ആഴിമലയിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

ആഴിമലയിലെ യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം കൊലപാതകമോ അപകടമരണമോ അല്ല ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം.

കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുട‍ർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്.

കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. എന്നാൽ കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.

കിരണിൻ്റെ മരണം ആത്മഹത്യയാണ് എന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ്. പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ കിരണിനെ അവിടെ വച്ച് പെൺകുട്ടിയുടെ സഹോദരനും ഭാര്യാസഹോദരനും ചേർന്ന് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നുണ്ട്. എന്നാൽ ആഴിമല കടപ്പുറത്തിന് അരക്കിലോ മീറ്റർ അകലെ വച്ച് കിരണ് ഇവരുടെ കൈയിൽ നിന്നും ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷം കിരണ് കടപ്പുറം ഭാഗത്തേക്ക് ഒറ്റയ്ക്ക് ഓടിപ്പോയി. ഇതോടെ മറ്റേ രണ്ടു പേർ തിരികെ മടങ്ങി പോകുകയും ചെയ്തു. കിരൺ ഓടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കിരണിനെ ആരും പിന്തുടർന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും ബോധ്യമായി ഇതോടെ കൊലപാതക സാധ്യത പൊലീസ് തള്ളി.

കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയെടുത്തതിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയത് എന്ന് വ്യക്തമായി. കിരൺ കടലിൽ ചാടി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് അന്ന് ലോക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ കിരണിൻ്റെ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. അസ്വഭാവികമായി എന്തെങ്കിലും നടന്നതിൻ്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നില്ല.

പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ഇതേ ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും ചെയ്തതോടെ ഉണ്ടായ മാനസിക സംഘർഷത്തിലാക്കാം ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കിരൺ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കാര്യങ്ങളിൽ വ്യക്തത വന്നതോടെ കേസിൽ ഉടനെ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിന് പ്രതികൾക്കെതിരെ നേരത്തെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു

ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ വെച്ച സംഭവം; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ വെച്ച സംഭവം; പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു

ഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ വെച്ച സംഭവത്തില്‍ വഴിത്തിരിവായി പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്‍ഫ്രണ്ട് ശ്രദ്ധ വാല്‍ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്.

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ ഫ്രിഡ്ജില്‍ ആഴ്ചകളോളം തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലെ വസതിയില്‍ സൂക്ഷിച്ചു.

പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. അതിനിടെ കേസിലെ മുഖ്യ പ്രതി അഫ്താബിന്റെ ശബ്ദസാമ്പിള്‍ സിബിഐയുടെ ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി അഫ്താബ് പൂനെവാലയെ സിബിഐ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. കേസില്‍ അറസ്റ്റിലായ അഫ്താബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അഫ്താബ് നവംബര്‍ 26 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അഫ്താബിനെ കോടതിയില്‍ ഹാജരാക്കിയത്.

പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്കാവശ്യമായ ഫീച്ചറുകള്‍ കൃത്യമായ സമയങ്ങളില്‍ അവതരിപ്പിക്കുന്നത് വാട്‌സാപ്പിനെ ജനപ്രിയമാക്കുന്നു.

കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും വാട്‌സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നാണ് വിവരങ്ങള്‍.

കൊവിഡ്; വിമാനത്താവളങ്ങളിൽ പരിശോധന ഇന്ന് മുതൽ

കൊവിഡ്; വിമാനത്താവളങ്ങളിൽ പരിശോധന ഇന്ന് മുതൽ

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തു നിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ.

മതമൈത്രി വിളിച്ചോതുന്ന അവനവഞ്ചേരി ക്ഷേത്രത്തിലെ ക്രിസ്മസ് കരോൾ ശ്രദ്ധേയമായി

മതമൈത്രി വിളിച്ചോതുന്ന അവനവഞ്ചേരി ക്ഷേത്രത്തിലെ ക്രിസ്മസ് കരോൾ ശ്രദ്ധേയമായി

അവനവഞ്ചേരി കമ്മിറ്റി ഭാരവാഹികളുടെ അഭുമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. മതമൈത്രി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷം. മൂന്നു മതസ്ഥരുടെയും വേഷത്തോടുകൂടിയാണ് ക്രിസ്മസ് കരോൾ അരങ്ങേറിയത്. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച കരോൾ അവനവഞ്ചേരി പരിസരം ചുറ്റി കറങ്ങി ക്രിസ്മസ് ആഘോഷിച്ചു. പാപ്പയുടെയും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വേഷത്തോടും കൂടിയുള്ള കരോൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. രാകേഷ് കൃഷ്ണ, അനൂപ് കുമാർ
ജിബി രാഗി, അനൂപ് ആർ എസ്, ജിതിൻ രാജ്, അനീഷ് ബാബു തുടങ്ങിയവർ കരോളിൽ പങ്കെടുത്തു.

ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു

ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു

കുമളിയ്ക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള- തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപെട്ടു.