by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ടെക്നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി ഡോ.അനിത തമ്പി ചുമതലയേറ്റു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ.അനിത തമ്പി എച്ച്എല്‍എല്‍ കോര്‍പ്പറേറ്റ് ആര്‍&ഡി വൈസ് പ്രസിഡന്റായും എച്ച്എല്‍എല്‍ അക്കാദമിക് വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ സി.ഇ.ഒയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഗോവ ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎപിഎല്‍) സി.ഇ.ഒയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐഐടി മുംബൈയില്‍ നിന്ന് എം ടെക്കും പിഎച്ച്ഡിയും കരസ്ഥമാക്കി.
1991ല്‍ എച്ച്എല്‍എല്‍ എക്സിക്യൂട്ടീവ് ട്രെയിനിയായി സേവനമാരംഭിക്കുകയും ഓപ്പറേഷന്‍സ്, ആര്‍&ഡി, സോഷ്യല്‍ പ്രോജക്ടുകള്‍, തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.എല്‍.എല്ലിന്റെ മെന്‍സ്ട്രല്‍ കപ്പ് വിതരണവും ആര്‍ത്തവ ബോധവത്കരണ പദ്ധതിയുമായ ‘തിങ്കള്‍’ അവതരിപ്പിച്ചു നടപ്പിലാക്കുന്നതിന് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
ഇതിനുപുറമെ, സാഹിത്യരംഗത്ത് കവയിത്രി ഉപന്യാസകര്‍ത്താവ് വിവര്‍ത്തക എന്നീ മേഖലയിലും പ്രശസ്തയാണ് ഡോ.അനിത തമ്പി. 2021-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. ഭര്‍ത്താവ് ശ്രീ.അജയകുമാര്‍ ഏണസ്റ്റ് & യങ്ങിന്റെ സീനിയര്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്നു. മകള്‍ മീനാക്ഷി.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള്‍ സാന്ദ്രയാണ് മരിച്ചത്. വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്‌വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി നവംബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ ആമസോൺ 20,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദീപക് പ്രകാശ് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി.

ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്ആർടിസി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹർജിയിൽ ചോദ്യം ചെയ്യുന്നു. മുൻ സുപ്രിം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്പോൾ തന്നെ ഇത്തരം ഉത്തരവുകൾ സാമൂഹിക സേവനം എന്ന നിലയിൽ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി : കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെ ആണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ വനത്തിനുള്ളിൽ കാണാതായത്. ഇരുവരെയും വനത്തിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാർ ആണ് ഇവരെ കണ്ടെത്തി വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു.

രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കൊടൈക്കനാലിൽ പോയത്. തിരിച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ 40 പേരടങ്ങുന്ന സംഘവും കൊടൈക്കനാലിൽ വനത്തിൽ തെരച്ചിൽ തുടങ്ങിയിരുന്നു.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എടപ്പാൾ: കോലളമ്പ് സ്വദേശി പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക് മരുന്ന് നൽകി കെട്ടിയിട്ട് മർദ്ദിച്ച് നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. കാളാച്ചാൽ സ്വദേശി പുല്ലൂര് വളപ്പിൽ നിസാമുദ്ധീൻ(22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ്ലം (22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനെയുമാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി.

വിദേശത്ത് നിന്ന് ലീവിന് വന്ന കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസിനെ കഴിഞ്ഞ ഡിസംബർ 24 ന് വൈകീട്ട് 7 മണിയോടെ സുഹൃത്തിന്‍റെ സഹോദരിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിക്കാനെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് രാത്രി കോലളമ്പിലെ വയലിൽ വച്ച് നേരം പുലരുവോളം സംഘം ചേര്‍ന്ന് ഫര്‍ഹലിനെ മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്‍റെ വീട്ടിലെ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും സംഘം കവർന്നു. തുടര്‍ന്ന് പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പിറ്റേ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കേറ്റ നിലയില്‍ സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഫര്‍ഹലിനെ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിന്‍റെ മുന്നില്‍ ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു
ഇവരുടെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് യുവാവ് വീട്ടുകാരോട് പറഞ്ഞത്. ഇതേതുടർന്ന് ബന്ധുക്കൾ ഇയാളെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ, തിരിച്ച് വീട്ടിലെത്തിച്ച യുവാവിന് സ്വന്തമായി എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വന്നപ്പോളാണ് വീട്ടുകാര്‍ ഫര്‍ഹലിന്‍റെ ശരീരത്തിലെ അടിയേറ്റത് പോലുള്ള പാടുകൾ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നിരന്തരം ചോദിച്ചപ്പോഴാണ് യുവാവ് സംഭവം പുറത്ത് പറയുന്നത്. ശരീരമാസകലം ക്ഷതമേറ്റ യുവാവിന്‍റെ കൈയുടെ എല്ലില്‍ മൂന്നോളം സ്ഥലങ്ങളിൽ പൊട്ടലുണ്ട്. ശരീരത്തിന്‍റെ പല സ്ഥലത്തും ബ്ലൈഡ് ഉപയോഗിച്ച് മുറിവേൽപിച്ച പാടുകളുമുണ്ട്. സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. ലഹരി ഉപയോഗിച്ചിരുന്ന സംഘം രാസലഹരിയായ എംഡിഎംഎ തന്‍റെ മൂക്കിലേക്ക് വലിപ്പിച്ച ശേഷമാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും യുവാവ് പറഞ്ഞു. പ്രതികൾ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 15 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു
Recent Comments