വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഇന്നും നാളെയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂരിലെ യുവാവിന്‍റെ മരണകാരണം മങ്കിപോക്സ്

തൃശ്ശൂരിലെ യുവാവിന്‍റെ മരണകാരണം മങ്കിപോക്സ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.

ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുവാവിന്‍റെ സമ്പർക്കപ്പട്ടികയിൽ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാൻ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടും.

യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും.

പകൽക്കുറി ആർട്സ്  & സ്പോർട്സ് ക്ലബ് പി എസ് സി കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്തു

പകൽക്കുറി ആർട്സ് & സ്പോർട്സ് ക്ലബ് പി എസ് സി കോച്ചിങ് ക്ലാസ് ഉദ്ഘാടനം ചെയ്തു

പള്ളിക്കൽ: പകൽക്കുറി ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പി എസ് സി കോച്ചിങ് ക്ലാസ് ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻ കുട്ടി നിർവഹിച്ചു. പാസ്ക് സെക്രട്ടറി ആർ. സതീഷ് അധ്യക്ഷത വഹിച്ചു. റഫീഖ് ജെ ആർ, ഷിഫാ, ശ്യാം ബാബു, വിനോദ്, മനു, ഷിഖാൻ, റഫീഖ്, ബിജോയ്, അൽ ഷമീർ, രാജ്, സജീർ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് ആർ കെ മാസ്റ്റർ ക്ലാസ്സുകൾ നയിച്ചു.

മത്തി ചാകരയുടെ ആഹ്ലാദത്തിൽ പെരുമാതുറ മുതലപ്പൊഴി

മത്തി ചാകരയുടെ ആഹ്ലാദത്തിൽ പെരുമാതുറ മുതലപ്പൊഴി

അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് മത്തി ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് രാത്രി വൈകിയും തുടർന്നു. ചാകര എത്തിയതറിഞ്ഞ് മത്തി വാങ്ങാൻ തുറമുഖത്തേക്ക് ആളുകൾ ഇടിച്ചുകയറി. ടൺ കണക്കിന് മത്തി മത്സ്യം കരയിലെത്തിയതോടെ ഫിഷ്ലാൻഡിൽ മീനിടാൻ സ്ഥലമില്ലാത്ത സാഹചര്യമായി. മീനുമായി എത്തിയ വള്ളങ്ങൾ തുറമുഖത്ത് മീൻ ഇറക്കുന്നത് തുടരുകയാണ്. വൻ തോതിൽ വന്നതോടെ വാർഫിലും മീൻ കുന്നുകൂടി .

ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ ബോക്സ് ഒന്നിന് മൂവായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ ബോക്സ് ഒന്നിന് 400 രൂപയിൽ എത്തി.തുറമുഖത്തെത്തിയവർ കുറഞ്ഞ വിലക്ക് കുട്ടക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികൾ നിരാശയിലാണ്. ഇന്ധനവില കൂടി നിൽക്കുമ്പോൾ മീൻ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

വിലക്കുറവ് നാട്ടിൽ പാട്ടായതോടെ തുറമുഖത്തുണ്ടായത് മീൻ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. ചുളുവിലയിൽ മത്തി കിട്ടിയതോടെ സമീപ ജില്ലകളിൽ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി. കോഴിത്തീറ്റ നിർമ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവിൽ മീൻ വാങ്ങാൻ കുതിച്ചെത്തിയത്.

പത്തനംതിട്ടയിൽ കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പത്തനംതിട്ടയിൽ കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോയ സ്വകാര്യ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചതിനിടെയാണ് കാര്‍ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് നിഗമനം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാസ്റ്ററാണ് ചാണ്ടി മാത്യൂ.

കല്ലമ്പലത്ത് രണ്ടു ടോറസ് ലോറികൾ കൂട്ടിമുട്ടി അപകടം

കല്ലമ്പലത്ത് രണ്ടു ടോറസ് ലോറികൾ കൂട്ടിമുട്ടി അപകടം

കല്ലമ്പലം: പള്ളിക്കൽ മടവൂരിൽ ടിപ്പറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. പള്ളിക്കൽ ഭാഗത്തേക്ക് ലോഡുമായി വന്ന ടിപ്പറും മടവൂർ ലേക്ക് പോകുന്ന ടിപ്പറും ആണ് കൂട്ടിയിടിച്ചത്. ഡ്രൈവറായ കൊട്ടിയം സ്വദേശി വിഷ്ണു വിന് പരിക്കേറ്റു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി.