ഉടമ അറിയാതെ അയല്‍വാസി തെങ്ങ് മുറിച്ചു കടത്തി

ഉടമ അറിയാതെ അയല്‍വാസി തെങ്ങ് മുറിച്ചു കടത്തി

തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ വരുന്ന പുരയിടത്തിലെ 60 ഓളം തെങ്ങുകളാണ് മുറിച്ചു കടത്തിയത്. തുടിയാവൂര്‍ മാടന്‍കാവ് ക്ഷേത്രത്തിന് മുന്‍വശത്തായുള്ള പുരയിടത്തില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായാണ് തെങ്ങുകൾ മുറിച്ച് കടത്തിയത്. രണ്ടാം ദിവസവും തെങ്ങുകള്‍ മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ സ്ഥലം ഉടയെ വിളിച്ചറിയിക്കുമ്പോഴാണ് ഇവര്‍ വിവരമറിയുന്നത്.

പുരയിടത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി താമസിക്കുന്ന ഷമീനയെ അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഷമീനയുടെ സഹോദരന്‍ സ്ഥലത്തെത്തിയപ്പോൾ പുരയിടത്തിന് പിന്നിലുള്ള മതിൽ വഴി മുറിച്ച തെങ്ങിൻ തടികൾ ലോറിയിൽ കയറ്റുന്നതായി കണ്ടത്. തുടർന്ന് മംഗലപുരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ സംഘം ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സ്ഥലത്തുണ്ടായിരുന്ന TN 75 J 3188 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ലോറി തെങ്ങിന്‍ തടി പകുതി കയറ്റിയ നിലയില്‍ പറമ്പിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ മാർത്താണ്ഡം അരുമനയിലെ ഇഷ്ടിക ചൂളയ്ക്ക് അടുത്ത് വച്ച് മറ്റൊരു ലോറിയും പൊലീസ് പിടികൂടി. ലോറിയിൽ ഉണ്ടായിരുന്ന തടികളും പൊലീസ് കണ്ടെടുത്തു. എന്നാൽ ആദ്യ ദിവസം കടത്തിയ തടികൾ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തമിഴ്നാട്ടിൽ ഇഷ്ടിക കളത്തിൽ കത്തിക്കാനാണ് തെങ്ങുകൾ മുറിച്ചു കടത്തിയതെന്ന് പൊലീസ് പറയുന്നു. അയൽവാസിയ സുധീർ , ഫസിൽ എന്നിവരുടെ ഒത്താശയോടെ തമിഴ്നാട് നിന്നെത്തിയ സംഘമാണ് തെങ്ങ് മുറിച്ച് കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുധീറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുധീറിന്‍റെ കൂട്ടുപ്രതിയായ ഫസൽ ഒളിവിലാണ്. തടിക്കച്ചവടക്കാരനായ ഫസല്‍ വഴിയാണ് സുധീര്‍ തെങ്ങ് മുറിക്കുന്നതിനുള്ള ഒത്തശ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കൊടൈക്കനാലിൽ കാണാതായ രണ്ട് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു

കൊടൈക്കനാലിൽ കാണാതായ രണ്ട് യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി : കൊടൈക്കനാലിൽ കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികൾക്കായി തെരച്ചിൽ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതാണ്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിൽ ചൊവ്വാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുകയാണ്. ഈരാറ്റുപേട്ട പൊലീസും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തിൽ പോയിയെന്നും തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.

ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടൈക്കനാലിലേക്ക് പോകുന്നു. ഇവർ ചൊവ്വാഴ്ച വനത്തിലേക്ക് പോയി. തിര്ച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന സുഹൃത്തുക്കളുടെ വാദം പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ലഹരിയുടെ ഉപയോഗം ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 40 പേരടങ്ങുന്ന സംഘം കൊടൈക്കനാലിലേക്ക് എത്തുകയും വലിയ തോതിൽ തെരച്ചിൽ തുടരുകയുമാണ്. അതേസമയം രാത്രി കാട്ടിൽ നിന്ന് കരച്ചിൽ കേട്ടുവെന്നാണ് പ്രദേശത്തുള്ള തൊഴിലാളികൾ പറയുന്നത്. ആ പ്രദേശം കേന്ദ്രീകരിച്ചും തെരച്ചിൽ തുടരുകയാണ്. യുവാക്കളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

എറണാകുളത്ത് വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

എറണാകുളത്ത് വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റിൽ. സുനിതയെ കുത്തി കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് സമ്മതിച്ചു. ഇന്നലെയാണ് സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സുനിത ഗോവണിയിൽ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; സുഹൃത്ത് അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. 24 കാരനായ അഞ്ചൽ സ്വദേശിയായ നാസുവാണ് അറസ്റ്റിലായത്. എന്നാൽ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കേരളാപുരം സ്വദേശി ഉമാ പ്രസന്നനെയാണ് റെയിൽവേ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ഉമാ പ്രസന്നനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിച്ചത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച്ച മുതലാണ് യുവതിയെ കാണാതായത്. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതിയും നൽകിയിരുന്നു. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി.

ശബരിമല തീർഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം

ശബരിമല തീർഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം

ആലപ്പുഴ:ശബരിമല തീർഥാടകർക്കു നേരെ ആലപ്പുഴയിൽ ആക്രമണം. സന്നിധാനത്തുനിന്ന് മടങ്ങവേയാണ് ആലപ്പുഴയിൽവച്ച് ഒരു സംഘം തീർഥാടകർക്കു നേരെ ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി.

ആലപ്പുഴ കളർകോട് ബൈപ്പാസിനു സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. നിലമ്പൂർ സ്വദേശിയായ വിഷ്ണും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.

വിഷ്ണുവിന്റെ മകൾ അലീന ഹോട്ടലിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിനിന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന ബൈക്കിന്റെ ഉടമ ‌കുട്ടിയോടു ദേഷ്യപ്പെട്ടു. ഇതിനെ തീർഥാടക സംഘം ചോദ്യം ചെയ്തതോടെ ഇയാൾ അലീനയുടെയും ബന്ധുവായ വൃന്ദാവന എന്ന കുട്ടിയുടെയും കൈകളിൽ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു.

ഇതിനു ശേഷം ഇവിടെനിന്നു പോയ ഇയാൾ ഒരു കൈക്കോടാലിയുമായി തിരിച്ചെത്തി തീർഥാടക സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തെന്നാണ് പരാതി. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

വി.ജോയ് എംഎൽഎ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

വി.ജോയ് എംഎൽഎ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു ചേരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്.