by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ ഇനി മുതല്‍ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള്‍ പ്രത്യേകമായിട്ടാകും ഇനി മുതല്‍ ലഭിക്കുക. വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന.
മുമ്പ് എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച് പെന്‍ഷന്‍ തുക നല്‍കി വരുന്നത്.
80 വയസ്സില്‍ താഴെയുള്ളവര്‍ക്കു ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍ തുകയില്‍ 1400 രൂപ സംസ്ഥാന സര്‍ക്കാരും 200 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 1100 രൂപ സംസ്ഥാനം നല്‍കുമ്പോള്‍ 500 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
80 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനില്‍ 1300 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍, 300 രൂപ കേന്ദ്രവും നല്‍കുന്നു.
80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍ 1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാറും നല്‍കി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പെന്‍ഷന്‍ 1400 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിരുന്നത്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷമായി നടത്തിവരുന്ന ആശാൻ നൂറ്റമ്പതാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.150 ഓളം കവികളുടെ കാവ്യാലാപനത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിന് ചിറയിൻകീഴ് എംഎൽഎ വി.ശശി അധ്യക്ഷത വഹിച്ചു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള കവിയാണ് കുമാരനാശാൻ എന്നും മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ആശാൻ കേരള സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ വ്യക്തിത്വമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു.
കവിയും നവോത്ഥാന നായകനും എന്നതിലുപരി ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് ചെങ്ങമനാട് ഓട് നിർമ്മാണ കമ്പനി സ്ഥാപിച്ച കുമാരനാശാൻ എന്ന വ്യവസായിയെ ചടങ്ങിൽ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് സദസ്സിനെ ഓർമപ്പെടുത്തി. കവിതയുടെ ആസ്വാദനത്തിനും ചർച്ചകൾക്കും പഠനത്തിനുമായി തോന്നയ്ക്കലിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടം ഉദ്ഘാടനവും പുഷ്പവാടിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആശാൻ കാലാനുവർത്തിയായ ആശയങ്ങളുടെ വക്താവാണ്.
ഗാന്ധിയുടെ ജീവിതം സത്യാന്വേഷണ പരീക്ഷണങ്ങൾ ആണെങ്കിൽ ആശാന്റെ ജീവിതം സ്നേഹാന്വേഷണ പരീക്ഷണങ്ങളാണ്. ആശാൻ കവിതകളിലെ സ്നേഹവും സ്വാതന്ത്ര്യവും സമകാലിക സാഹചര്യത്തിൽ പ്രസക്തമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുമാരനാശാൻ സമ്പൂർണ കൃതികളുടെ പുനഃപ്രകാശനവും മന്ത്രി എം ബി രാജേഷ് നടത്തി.
12,500 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന വീണപൂവ് പുരസ്കാരം വി. ചന്ദ്രബാബു മന്ത്രി സജി ചെറിയനിൽ നിന്നും ഏറ്റു വാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന കുമാരകവി പുരസ്കാരം മന്ത്രി പി. രാജീവിൽ നിന്നും നീതു സി. സുബ്രമണ്യം ഏറ്റുവാങ്ങി. കാവ്യാലാപന സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി എം. ബി രാജേഷ് വിതരണം ചെയ്തു. ആശാൻ ജയന്തി പ്രഭാഷണം സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിർവഹിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാൻമാരെയും മുൻസെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ, വർക്കല എം എൽ എ
വി ജോയ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാഹിത്യ രംഗത്തും സാമൂഹിക രാഷ്ട്രീയ രംഗത്തുമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.\

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തില്‍ റിക്കാര്‍ഡ് താപനില. ഉച്ചയ്ക്കു 12 ന് പാലക്കാട് എരിമയൂരില്‍ 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തി. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 79 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 40,215 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം മൂന്ന് മുതൽ ഒമ്പതുവരെയുള്ള കാലയളവിൽ 11,296 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡുകളില്‍ ഇനി അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ കുടുങ്ങും. ട്രാഫിക് നിയമലംഘനം പിടികൂടാന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ, സംസ്ഥാന പാതകളിലായി 726 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 കാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിന് നാലു ഫിക്‌സഡ് കാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച നാലു കാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 കാമറകളും ഉണ്ടാകും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുടങ്ങും. റോഡുകളിലെ മഞ്ഞവര മറികടക്കുക, വളവുകളില്‍ വരകളുടെ അതിര്‍ത്തി കടന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. കാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹനഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ സന്ദേശം ആയി എത്തും.
