അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി; 65 വയസിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം

അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി; 65 വയസിനു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം

ഡൽഹി: അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി കേന്ദ്രസർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവം ഇനി 65 വയസിനു മുകളിലുള്ളവർക്കും സ്വീകരിക്കാനാവും. ഇതുൾപ്പടെയുള്ള വ്യവസ്ഥകളിൽ ഇളവു വരുത്തി പുതിയ മാർ​ഗരേഖ ആരോ​ഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. പ്രായമായവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് മാനദണ്ഡം പുതുക്കിയത്. എന്നാല്‍ 65 വയസിനു താഴെയുള്ള പ്രായംകുറഞ്ഞ അപേക്ഷകര്‍ക്കു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിലവില്‍ പ്രായപരിധി ഇല്ല. എന്നാൽ മരണപ്പെട്ട ദാതാക്കളിൽ നിന്ന് അവയവം സ്വീകരിക്കാൻ 65നു മുകളിൽ പ്രായമായവർക്ക് മുൻപ് സാധിച്ചിരുന്നില്ല.

രോ​ഗികൾക്ക് അവയവം സ്വീകരിക്കുന്നത് ഏതു സംസ്ഥാനത്തും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു. അയവം സ്വീകരിക്കാനുള്ള രജിസ്ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ 5000 നും 10,000 ഇടയിലാണ് ഫീസ് ഈടാക്കുന്നത്.

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിൻ അടക്കമുള്ള നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.

യുവാക്കളെ ആക്രമിച്ചു സ്വർണമാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ചു സ്വർണമാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ചു സ്വർണ മാലയും മൊബൈൽ ഫോണുകളും പിടിച്ചു പറിച്ച കേസിൽ 3പേർ അറസ്റ്റിൽ. സെക്കന്റ്‌ ഷോ കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ 18 വയസുള്ള യുവാക്കളെ മൂന്ന് അംഗ സംഘം മാമം ക്ഷേത്രത്തിനു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചശേഷം മാലയും, ബ്രേസ് ലെറ്റ്‌, മൊബൈൽ ഫോൺ ആയി കടന്ന് കളഞ്ഞു. സി സി ടി വി ഫൂറ്റേജ് കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഇക്ബാൽ(26), ഹുസൈൻ (23), മുഹമ്മദ്‌ (23) എന്നിവരെ അറസ്റ്റ് ചെയ്തു.

പ്രതികളിൽ നിന്നും, നഷ്ടപെട്ട മൊബൈൽ ഫോൺകളും സ്വർണ മാലയും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി മുഹമ്മദ്‌ ഇക്ബാലിന് ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസ് കൾ ഉണ്ട്. ആറ്റിങ്ങൽ ഡി വൈ എസ് പി ജി ബിനു വിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ് എച്ച് ഒ മുകേഷിന്റെ നേതൃത്വത്തിൽ എസ്ഐ ആർ. മനു, ജി എസ് ടി മനോഹർ,സി പി ഒ മാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജെ എഫ് എം സി 3 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ്

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടി​ഗൽ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളാണ് ശുചിമുറിയിൽ ഫിനോയിൽ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അധ്യാപകർ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികൾ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കൾ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ദിണ്ടിഗൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.

116 ബലിത്തറകൾ, ശിവരാത്രിയ്ക്കൊരുങ്ങി ആലുവ മണപ്പുറം: ഗതാ​ഗത നിയന്ത്രണം

116 ബലിത്തറകൾ, ശിവരാത്രിയ്ക്കൊരുങ്ങി ആലുവ മണപ്പുറം: ഗതാ​ഗത നിയന്ത്രണം

കൊച്ചി: ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. കോവിഡ് നിയന്ത്രണത്തിനു ശേഷമുള്ള ആദ്യത്തെ ശിവരാത്രി ആഘോഷമായതിനാൽ ഇത്തവണ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം ആലുവയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.

ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കുന്നുണ്ട്. മഹാശിവരാത്രി പ്രമാണിച്ച് ആലുവയിൽ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏ‌ർപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം. ബിയർ ആൻഡ് വൈൻ പാർലറുകൾ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകലക്ടർ അറിയിച്ചിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും.

ജിഎസ്‌ടി കൗൺസിൽ യോ​ഗം ഇന്ന്

ജിഎസ്‌ടി കൗൺസിൽ യോ​ഗം ഇന്ന്

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ 49-മത് ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും. സിമൻറ് ജിഎസ്‌ടി കുറയ്ക്കുന്നത്, ഓൺലൈൻ ഗെയിം നികുതി എന്നിവയിൽ കൗൺസിൽ ചർച്ച ചെയ്യും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട്, ജിഎസ്‌ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. എന്നാൽ എജി സാക്ഷ്യപ്പെടുത്തിയ ജിഎസ്‌ടി നഷ്ടപരിഹാര കണക്കുകൾ കേരളം നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലസീതാരാമന്റെ വിമർശനത്തിന് പിന്നാലെയാണ് യോഗം. ഇതിൽ സംസ്ഥാനത്തിന്റെ വിശദീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ യോ​ഗത്തിൽ ഉന്നയിച്ചേക്കും.