by Midhun HP News | May 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ യാര്‍ഡിലെ ജോലികള്‍ കാരണം ആലപ്പുഴ വഴി രാത്രിയുള്ള ചില ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തും. ഈ മാസം 27 മുതല്‍ ജൂണ്‍ 3 വരെയാണ് റൂട്ട് മാറ്റം.
ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് (16128) കോട്ടയം വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് കോട്ടയം വഴി സര്‍വീസ് നടത്തുന്ന മറ്റൊരു വണ്ടി. ഈ മാസം 28, 30 തീയതികളിലാണ് ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത്.
by Midhun HP News | May 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പട്ടിക ഗവർണർക്ക് കൈമാറും. ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ മുതൽ വീണ്ടും തുടരും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് ദീപദാസ് മുൻഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്നു മുഖ്യമന്ത്രിയടക്കം 11 പേരുണ്ടാകുമെന്ന് ഉറപ്പായി. ഘടകക്ഷികളുടെ മന്ത്രി സ്ഥാനങ്ങളിൽ അന്തിമ തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തിലൊക്കെ ഇന്ന് ഉച്ചയോടെ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
ലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുല്ല എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പികെ ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഒരുവിഭാഗം അതൃപ്തി അറിയിച്ചതായാണ് വിവരം.
രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനം എടുത്തത്. എന്നും സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും കെസി പറഞ്ഞു. താന്‍ എന്നും യഥാര്‍ഥ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനായി വിഡി സതീശന്‍ രാവിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ആഭ്യന്തരവകുപ്പ് ചെന്നിത്തലയ്ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായാണ് വിവരം. അതിന് പിന്നാലെയാണ് കെസി വേണുഗോപാല്‍ ചെന്നിത്തലയുടെ വസതിയിലെത്തിയത്.

by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതിനിടെ കാലവര്‍ഷം ശ്രീലങ്കയില്‍ എത്തി. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച വരെയാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇന്നലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ലഭിച്ചതോടെ ചൂടിന് ശമനം ഉണ്ടായിട്ടുണ്ട്.

by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി കുറച്ചു. പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് ലോക്ഭവന്റെ വിശദീകരണം. വാഹനവ്യൂഹത്തില്‍ ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. വാഹനവ്യൂഹത്തില്‍ നിന്ന് ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലടക്കം ഇത്തരത്തിലായിരിക്കും ഗവര്‍ണര്‍ പങ്കെടുക്കുക. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പോലും കാര്‍ പൂളിങിലൂടെയും കേസ് നടപടികള്‍ വെര്‍ച്വല്‍ ആക്കി മാറ്റിയിരുന്നു.

by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക്. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരിക്കേറ്റത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, കാൽനടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇവരെ ഇടിച്ചു തെറിപ്പിച്ച കാര്‍ രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് കാര്‍ ഓടിച്ചിരുന്ന കുറവൻകോണം സ്വദേശി മോഹൻ തോമസ് പൊലീസ് നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്.
കുറവൻകോണത്ത് നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാറാണ് അമിത വേഗത്തിലെത്തി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നൗഷിജയെയും ആഷിക്കിനെയും ഇടിച്ചു തെറിപ്പിച്ച കാര്‍ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ബംഗാള്‍ സ്വദേശി അലി അക്ബറിനെയും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് ഒരു ബൈക്കിലും രണ്ടു കാറുകളിലും ഇടിച്ചു. നിതീഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയത്. നിതീഷിനും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷിജ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. ഒരുമാസം മുമ്പാണ് നൗഷിജയും ആഷിക്കും വിവാഹിതരായത്. തിരുവനന്തപുരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ ബംഗാള്‍ സ്വദേശി അലി അക്ബര്‍ ഫാഷൻ ഡിസൈനിങ്ങ് വര്‍ക്കറാണ്.
by Midhun HP News | May 16, 2026 | Latest News, ജില്ലാ വാർത്ത
വക്കം: വക്കം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനു ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ മിന്നും വിജയം. 105 കുട്ടികൾ പരീക്ഷ എഴുതി. 5 ഫുൾ എ പ്ലസുകൾ ഉൾപ്പെടെ 100 % വിജയമാണ്
നേടിയിരിക്കുന്നത്. സാധാരണക്കാരിലും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന ഈ സ്കൂളിൽ ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ നാട് അഭിമാനിക്കുന്നു. 125ആം വാർഷികം ആഘോഷിക്കുന്ന ഈ വർഷം തന്നെ മികച്ച വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.

Recent Comments