മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ പ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി.

പല ഘട്ടങ്ങളിലും അമ്മയെക്കുറിച്ച് വളരെ വൈകാരികമായി മോഹൻലാൽ പറയുമായിരുന്നു. അമ്മയുടെ കണ്ണിൽ നോക്കിയാണ് ആ സ്നേഹവും വാത്സല്യവും താൻ മനസിലാക്കിയിരുന്നതെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. നടന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന്‌ എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവവും നടൻ പങ്കുെവച്ചിട്ടുണ്ട്.

പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹം നിറഞ്ഞ ഓർമ്മയാണ്. 12 വർഷം മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലേക്ക് മാറിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം.

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

ആറ്റിങ്ങൽ: ജോലിക്കിടയിൽ കുഴഞ്ഞുവീണ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയ ആറ്റിങ്ങൽ ശ്രീ വേദത്തിൽ ഷിജു കൊല്ലമ്പുഴ (49) ചികിത്സയിൽ തുടരവേ മരിച്ചു.
ഭാര്യ: അഖില
മകൻ: വേദവ്

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.

രാവിലെ 11:30നു പമ്പയില്‍നിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലില്‍ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.സ്‌പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോള്‍ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലില്‍നിന്നു സ്വാമിമാരെ കടത്തിവിടു.

മകരവിളക്ക് മഹോത്സവം: പൊലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമലയില്‍ പൊലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം കൃഷ്ണന്റെ നേതൃത്വത്തില്‍ ചുമതലയേറ്റെടുത്തു. നിലവില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസര്‍ പുതിയ ബാച്ചിനെ ഓര്‍മപ്പെടുത്തി.

‘സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

‘സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

തന്റെ വിജയങ്ങളുടെയെല്ലാം പിന്നില്‍ അമ്മ ശാന്തകുമാരിയുടെ സ്‌നേഹവും അനുഗ്രഹവുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ജീവിതത്തില്‍ നിന്നും ആ സ്‌നേഹത്തലോടല്‍ എന്നന്നേക്കുമായി മാഞ്ഞിരിക്കുകയാണ്. അമ്മയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു മോഹന്‍ലാലിന്. എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മയുടെ അടുത്തെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലായിരുന്നു. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്.

”അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍” മോഹന്‍ലാല്‍ പറയുന്നു.

”കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു” എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.

എനിക്കൊരു ജലദോഷം വന്നാലോ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു. എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്‍റെ അമ്മയുടെ അന്ത്യം.

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം

കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം. മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽനിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം. നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം.

‘അന്ന് നയന്‍താരയ്ക്കായി സത്യന്‍ സാര്‍ ചെയ്തത് തന്നെ അഖില്‍ ചേട്ടന്‍ എനിക്കായും ചെയ്തു’; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

‘അന്ന് നയന്‍താരയ്ക്കായി സത്യന്‍ സാര്‍ ചെയ്തത് തന്നെ അഖില്‍ ചേട്ടന്‍ എനിക്കായും ചെയ്തു’; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് നിവിന്‍ പോളി ചിത്രം സര്‍വ്വം മായ കാഴ്ചവെക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഇതിനോടകം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും സര്‍വ്വം മായ പിന്നിട്ടു.

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. സിനിമയുടെ ആത്മാവായ ഡെലൂലുവായെത്തിയാണ് റിയ കയ്യടി നേടുന്നത്. നിവിനും റിയയും തമ്മിലുള്ള കോമ്പിനേഷനാണ് സര്‍വ്വം മായയുടെ മുഖ്യാകര്‍ഷണം.

സര്‍വ്വം മായയിലെ തന്റെ ആദ്യത്തെ ദിവസത്തെക്കുറിച്ചുള്ള റിയ ഷിബുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഷൂട്ട് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ സെറ്റില്‍ വിളിച്ചിരുത്തിയെന്നാണ് റിയ പറയുന്നത്. അഖില്‍ സത്യന്റെ അച്ഛന്‍ സത്യന്‍ അന്തിക്കാട് നേരത്തെ മനസിനക്കരയില്‍ അഭിനയിക്കുമ്പോള്‍ നയന്‍താരയെ കംഫര്‍ട്ടബിള്‍ ആക്കാനും ഇതേ രീതിയാണ് സ്വീകരിച്ചതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ പറയുന്നത്.

”പ്രേതം മനുഷ്യരെ കണ്ട് പേടിക്കുന്ന സീനായിരുന്നു ആദ്യ ഷൂട്ട് ചെയ്തത്. പൂജ ചെയ്യുമ്പോള്‍ ഡെലൂല സൈഡിലിരുന്ന് നോക്കുന്ന ഷോട്ടായിരുന്നു ആദ്യം. അഖില്‍ ചേട്ടന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ആ ചിരിയില്‍ കണ്‍വിന്‍സ് ആയെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി” താരം പറയുന്നു.

”അഖില്‍ ചേട്ടന്‍ ഷൂട്ട് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ എന്നോട് അവിടെ ചെന്നിരിക്കാന്‍ പറഞ്ഞു. ഞാന്‍ ദിവസവും അവിടെ പോയി വെറുതെയിരിക്കും. ആള്‍ക്കാരെയും ക്യാമറയേയും കാണുമ്പോള്‍ ടെന്‍ഷനാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെ കുറച്ച് ദിവസം അങ്ങനെ വിളിച്ചിരുന്നു. ഇത് ഞാന്‍ ചെയ്യുന്നതിന് മുമ്പ് ആരാണ് ചെയ്തിട്ടുള്ളതെന്ന് അറിയാമോ? സത്യന്‍ സര്‍. എന്റെ അച്ഛനാ എന്ന് പറഞ്ഞു. നയന്‍താരയുടെ അരങ്ങേറ്റ സിനിമയില്‍ പത്ത് ദിവസം സെറ്റില്‍ വിളിച്ചിരുത്തി കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമാണ് ഷൂ്ട്ട് ആരംഭിച്ചത്. നയന്‍താരയുടെ ഡോക്യുമെന്ററില്‍ അത് പറയുകയും ചെയ്യുന്നുണ്ട്” എന്നും റിയ പറയുന്നു.

അതേസമയം അഞ്ച് ദിവസം കൊണ്ട് അമ്പത് കോടി കടന്നിരിക്കുകയാണ് സര്‍വ്വം മായ. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നിവിന്റെ തൊട്ട് മുമ്പത്തെ വിജയ ചിത്രം. അഖില്‍ സത്യന്‍ ഒരുക്കിയ സിനിമയില്‍ അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.