തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളുണ്ടാകുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മീഷണര്‍ അറിയിച്ചു.

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതോടെ നിലവിലുണ്ടായിരുന്ന പല ഇളവുകള്‍ ഇല്ലാതായി.

സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്.എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് കാറ്റഗറി മൂന്ന് തന്നെ വേണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സിടെറ്റ് വിജയിച്ചവര്‍ക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ചര്‍ക്ക് മാത്രമായിരിക്കും പരിഗണന.

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ ചാത്തൻപാറ ഭാഗത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ആലംകോട് തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു അന്വേഷണം.

സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15 ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സിതാര മോഹൻ, എസ് സി പി ഒ ഷജീർ, സി പി ഒ മാരായ ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

കേരള ഹൈക്കോടതിയ്ക്ക് പുതിയ ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയ്ക്ക് പുതിയ ചീഫ് ജസ്റ്റിസ്

മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെയാണ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.

ഡിസംബർ 18 നാണ് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കുന്ന ഒഴിവിലേക്കാണ് സെൻ എത്തുന്നത്. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെൻ ചുമതലയേൽക്കുക.

ജനപ്രതിനിധികൾ കായിക്കര കടവ്  സന്ദർശിച്ചു

ജനപ്രതിനിധികൾ കായിക്കര കടവ് സന്ദർശിച്ചു

അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്നു ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. നാട്ടുകാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.

പൈലിങ് ബന്ധപ്പെട്ടാണ് ജനങ്ങളുടെ ഇടയിൽ നിന്ന് പരാതികൾ ഉയർന്നുവന്നത്. ജനപ്രതിനിധികൾ നാട്ടുകാരുമായി സംസാരിക്കുകയും വിവരങ്ങൾ എംഎൽഎ ഉൾപ്പെടെയുള്ള അധികാരികളെ അറിയിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്യുതു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി വിമൽരാജ്, വിജയ് വിമൽ, ജയ ശ്രീരാമൻ, അതുല്യ എന്നിവരാണ് സന്ദർശിച്ചത്.

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതല്‍; ദർശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ്

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതൽ. ഇന്ന് രാത്രി എട്ട് മുതൽ ഈ മാസം 13 വരെയാണ് നടതുറപ്പ് മഹോത്സവം. www.thiruvairanikkulamtemple.org വഴി വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം. വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദര്‍ശനം പൂര്‍ത്തിയാക്കാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടുകളായ സൗപര്‍ണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറില്‍ ബുക്കിങ് രസീത് നല്‍കി ദര്‍ശനത്തിനുള്ള പാസ് വാങ്ങാം.

ബുക്ക് ചെയ്യാത്തവര്‍ക്ക് സാധാരണ ക്യൂവിലൂടെ ദര്‍ശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹന്‍കുമാര്‍, സെക്രട്ടറി എ എന്‍ മോഹനന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം എസ് അശോകന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍: 8547769454.

12 ദിവസം നീണ്ടു നില്‍ക്കുന്ന നടതുറപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക. വര്‍ഷത്തിലൊരിക്കല്‍ 12 ദിവസം മാത്രം നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.

പെരിയാര്‍ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിലാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനെയും മഹാദേവന്റെ പുറകില്‍ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വ്വതിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു.

ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം പ്രതിഷ്ഠയുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രം ഊരാള കുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനില്‍ക്കുന്നു. പണ്ടു കാലങ്ങളില്‍ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം.

ശിവപാര്‍വ്വതിമാര്‍ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര, മൂന്ന് ഊരാളകുടുംബങ്ങളില്‍ പ്രധാനപ്പെട്ട അകവൂര്‍ മനയില്‍ നിന്നാണ് പുറപ്പെടുന്നത്. കുലദൈവമായ ശ്രീരാമസ്വാമിയുടെ നടയില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷം അകവൂര്‍ മനയിലെ കാരണവര്‍, ക്ഷേത്രം ഭാരവാഹികള്‍ക്ക് തിരുവാഭരണങ്ങള്‍ കൈമാറുന്നതോടെ ഘോഷയാത്ര പുറപ്പെടും. പ്രത്യേക രഥത്തില്‍ തിരുവാഭരണങ്ങള്‍ പ്രതിഷ്ഠിച്ചശേഷം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തും. തിരുവാഭരണം ക്ഷേത്രത്തില്‍ എത്തിച്ചശേഷം മേല്‍ശാന്തിയോട് ദേവിയുടെ നട തുറക്കാന്‍ തോഴിയായ പുഷ്പിണി ആവശ്യപ്പെടുകയും അതനുസരിച്ച് നട തുറക്കുകയും ചെയ്യുന്നു. ഇതോടെയാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്.