത നിയന്ത്രണം. കടയ്ക്കാവുർ, വക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പള്ളിമുക്ക് ജംഗ്ഷനിൽ തിരിഞ്ഞു തിനവിള വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. ആയതിന്റെ വേഗത 20 – 40 cm/sec വരെ മാറിവരുവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള സ്റ്റോറി ഇന്ന് റിലീസിന്; സംസ്ഥാനത്ത് 21 തിയറ്ററുകളിൽ എത്തും; പ്രദർശനത്തിന് എതിരെയുള്ള ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി എന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. അതിനിടെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്തുവന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരായ ഹര്‍ജികള്‍ റിലീസിന് മുൻപ് പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാ​ഗ്രത നിർദേശം നൽകി. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിരുന്നു.

കെ ഫോണ്‍ പദ്ധതിയില്‍ ക്യാമറയെ വെല്ലുന്ന അഴിമതി; 520 കോടിയുടെ എക്‌സസ് ടെന്‍ഡര്‍; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് വിഡി സതീശന്‍

കെ ഫോണ്‍ പദ്ധതിയില്‍ ക്യാമറയെ വെല്ലുന്ന അഴിമതി; 520 കോടിയുടെ എക്‌സസ് ടെന്‍ഡര്‍; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് വിഡി സതീശന്‍

കാസര്‍കോട്: എഐ ക്യാമറയെ വെല്ലുന്നതാണ് കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്‌ട്രോണിക്‌സിന് നൽകിയ കരാർ, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയിൽ ടെൻഡര്‍ എക്സസിന് കത്ത് നൽകിയത് എം ശിവശങ്കർ ആണെന്നും വി ഡി സതീശൻ ആരോപിച്ചു.

കെ ഫോൺ ഇടപാടിലും എസ്ആര്‍ഐടി കമ്പനിക്ക് ബന്ധമുണ്ട്. കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. സർക്കാർ 1,500 കോടി മുടക്കുന്ന പദ്ധതിയുടെ മുഴുവൻ പണവും കൊണ്ടുപോകുന്നത് എസ്ആർഐടിയാണ്. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

അഴിമതി പണം എല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണ് എന്ന് സാരം. മുഖ്യമന്ത്രി പദവിയിലുരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും വിഡി സതീശന്‍ പറഞ്ഞു.

ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മേയ് 20ന് സെക്രട്ടറിയറ്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കും. ആവശ്യമെങ്കിൽ നിയമനടപടിയെന്നും വിഡി സതീശൻ പറഞ്ഞു. എഐ ക്യാമറ അഴിമതിയില്‍ വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.