by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 10 ലക്ഷം രൂപയാണ് നിക്ഷേപ പരിരക്ഷ. വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപഗാരന്റി കോര്‍പ്പറേഷന്‍ നല്‍കുന്ന പരിരക്ഷ അഞ്ചുലക്ഷമാണ്.
സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡാണ് നിക്ഷേപത്തിന് സുരക്ഷയൊരുക്കുന്ന സ്ഥാപനം. സഹകരണബാങ്കുകള്‍ പൂട്ടല്‍ നടപടിയിലേക്കുപോകുന്ന ഘട്ടത്തിലാണ് ബോര്‍ഡ് പണം നല്‍കുക എന്നാണ് വ്യവസ്ഥ. എന്നാല്‍, പൂട്ടല്‍നടപടി വൈകുന്നത് നിക്ഷേപകര്‍ക്ക് ഗാരന്റിത്തുക ലഭിക്കാനും കാലതാമസം ഉണ്ടാക്കും.
സഹകരണ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ കൂട്ടണമെങ്കില്‍ ബോര്‍ഡിന് കൂടുതല്‍ സാമ്പത്തിക സ്ഥിതിയുണ്ടാക്കണമെന്ന് ഭരണസമിതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീകരിച്ച് സര്‍ക്കാര്‍, ഓരോ വര്‍ഷവും അധികമായിവരുന്ന നിക്ഷേപത്തിനുമാത്രം വിഹിതം നല്‍കിയാല്‍മതിയെന്ന വ്യവസ്ഥ മാറ്റി 2025 ഏപ്രില്‍മുതല്‍ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് രണ്ടുപൈസ നിരക്കിലും 2026 ഏപ്രില്‍മുതല്‍ നാലുപൈസനിരക്കിലും വിഹിതം നല്‍കണമെന്നാക്കി. സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ സഹകാരികള്‍ പ്രതിഷേധം അറിയിച്ചു.
പ്രതിസന്ധിനേരിടുന്ന സഹകരണ ബാങ്കുകള്‍ക്ക് സഹായം നല്‍കാനുള്ള ഫണ്ട് കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപം ബോര്‍ഡിന് കൈമാറണമെന്നും വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. പത്തുവര്‍ഷമായി അവകാശികളെത്താത്ത നിക്ഷേപം ഏകദേശം 700 കോടിയോളം രൂപയുണ്ടെന്നാണ് കണക്കാക്കുന്നത്.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത, മരണം
വെഞ്ഞാറമൂട്: ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പൽ കാവറ നന്ദനത്തിൽ കെ മാധവൻ നായർ (85) നിര്യാതനായി.
ഭാര്യ: ബി വി വിജയലക്ഷ്മി (റിട്ട. ടീച്ചർ വെഞ്ഞാറമൂട് എച്ച് എസ്)
by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകര: ഓട്ടത്തിനിടെ വലിയ ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു. ലോറി റോഡിലായതോടെ നഗരം ഗതാഗതക്കുരുക്കിലായി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേക്ക് ടൈൽസ് കയറ്റിപ്പോകുകയായിരുന്ന 16 വീലുള്ള ലോറിയുടെ ടയറാണ് പൊട്ടിത്തെറിച്ചത്.
നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിന് സമീപമായിരുന്നു സംഭവം. പുറകിലെ വീലിന്റെ അകംവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് ടയർ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിയതോടെ സമീപത്തെല്ലാം പുക ഉയർന്നു. ഇതോടെ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റിയാണ് പുക ഉയർന്നതിന് ശമനമുണ്ടായത്. പോലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണമേർപ്പെടുത്തി.
അരമണിക്കൂറോളം ആലുംമൂട് മുതൽ സ്വദേശാഭിമാനി പാർക്ക് വരെ ഗതാഗത ക്കുരുക്കുണ്ടായി. പോലീസിന്റെ സഹായത്തോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതക്കുരുക്കിന് അയവുണ്ടായത്.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം
‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം സഭയില്‍ പാടിയപ്പോള്‍ ‘സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസാണ് അയ്യപ്പ’ എന്ന് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു. സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവന്‍കുട്ടി ചോദിച്ചു.
സഭ ഇന്നത്തേക്കു പിരിഞ്ഞു
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക. സഭ ബഹിഷ്‌കരിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എക്‌സൈസ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സമനിലതെറ്റിയത് പോലെയാണ് നിയമസഭയില്‍ സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. 2019ല്‍സ്വര്‍ണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങള്‍ നടന്നു. ദേവസ്വംമന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.പ്രശാന്തിനും ഇതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കണമെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് തങ്ങള്‍ പറയില്ല. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം പറയില്ല. എന്നാല്‍, ഇതില്‍ പ്രതികളായവരെ സംരക്ഷിച്ചതില്‍ അദ്ദേഹത്തിന് പങ്കെുണ്ടെന്നും സതീശന്‍ ആരോപിച്ചു.
ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതോടെ പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ‘പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്’ എംബി രാജേഷ് പറഞ്ഞു.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
ഗായിക എസ് ജാനകിയുടെ മകന്‍ മുരളി കൃഷ്ണ അന്തരിച്ചു. ഗായിക കെഎസ് ചിത്രയാണ് മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് നഷ്ടമായത് സ്‌നേഹനിധിയായൊരു സഹോദരനെയാണ് എന്നാണ് ചിത്ര പറയുന്നത്. ഈ സങ്കടം മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക നല്‍കട്ടെയെന്നും ചിത്ര പറയുന്നു.
‘ഇന്ന് രാവിലെ മുരളി അണ്ണന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയി. സ്‌നേഹനിധിയായൊരു സഹോദരനെയാണ് നഷ്ടമായത്. ഈ അസഹനീയമായ വേദനയെയും സങ്കടത്തെയും മറി കടക്കാനുള്ള കരുത്ത് ദൈവം അമ്മയ്ക്ക് നല്‍കട്ടെ. പരേതനായ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി’ എന്നാണ് കെഎസ് ചിത്ര കുറിച്ചിരിക്കുന്നത്.


by Midhun HP News | Jan 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 മത്സരം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കെസിഎ. 250 രൂപയാണ് വിദ്യാർത്ഥികളുടെ ടിക്കറ്റ് വില.ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
പതിനാറ് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെ.സി.എ അറിയിച്ചു.


Recent Comments