തൃശൂര്‍പൂരം; പൂങ്കുന്നത്ത് കൂടുതല്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്റ്റോപ്പ്

തൃശൂര്‍പൂരം; പൂങ്കുന്നത്ത് കൂടുതല്‍ തീവണ്ടികള്‍ക്ക് പ്രത്യേക സ്റ്റോപ്പ്

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ. എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 12.31നും, മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 11.54നും, കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി (16306)വൈകീട്ട് 18.28നും പൂങ്കുന്നത്ത് നിര്‍ത്തും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഈ ആവശ്യമുന്നയിച്ച് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ടി എന്‍ പ്രതാപന്‍ എംപി റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു.

പ്രവാസിയായ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസിയായ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ദീർഘകാലത്തെ സൗദിയിലെ പ്രവാസത്തിനൊടുവിൽ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. അന്നസ്ബാൻ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ – ബിന്ദു, മക്കൾ – ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ – രാജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകും.

സി. തങ്കപ്പൻ നിര്യാതനായി

സി. തങ്കപ്പൻ നിര്യാതനായി

ആറ്റിങ്ങൽ വട്ടവിള ശ്രീവിഹാറിൽ വി.ജി.ആർ.എ 2 സി. തങ്കപ്പൻ നിര്യാതനായി.

ഭാര്യ: പരേതയായ എൽ പത്മാംബിക.
മക്കൾ: റ്റി.പി അനിത(വാട്ടർ അതോറിറ്റി, തിരുവനന്തപുരം), റ്റി.പി അനൂപ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, എറണാകുളം)
മരുമക്കൾ: കെ.ആർ പ്രമോദ് (ടൂറിസ്റ്റ് ഹോം, തിരുവനന്തപുരം), ആശ എസ് നാരായൺ (എഞ്ചിനീയർ).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന്

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നീ ആശുപത്രികള്‍ മുഖേനയാണ് വീട്ടില്‍ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സേവനം ലഭിക്കുന്നത്.

സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കല്‍ കോളേജുകളിലുമുള്‍പ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളില്‍ മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയല്‍ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. എന്നാല്‍ പെരിറ്റോണിയല്‍ ഡയാലിസിസ് രോഗിയുടെ ഉദരത്തില്‍ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തി വിടുകയും ഉദരത്തിനുള്ളില്‍ (പെരിറ്റോണിയം) പെരിറ്റോണിയല്‍ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്.

ഒരിക്കല്‍ കത്തീറ്റര്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീട് രോഗിക്ക് വീട്ടില്‍ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തില്‍ നിറയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങള്‍ ഈ പെരിറ്റോണിയല്‍ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നു.

റേഷൻ വിതരണം ഇന്ന് മുതൽ വീണ്ടും; മെയ് 3 വരെ സമയ ക്രമം തുടരും

റേഷൻ വിതരണം ഇന്ന് മുതൽ വീണ്ടും; മെയ് 3 വരെ സമയ ക്രമം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്.

രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളിലും റേഷന്‍ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷന്‍ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

പണവും സ്വർണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

പണവും സ്വർണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഒറ്റപ്പാലം: രണ്ട് പേരിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആര്യശ്രീയെയാണ്(47) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂർ സ്വദേശിനിയാണ് ആര്യശ്രീ തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും, ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 2017ൽ സ്വർണം കൈക്കലാക്കിയത്.