റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ആവേശം പകരാൻ സൗജന്യ ഊബർ യാത്രയും ഹൽവ വിതരണവും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകുന്നത്. സപ്ലൈകോ വഴി ഒരു രൂപക്ക് അരിപ്പൊടിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോവോട്ടും നിർണ്ണായകമാണെന്ന ആശയവുമായി റാപ്പ് സോങ്ങും കമ്മീഷൻ പുറത്തിറക്കിയിരുന്നു.

യുവ വോട്ടർമാരെ പോളിങ് ബൂത്തുകളിലെത്തിക്കാൻ സ്റ്റാർബക്സ്, കഫെ കോഫി ഡേ തുടങ്ങിയ ഭക്ഷ്യശൃംഖലകളിൽ ഇളവുകളും ഓൺലൈൻ ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡൊമിനോസ് എന്നിവയിലൂടെ സന്ദേശങ്ങളും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. എഐ വീഡിയോകൾ, സോഷ്യൽ മീഡിയ റീലുകൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ പുതുതലമുറയെ തെരഞ്ഞെടുപ്പിൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേരളത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. എന്നാൽ പലർക്കും തെരഞ്ഞെടുപ്പിൽ താല്പര്യമില്ലെന്നും വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ പോലും വോട്ടുചെയ്യാനെത്തില്ലെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) രത്തൻ യു ഖേൽക്കർ പറഞ്ഞു. ഒരു വോട്ടുകൊണ്ടൊന്നും ഇവിടെ മാറ്റമുണ്ടാകില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ അത് തിരുത്താനും വോട്ടെടുപ്പിലേക്ക് അവരെ എത്തിക്കാനുമാണ് ശ്രമമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.

കന്നിവോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്തിയ ശേഷം അവരവരുടെ ബൂത്തുകളിൽനിന്നും പ്രത്യേക ഹൽവാ പാക്കറ്റുകൾ ലഭിക്കും. അതിനായി ഓരോ ജില്ല തെരഞ്ഞെടുപ്പ് ഓഫീസിലും ഇരുനൂറു പാക്കറ്റുകൾവീതം ഇതിനകം എത്തിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും (ബിഎൽഒ) വളണ്ടിയർമാരും കന്നി വോട്ടർമാരെ പരിശോധിച്ച് പാക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള പോളിങ് സ്റ്റേഷനുകളിലേക്ക് ഊബർ സൗജന്യയാത്ര വാഗ്ദാനം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഓരോ പോളിങ് ബൂത്തിലും ഉറപ്പുവരുത്തുമെന്നും ദീർഘനേരം വെയിലത്തു വരിനിന്നു വോട്ടു ചെയ്യണ്ട അവസ്ഥ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഒരു രൂപക്ക് അരിപ്പൊടി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ഫലം കാണുമെന്നും യുവജനങ്ങളുടെ വോട്ടുകൾ ഇത്തവണ മാറ്റംകൊണ്ടുവരുമെന്നും ഖേൽക്കർ പ്രതികരിച്ചു.

ഹോം വോട്ടിങ്ങിനു അർഹരായ 2.07 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. 2.15 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴിയും വോട്ടു ചെയ്യും. ഹോം വോട്ടിങ് ഏപ്രിൽ നാലോടെയും പോസ്റ്റൽ വോട്ടിങ് ഏപ്രിൽ ഒൻപതോടെയും പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അവനവഞ്ചേരിയിലെ പ്രതിഭകൾക്ക് സമീക്ഷയുടെ സ്നേഹാദരവ് നൽകി

അവനവഞ്ചേരിയിലെ പ്രതിഭകൾക്ക് സമീക്ഷയുടെ സ്നേഹാദരവ് നൽകി

കാളിമുക്ക് കലാകായിക സമിതി സമീക്ഷയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലകളിൽ മികവ് പുലർത്തിയ അവനവഞ്ചേരിയിലെ പ്രതിഭകൾക്കാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സമീക്ഷയുടെ സ്നേഹാദരവ് നൽകിയത്.

പരിപാടി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. അഖിൽ കവലയൂർ ഭദ്രദീപം തെളിയിച്ചു. സമീക്ഷ പ്രസിഡന്റ് സജു അധ്യക്ഷനായി. അനൂപ് ആർ. എസ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ രാധാകൃഷ്ണപിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അനൂപ് നറുക്കെടുപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ചിറയിൻകീഴിൽ വൻ തീ പിടിത്തം

ചിറയിൻകീഴ് പണ്ടകശാലയിൽ വൻ തീ പിടിത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കൂന്തള്ളൂർ സ്വദേശി രാമകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങൾക്കാണ് തീ പിടിച്ചത് . ഏകദേശം 3 മണിക്കൂറോളം ആറ്റിങ്ങൽ വർക്കല കല്ലമ്പലം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലയിൽ തീ പടർന്നത് ആളുകളിൽ പരിഭ്രാന്തി പരത്തി. മുൻപ് ഇവിടെ ഒരു ആക്രി കട പ്രവർത്തിച്ചിരുന്നു. ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്നതിലാണ് ഇപ്പോൾ തീ പിടിച്ചത്.

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

5000 രൂപ വരെ ചാര്‍ജ് ചെയ്യാം; കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡ് റീ ചാര്‍ജ് പരിധി ഉയര്‍ത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന്റെ റീ ചാര്‍ജ് പരിധി ഉയര്‍ത്തി. മൂവായിരം രൂപയില്‍ നിന്നും 5000 രൂപയായാണ് ഉയര്‍ത്തിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റിന് പണം നല്‍കുന്നതിന് പകരം കാര്‍ഡ് ഉപയോഗിക്കാം.

എടിഎം കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡിലും ഉപയോഗിക്കുന്നത്. 1000 രൂപ മുതല്‍ 1999 രൂപ വരെയുള്ള റീ ചാര്‍ജിന് 40 രൂപ അധികം ലഭിക്കും.2000 രൂപ മുതല്‍ 100 രൂപയും 3000 രൂപ മുതല്‍ 150 രൂപയും 4000 രൂപ മുതല്‍ 200 രൂപയും കൂടുതലായി ലഭിക്കും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷമാണ് കാാവധി ലഭിക്കുക.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അതീവ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.