പിഴത്തുക ഇങ്ങനെ….
അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണ് കുറഞ്ഞ പിഴ. ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ നല്‍കണം. അമിത വേഗത്തിന് 1500 രൂപയാണ് പിഴ. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ നല്‍കേണ്ടി വരും. പുതിയ കാമറകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ഗതാഗത നിയമലംഘനങ്ങള്‍ കാര്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ കെട്ടിടങ്ങള്‍ക്കുള്ള അടിസ്ഥാനനികുതി കൂട്ടിയത് ആഡംബരവീടുകളുടെ നികുതി കുത്തനെ ഉയര്‍ത്തും. വീടുകളെ 300 ചതുരശ്രമീറ്റര്‍വരെയും അതിനുമുകളിലുള്ളവയുമാക്കി തിരിച്ചാണ് നികുതി പുതുക്കിയത്. ഇതില്‍ 300 ചതുരശ്രമീറ്ററിന് (ഏകദേശം 3200 ചതുരശ്രയടി) മുകളിലുള്ളവയ്ക്കാകും നികുതിയില്‍ വലിയ വര്‍ധനയുണ്ടാവുക. ഇത്തരം വീടുകള്‍ ആഡംബര പട്ടികയില്‍പ്പെടും.

300നു മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ എട്ടുമുതല്‍ 12 രൂപവരെയും നഗരസഭകളില്‍ 10 മുതല്‍ 19 വരെയും കോര്‍പ്പറേഷനുകളില്‍ 12 മുതല്‍ 25 വരെയുമാണ് ചതുരശ്രമീറ്ററിന്റെ നികുതിനിരക്ക്. തദ്ദേശസ്ഥാപനങ്ങളുടെ പൊതുസ്വഭാവം, റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നികുതി നിശ്ചയിക്കുക. ഇത് ഓരോ തദ്ദേശസ്ഥാപനത്തിലും വ്യത്യാസപ്പെടും.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നേരത്തേ അഞ്ചുസ്ലാബുണ്ടായിരുന്നു. ഒന്നാം സ്ലാബില്‍ 100 ചതുരശ്രമീറ്റര്‍വരെ തറവിസ്തീര്‍ണമുള്ള ഹോട്ടല്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണുകള്‍, രണ്ടില്‍ നൂറിനുമുകളിലുള്ളവ, മൂന്നില്‍ 200 വരെ തറവിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, നാലില്‍ 200നു മുകളിലുള്ളവ, അഞ്ചില്‍ ബങ്കുകള്‍, പെട്ടിക്കടകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന്‍ എന്നിങ്ങനെയായിരുന്നു തരംതിരിച്ചിരുന്നത്. പുതുക്കിയപ്പോഴും അഞ്ചുവിഭാഗം ഉണ്ടെങ്കിലും നൂറുചതുരശ്രമീറ്റര്‍വരെ, നൂറുമുതല്‍ 500 വരെ, 500നു മുകളിലുള്ളവ, മാളുകള്‍ എന്നിങ്ങനെയാണ് തിരിച്ചത്. ബങ്കുകള്‍ പെട്ടിക്കടകള്‍ എന്നിവയെ അഞ്ചാംവിഭാഗവുമാക്കി. ഹോട്ടല്‍, ലോഡ്ജ് എന്നിവയെ വാണിജ്യത്തില്‍പ്പെടാത്ത പ്രത്യേക വിഭാഗമാക്കിയിട്ടുമുണ്ട്.
നിരക്ക് പുതുക്കിയപ്പോള്‍ ഓഫീസ് വിഭാഗത്തിനുള്ള കെട്ടിടങ്ങളെ സര്‍ക്കാര്‍ ഓഫീസ് എന്നും മറ്റു ഓഫീസുകള്‍ എന്നും രണ്ടുവിഭാഗമാക്കിയെങ്കിലും രണ്ടാമത്തേതില്‍ ഏതൊക്കെ ഉള്‍പ്പെടുമെന്നു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല.
Recent Comments