ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച കത്ത് പുറത്ത്

ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച കത്ത് പുറത്ത്

കൊച്ചി: നടന്‍ ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ കത്തിൻ്റെ പകർപ്പ് പുറത്ത്. സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന് നിർമ്മാതാവ് സോഫിയ പോളിന് ഷെയ്ൻ അയച്ച കത്തിൽ പറയുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്തും സിനിമ സെറ്റിലെ പെരുമാറ്റവുമാണ് ഷെയ്ൻ നിഗത്തിനെതിരായ പരാതിയിലേക്ക് എത്തിയത്.

ഇതിനിടെ, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിൽ നേരത്തെ ധാരണയായിരുന്നു.

എന്നാൽ താൻ അമ്മയിൽ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയിരുന്നത്. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ൻനിഗം നിലവിൽ അമ്മ അംഗമാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.

കൗൺസിലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ശിക്ഷ

കൗൺസിലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ശിക്ഷ

തിരുവനന്തപുരം: കൗണ്‍സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തി. ഏഴ് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയുമാണ് പിഴ. കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. മണക്കാട് കുര്യാത്തിയില്‍ തന്റെ വീടിനോട് ചേര്‍ന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരേയുള്ള കാലയളവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിനായി എത്തിച്ചപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ വഷളായി.

പീഡനം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജനുവരിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി പീഡനവിവരം ഇവരോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, പോക്‌സോ കേസ് പ്രകാരം ഒരു വര്‍ഷം മുമ്പ് പ്രതിയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രതി. നിലവില്‍ പ്രതി ജാമ്യത്തിലാണ്.

ഇ എം ഷംസുദ്ദീൻ (85) അന്തരിച്ചു

ഇ എം ഷംസുദ്ദീൻ (85) അന്തരിച്ചു

ജനത പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന ഇ എം ഷംസുദ്ദീൻ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് മൂന്ന് മണിക്ക് ഇടവയിൽ. ജനതാ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്നു. വർക്കലയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട് .

നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക്  ദാരുണാന്ത്യം

നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.
മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമ്മദ് റിയാന്‍ (18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍ (20) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മിഷൻ അരിക്കൊമ്പൻ; മോക്ക്‌​ഡ്രിൽ ഇന്ന്, കൊണ്ടു പോകുന്ന സ്ഥലം രഹസ്യം

മിഷൻ അരിക്കൊമ്പൻ; മോക്ക്‌​ഡ്രിൽ ഇന്ന്, കൊണ്ടു പോകുന്ന സ്ഥലം രഹസ്യം

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിൻറെ ഭാഗമായി നടക്കുന്ന മോക്ക്ഡ്രിൽ ഇന്ന്. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രിൽ നടത്തുക. ചിന്നക്കനാൽ മേഖലയിൽ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോ​ഗിച്ച അഞ്ച് അം​ഗ സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്‌ഡ്രിൽ സംഘടിപ്പിക്കുന്നത്.

പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ
വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇത്തവണ അതീവ രഹസ്യമായി
ഓപ്പറേഷൻ അരിക്കൊമ്പൻ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.

മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം ലോറിയിൽ കയറ്റും. ഇടക്കിടെ ശരീരത്തിൽ വെളളം ഒഴിച്ചുകൊണ്ടിരിക്കും. ശരീരം ചൂടായാൽ മയക്കുമരുന്നിന്റെ ഫലം കുറയാനും ആന മയക്കം വിട്ടുണരാനും സാധ്യതയുണ്ട്. വാഹനത്തിൽ കയറ്റുന്നത് വരെ എത്തിക്കേണ്ട സ്ഥലം ഉന്നത ഉദ്യോഗസ്ഥർ രഹസ്യമാക്കി വെക്കും. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി ഇന്നലെ വൈകിട്ട് കൈമാറിയത്.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. ചെമ്പകമംഗലം സ്വദേശിനി അഞ്ചു (28) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച്ച വെളുപ്പിന് 12 മണിയോടെ അഞ്ചുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഒപ്പമുള്ളവർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത് ബി , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ എന്നിവർ ഉടൻ സ്ഥലത്തെത്തി അഞ്ചുവും ആയി എസ് എ ടി ആശുപത്രിയിലേക്ക് തിരിച്ചു.

ആംബുലൻസ് കഴകൂട്ടം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി ആർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.

12.15 മണിയോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേകിന്റെ പരിചരണത്തിൽ അഞ്ചു കുഞ്ഞിന് ജന്മം നൽകി. ഉടൻ വിവേക് അമ്മയും കുഞ്ഞും ആയുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സുജിത്ത് അമ്മയും കുഞ്ഞിനേയും SAT ആശുപത്രി എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.