നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള

നോർക്ക – എസ്.ബി.ഐ പ്രവാസി ലോൺ മേള

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റിലെ പ്രസ്തുത
www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

2022 ഡിസംബര്‍ 19,20,21 തീയതികളിലായി കണ്ണൂര്‍ മുതല്‍ തൃശ്ശൂര്‍ വരെയുളള അഞ്ചു ജില്ലകളിലായി സംഘടിപ്പിച്ച നോര്‍ക്ക റൂട്ട്‌സ് എസ്.ബി.ഐ ലോണ്‍ മേളയില്‍ 1275 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്. ഇവരില്‍ 838 പേര്‍ക്ക് വായ്പാ ശുപാര്‍ശ നല്‍കിയിരുന്നു.

പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശമെന്ന് ലാബ് റിപ്പോർട്ട്

കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം. ഏലയ്ക്കയില്‍ പതിനാലു കീടനാശിനികളുടെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സുരക്ഷിതമല്ലാത്ത വിധത്തില്‍ കീടനാശിനിയുടെ അംശം അടങ്ങിയ ഏലയ്ക്കയാണ് അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന്, നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്നു സൈനികര്‍ മരിച്ചു

സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; മൂന്നു സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ മരിച്ചു. ജമ്മു കശ്മീരിലെ കുപ്‌വാരയിലെ മച്ചല്‍ സെക്ടറില്‍ വെച്ചായിരുന്നു അപകടം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
പ്രദേശത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന സൈനിക വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതൽ പിഴ; മുന്നറിയിപ്പുമായി പോലീസ്

ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്ന് മുതൽ പിഴ; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഇന്ന് മുതൽ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴയീടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. 1000 രൂപയാണ് പിഴ തുക. ലെയ്ൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറിയ ലംഘനങ്ങൾ എന്ന് വിചാരിക്കുന്നവ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കും. ലംഘനങ്ങൾ തടയുന്നത് കർശനമായി നടപ്പാക്കാൻ ഈ വാരം ഉപയോഗിക്കുകയാണെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.

ലെയ്ൻ ട്രാഫിക് നിയമങ്ങൾ / നിർദേശങ്ങൾ

∙ നാലുവരി / ആറുവരിപ്പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റെ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.

∙ വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും മാത്രം.

∙ ലെയ്ൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കുക.

∙ റോഡിന്റെ വലതു വശത്തെ ലെയ്നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.

∙ റോ‍ഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ് പാടില്ല

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം

ഗോളടിച്ച് ലോക റെക്കോർഡിട്ട് കേരളം. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.

വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തുനിവ് റിലീസ് ആഘോഷത്തിനിടെ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു

തുനിവ് റിലീസ് ആഘോഷത്തിനിടെ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു

അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കവേയാണ് അതുവഴിവന്ന ടാങ്കർ ലോറി തടഞ്ഞു നിർത്തി ഭാരത് കുമാർ അതിനു മുകളിൽ കയറിയത്. നൃത്തം ചെയ്യുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

തുനിവ് റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ചെന്നൈയിലെ മറ്റൊരു സിനിമാ തീയറ്ററിന് മുന്നിൽ അജിത് ആരാധകരും വിജയ് ആരാധകരും തമ്മിൽ ഏറ്റുമുട്ടി സംഘർഷം സൃഷ്ടിച്ചിരുന്നു.