മണനാക്കിലെ ആൽമരമുത്തശ്ശിയ്ക്ക് വിട

മണനാക്കിലെ ആൽമരമുത്തശ്ശിയ്ക്ക് വിട

ആറ്റിങ്ങൽ: മണനാക്ക് നിവാസികൾക്ക് പതിറ്റാണ്ടുകളായി തണൽ, ശുദ്ധവായു എന്നിവ നൽകുകയും അനേകായിരം പക്ഷികൾക്ക് കൂടുകൂട്ടുവാൻ തന്റെ ശിഖരങ്ങളിൽ അവസരം നൽകുകയും ചെയ്ത ആൽമരമുത്തശ്ശി റോഡ് വികസനത്തിന്റെ ഭാഗമായി ഇന്ന്
അരങ്ങ് ഒഴിയുകയാണ്. പതിറ്റാണ്ടുകളോളം ലക്ഷോപലക്ഷം ജനങ്ങൾക്ക് തണലും ശുദ്ധവായുവും നൽകിയ ആൽമരത്തെയാണ് മുറിച്ചു മാറ്റുന്നത്.

ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

മലപ്പുറം: ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. ഗൂഡല്ലൂർ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. കഴുത്ത് മുറിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനിൽ (25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്.

ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്. യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽനിന്നുമാണ് വണ്ടിയിൽ കയറിയത്. ഇരുവരും മുൻ പരിചയക്കാരാണ്. ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇവർ ഇരുന്നത്. അതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി.

ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണു സംഭവം. സീതയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. യുവാവ് കത്തി പുറത്തേക്ക് എറിഞ്ഞതായും ബസ് ജീവനക്കാർ പറഞ്ഞു. ഉടൻ ബസ് ജീവനക്കാർ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ​ഗുരുതരമല്ല. രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിനു ഗുരുതര പരുക്കുണ്ട്. സനിൽ കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ്.

യുവതിയെ കൊന്ന് വനത്തിൽ തള്ളിയ സുഹൃത്ത് പിടിയിൽ

യുവതിയെ കൊന്ന് വനത്തിൽ തള്ളിയ സുഹൃത്ത് പിടിയിൽ

തൃശൂര്‍ അതിരപ്പിള്ളി വനത്തില്‍ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകം. കാലടി സ്വദേശി ആതിരയുടെ മൃതദേഹമാണ് വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖില്‍ അറസ്റ്റിലായി. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറില്‍ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. സാമ്പത്തിക തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ വെറ്റിലപ്പാറ പത്ത് ആറ് വനത്തില്‍ ആതിരയെ എത്തിച്ച് അഖില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വനപ്രദേശത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

വനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് സൂചനയുണ്ട്. തുടര്‍ന്ന് അഖില്‍ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വര്‍ണം ഉള്‍പ്പെടെ ഇയാള്‍ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊലപാതകം നടത്തിയത്. കാലടി ചെങ്ങലി സ്വദേശിയാണ് ആതിര.

കലാപ കലുഷിതം മണിപ്പൂര്‍; കൂടുതല്‍ സൈനികര്‍ രംഗത്ത്;  ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി

കലാപ കലുഷിതം മണിപ്പൂര്‍; കൂടുതല്‍ സൈനികര്‍ രംഗത്ത്; ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. കലാപം രൂക്ഷമായി തുടരുകയാണ്. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് 9,000 പേരെ മാറ്റിപ്പാർപ്പിച്ചു.

അതിനിടെ കലാപകാരികള്‍ ബിജെപി എംഎല്‍എയെ ആക്രമിച്ചു. വുംഗ്‌സാഗില്‍ വാല്‍തയെയാണ് ജനക്കൂട്ടം ആക്രമിച്ചത്. എംഎല്‍എയ്ക്ക് ഗുരുതര പരിക്കുണ്ട്. പൊലീസ് ട്രെയിനിങ് കോളജില്‍ നിന്ന് ആക്രമികള്‍ ആയുധങ്ങള്‍ കവര്‍ന്നു. സംഘര്‍ഷം തുടരുന്നതിനാല്‍ മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വയ്ക്കുന്നതായി റെയില്‍വേ അറിയിച്ചു. കലാപത്തിന് അയവ് വരുന്നതു വരെ ട്രെയിനുകള്‍ മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് തീരുമാനമെന്നും റെയില്‍വേ അറിയിച്ചു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ നേരത്തെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഓര്‍ഡറില്‍, ഗവര്‍ണര്‍ അനുസിയ ഉയ്കെ ഒപ്പുവച്ചു.

ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധ റാലി നടത്തിയ ഗോത്രവിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തം.

ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം

ഐപിഎൽ: സഞ്ജുവിനും സംഘത്തിനും ഇന്ന് നിർണായകം

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാജസ്ഥാൻ്റെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. പോയിൻ്റ് ടേബിളിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാൽ രാജസ്ഥാൻ പട്ടികയിൽ ഒന്നാമതെത്തും. രാജസ്ഥാൻ തോറ്റാൽ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും. ശക്തമായ ഒരു സ്ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങൾ കൊണ്ട് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്.

മുംബൈയോട് കഴിഞ്ഞ കളിയിൽ നേരിട്ട തോൽവിയടക്കം മോശം തീരുമാനങ്ങൾ കാരണമായിരുന്നു. ബാറ്റിംഗ് ഓർഡർ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിൻ്റെ ബാറ്റിംഗ് ഓർഡർ, ദേവ്ദത്തിൻ്റെ ബാറ്റിംഗ് ഓർഡർ, ഹോൾഡറിൻ്റെ അണ്ടർ യൂട്ടലൈസേഷൻ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാർജിനിലാണ് രാജസ്ഥാൻ തോറ്റത്. ഈ പരാജയങ്ങളിൽ മേല്പറഞ്ഞ മോശം തീരുമാനങ്ങൾ നിർണായകമായി. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെട്മെയർ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്കോറുകൾ പടുത്തുയർത്താൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

ഡെത്ത് ഓവർ ബൗളർമാരുടെ പോരായ്‌മയുണ്ടെങ്കിലും ടീമിൽ മാറ്റമുണ്ടാവില്ല.ഇൻ്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാർദിക്, ജോഷ്വ, നൂർ, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളർമാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളിൽ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാൻ എതിരാളികൾക്ക് തലവേദനയാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാവില്ല. സ്പിന്നർമാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചിൽ ഗുജറാത്തിൻ്റെ അഫ്ഗാൻ സ്പിൻ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാൽ -അശ്വിൻ സഖ്യത്തിൻ്റെ റോൾ നിർണായകമാവും.

മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി

മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി

മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്ഡിന് ശേഷമാണ് ആസ്തിവകകൾ മരവിപ്പിക്കുന്ന നടപടിയിലേക്ക് ഇ ഡി കടന്നത്. മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു.

ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്. കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്ഥാപനത്തിൻറെ പ്രധാന ശാഖയിലും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. പി. നന്ദകുമാറിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു. മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായും സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരിൽനിന്നു സമാഹരിച്ചിരുന്നുവെന്നും സൂചനയുണ്ട്.