സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്

സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്. ഇതിലൂടെ റോഡിലെ പിഴവുകള്‍ക്ക് വന്‍ പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും.

പ്രധാന പിഴകള്‍: എ.ഐ ക്യാമറകള്‍ വിഡിയോ സ്കാനിങ് സോഫ്റ്റ്വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ – 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ – 250 രൂപ, ട്രിപ്പിള്‍ റൈഡ് – 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍. 9 മാസത്തിനു താഴെ പ്രായമുള്ളകുട്ടികള്‍ ഒഴികെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. നിലവില്‍ 4 വയസിനു മുകളില്‍ മതി എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വരും.

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നതായി യുഎൻ പോപ്പുലേഷൻ റിപ്പോർട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 30 ലക്ഷത്തിന്റെ വർധനയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയിൽ ഒരുവർഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

2022ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വർഷം കൊണ്ട് വർധിച്ചത്. പുതിയ ജനസംഖ്യ കണക്കിൽ 68 ശതമാനവും 15നും 64 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കാൻ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയിൽ എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നാളെ മുതൽ സ്മാർട്ടാകും; പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

നാളെ മുതൽ സ്മാർട്ടാകും; പുതിയ കാർഡിൽ ഏഴ് സുരക്ഷാ ഫീച്ചറുകൾ

കോഴിക്കോട് : ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാ‍ർഡുകൾ കൊണ്ടുവരണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നാളെ മുതൽ നിലവിൽ വരുന്നു. സീരിയൽ നമ്പർ, UV എംബ്ലംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്മാ‍ർട്ട് ലൈവിം​ഗ് ലൈസൻസ് കാർഡുകൾ ഉദ്ഘാടനം ചെയ്യും. അധികം താമസിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാർഡിലേക്ക് മാറുമെന്നും മോട്ടാർ വാഹന വകുപ്പ് അറിയിച്ചു

ഓടിക്കൊണ്ടിരിയ്ക്കെ വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിയ്ക്കെ വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീ പിടിച്ചത്. രാജാറാമിന്റെ ഭാര്യയും കുട്ടിയെയും എടുത്ത് നാഗർകോവിലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടി കയറുകയായിരുന്നു. ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന വെള്ളമെടുത്ത് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. തീകത്തുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർധിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,605 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 44,840 രൂപയിലുമെത്തി.24 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 6115 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 48,920 രൂപയുമാണ്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; ചേട്ടന്റെ അടിയേറ്റ് യുവാവ് മരിച്ചു

മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; ചേട്ടന്റെ അടിയേറ്റ് യുവാവ് മരിച്ചു

കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ച ജയചന്ദ്രനെ രാമകൃഷ്ണന്‍ തടയുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കി. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.

തന്റെ ഭാര്യയെയും അമ്മയെയും ജയചന്ദ്രന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ചേട്ടനായ രാമകൃഷ്ണന്‍ ഇടപെട്ടു. ഇരുവരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മുളവടി ഉപയോഗിച്ച് ജയചന്ദ്രനെ രാമകൃഷ്ണന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു.