കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് 6 മണിയോടെ കണ്ടെത്തുകയായിരുന്നു.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി, ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി. ഭാര്യ: ജോബി, സഹോദരൻ: അജൻ ആന്റണി.

ഓഫീസിൽ ഡ്യൂട്ടിയ്ക്ക് എത്തിയ ​​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

ഓഫീസിൽ ഡ്യൂട്ടിയ്ക്ക് എത്തിയ ​​ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി

ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ദിനത്തേക്കാള്‍ നേരിയ കുറവുണ്ട്. 2021ല്‍ 90.03 കോടിയുടെ വരുമാനമുണ്ടായിരുന്നു. 22,23,24 തീയതികളിലായി 229.80കോടിയുടെ വരുമാനമാനമുണ്ടായി. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളിലെ വില്‍പ്പന 215.49കോടിയായിരുന്നു. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയതിന് ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഈ ക്രിസ്മസ്.

കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്‌ലറ്റാണ് ഇപ്രാവശ്യം വില്‍പ്പനയില്‍ മുന്നിലെത്തിയത്, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം. 267 ഔട്ട്‌ലറ്റുകളാണ് ബെവ്‌ക്കോയ്ക്കുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നും ബംഗലൂരുവില്‍ എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു വിദേശ പൗരന്മാരും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇംഗ്ലണ്ട്, തായ് പൗരന്മാരാണ് വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇവരെ ബോധ് ഗയയിലെ ഹോട്ടലില്‍ ഐസൊലേഷനിലാക്കി. രാജ്യത്ത് ഇന്നലെ 196 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 0.16 ശതമാനമാണ്.

വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ശ്വാസം മുട്ടിച്ച് കൊലപെടുത്തിയെന്നു പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്

വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ശ്വാസം മുട്ടിച്ച് കൊലപെടുത്തിയെന്നു പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: വടകരയില്‍ വ്യാപാരിയായ രാജനെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്മാർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

സംഭവ ദിവസം രാത്രി രാജനൊപ്പം നീലക്കുപ്പായമിട്ട ഒരാള്‍ ഉണ്ടായിരുന്നതായി തൊട്ടടുത്ത കടക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തില്‍ ചില സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചു. രാജന്‍ ബൈക്കില്‍ കയറി ഒരാളോടൊപ്പം പോകുന്നതായിരുന്നു ദൃശ്യം. പക്ഷേ, സി.സി.ടി.വി.യില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. അതിനിടെ മദ്യപാന ശീലമുണ്ടായിരുന്ന രാജന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

വടകര സ്വദേശി രാജനെയാണ് സ്വന്തം കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ഏറെ വൈകിയിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കടയിലെ പണവും നഷ്ടമായിട്ടുണ്ട്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനാണ് എതിരാളികള്‍. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് കോഴിക്കോട് ആരംഭിക്കുന്നത്. ജമ്മു കശ്മീര്‍, മിസോറാം, ആന്ധ്രാ പ്രദേശ്, ബീഹാര്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകള്‍. ദിവസവും രണ്ട് കളികളാണ് ഉള്ളത്. രാവില എട്ടിനും വൈകിട്ട് മൂന്നരക്കും. ഓരോ ടീമിനും അഞ്ച് കളികളാണ് ഉള്ളത്.

മികച്ച രണ്ട് ടീമുകള്‍ക്കാണ് ഫൈനല്‍ റൗണ്ട് യോഗ്യത. രാജസ്ഥാനെതിരെ ആദ്യ കളിയില്‍ വിജയത്തുടക്കത്തിനുള്ള ഒരുക്കത്തിലാണ് കേരള ടീം. ഗ്രൂപ്പില്‍ മിസോറാമാണ് കേരളത്തിന്റെ പ്രധാന എതിരാളികള്‍. നിലവിലെ ചാംപ്യന്മാരാണ് കേരളം. കഴിഞ്ഞ തവണ ബംഗാളിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. ഇത്തവണയും കേരളം ഫൈനല്‍ റൗണ്ടിന് വേദിയാവാന്‍ സാധ്യതയുണ്ട്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സൗദി അറേബ്യയില്‍ നടത്താനുള്ള ആലോചനയിലുമാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. കിരീടം നില നിര്‍ത്തുകയാണ് കേരള ടീമിന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വി മിഥുന്‍ പറഞ്ഞു.