മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറുകയാണ്.

വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.

ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

‘പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്’: ബി ഉണ്ണികൃഷ്ണന്‍

‘പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്’: ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയിലെ ഏറ്റവും ദീപ്തായ കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ഏത് കാലത്തും പുനര്‍വായക്കേണ്ട എഴുത്തുകളായിരുന്നു ശ്രീനിവാസന്റേതെന്നും ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

”ഏത് കാലത്തും പുനര്‍വായിക്കപ്പെടേണ്ട എഴുത്തുകളും ആവിഷ്‌കാരങ്ങളുമായിരുന്നു ശ്രീനിവാസന്റേത്. അഭിനയത്തിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും. മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നത്.’എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

”അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍. എനിക്ക് തോന്നുന്നു അദ്ദേഹം ചെയ്യാതെ പോയ സിനിമകളാണ് നമ്മുടെ തീരാനഷ്ടം.” ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

കുറെ അധികം നാളുകളായി അദ്ദേഹത്തിന്റെ അനാരോഗ്യം നമ്മെ വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയക്ക് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും സിനിമകളെഴുതാന്‍ അദ്ദേഹത്തിന്റെ തൂലികയില്‍ മഷി ബാക്കിയുണ്ടായിരുന്നു. പക്ഷെ അനാരോഗ്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ശ്രീനിവാസന്‍ പറയാനെന്തോ ബാക്കിവെച്ചാണ് മടങ്ങിയത് എന്നും അദ്ദേഹം പറയുന്നു.

ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ഒടുവിലെഴുതിയ സിനിമ.

ആറ്റിങ്ങലിൽ യുവാക്കൾ റോഡ് അരുകിൽ മരിച്ച നിലയിൽ

ആറ്റിങ്ങലിൽ യുവാക്കൾ റോഡ് അരുകിൽ മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാക്കളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹൃത്തുക്കളും അയൽവാസികളും ആയ മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി. യു. നിവാസിൽ വേണുവിൻറെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമൻ്റെ മകൻ അഖിൽ (18 ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് റോഡരികിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.

അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയും ഇവർ ഓടയിലും സമീപത്തുമായി വീഴുകയും ആയിരുന്നു. ഓടയിൽ വീണു കിടന്നതിനാൽ മറ്റു യാത്രക്കാരാരും കണ്ടില്ല. ഇന്ന് പുലർച്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

‘മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്’

‘മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്’

തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അര്‍ത്ഥപൂര്‍ണ്ണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു കലാകാരന്‍ നമുക്കിടയിലില്ല.

മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മിഥുനം’, ‘പട്ടണപ്രവേശം’ തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകന്‍ എന്ന നിലയില്‍ ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരന്‍ കൂടിയായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയില്‍ ആദരവോടെ ഞാനും പങ്കുചേരുന്നു സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

തിരുവനന്തപുരം: ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്.

കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോ​ഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും. ഹൈസ്കൂൾ വിഭാ​ഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ 105, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെയാണ് കലോത്സവത്തിലെ മത്സരയിനങ്ങൾ.

‘റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ’, സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

‘റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ’, സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

മലപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് കടയില്‍ ചെലവഴിക്കാൻ ശ്രമിച്ച ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വളവില്‍ചിറ ഷല്‍ജി(50)യാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.

തവനൂര്‍ റോഡിലെ ഒരു കടയില്‍ നിന്ന് ബുധനാഴ്ചയാണ് ഇയാള്‍ 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. 70 രൂപയ്ക്ക് പലഹാരം വാങ്ങിയാണ് ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കിയത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് ഷല്‍ജിയെ പിടികൂടി പൊലീസിന് കൈമാറിയത്. തുടര്‍ന്ന് ഷല്‍ജിയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ പിടികൂടുകയുമായിരുന്നു. കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഇയാള്‍ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.