ഐആർസിടിസിക്കെതിരെ യാത്രക്കാരന്റെ പരാതി; ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കി

ഐആർസിടിസിക്കെതിരെ യാത്രക്കാരന്റെ പരാതി; ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കി

ശതാബ്ദി എക്സ്പ്രസ് യാത്രക്കാരനിൽ നിന്ന് ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കി ഐആ‍ർസിടിസി. 20 രൂപയുടെ ചായക്ക് 50 രൂപ സ‍ർവീസ് ചാർജ് കൂടെ ചേർത്താണ് 70 രൂപ നൽകേണ്ടി വന്നത്. യാത്രക്കാരൻ ഇത് കണ്ട് അന്തംവിട്ടുപോയി. ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിൽ ദില്ലിയിൽ നിന്ന് ഭോപ്പാലിലേക്ക് പോയ യാത്രക്കാരനാണ് ഒരു കപ്പ് ചായയ്ക്ക് ഇത്രയും വലിയ സർവീസ് ചാർജ് നൽകേണ്ടി വന്നത്.

തൊട്ടുപിന്നാലെ തന്നെ ആക്ടിവിസ്റ്റ് കൂടിയായ ബൽഗോവിന്ദ് വ‍ർമ ഈ ബില്ലിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ട്വീറ്റിൽ നൂറ് കണക്കിന് ആളുകൾ പ്രതികരണം അറിയിച്ചതോടെ ഇത് കാട്ടുതീ പോലെ പരന്നു. രാജ്യത്ത് നിലവിലുള്ള പ്രീമിയം ക്ലാസ് ട്രെയിൻ സർവീസുകളാണ് രാജധാനിയും ശതാബ്ദിയും എല്ലാം. ട്രെയിനിനകത്തെ സേവനങ്ങൾക്കും ട്രെയിനിന്റെ നിലവാരം അനുസരിച്ച് പണം നൽകേണ്ടി വരുന്ന സ്ഥിതിയാണ്.

നിരവധി പേരാണ് ഇതിനെതിരെ സർക്കാർ ഏജൻസിക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിൽ
പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോ‍ർപറേഷൻ. കേന്ദ്രസർക്കാരിന് ടാക്സ് എന്ന് രേഖപ്പെടുത്താൻ
കഴിയാത്തത് കൊണ്ടാണ് സർവീസെന്ന പേരിൽ പണം ഈടാക്കുന്നതെന്നും മറ്റും പലരും ട്വീറ്റിന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകരെ ആവശ്യമുണ്ട്

അധ്യാപകരെ ആവശ്യമുണ്ട്

കിളിമാനൂർ ആർ. ആർ.വി ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ബയോളജി,ഫിസിക്സ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ജൂനിയർ വിഭാഗം നോൺ വൊക്കേഷണൽ ടീച്ചറിൻ്റെ താത്കാലിക ഒഴിവുണ്ട്. പ്രസ്തുത യോഗ്യത ഉള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിന് വേണ്ട അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 5 ന് രാവിലെ 10 മണിക്ക് സ്കൂൾ ആഫീസിൽ എത്തിച്ചേരേണ്ടതാണ്.

അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങലിൽ അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു. എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ നാലാമത്തെ രക്തസാക്ഷി ദിനമായിരുന്നു ജൂലൈ 2. സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിൽ മെഴുകുതിരികൾ തെളിച്ചു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ ഏരിയാ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, അജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്നീ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 99 ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളാണ് ആറ് മാസത്തെ അടിസ്ഥാനപരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. അടിസ്ഥാന പോലീസ് പരിശീലനത്തിന് പുറമെ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസ്കോര്‍ട്ട് ഡ്യൂട്ടി എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.

തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 99 സേനാംഗങ്ങള്‍ നാല് പ്ലട്ടൂണുകളിലായി അണിനിരന്നു. അനില്‍കുമാര്‍.സി.കെ പരേഡിനെ നയിച്ചു. അനന്ദു ബാബു.സി ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്ന് പ്രവീണ്‍.ബി, ശരത്.വി, ബിനു രാജ്.വി.എ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ എന്നീ വിഭാഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലബാര്‍ സ്പെഷ്യല്‍ പോലീസിലെ അനന്ദു ബാബു.സി, മിഥുന്‍.എം.എസ്, സജിത്ത്ലാല്‍.കെ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ ബഹുമതികള്‍ നേടി. ശരത്.വി, അനന്ദു ബാബു.സി എന്നിവര്‍ യഥാക്രമം സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്നിവിടങ്ങളിലെ ഓള്‍റൗണ്ടര്‍മാരായി.

പരിശീലന കാലയളവില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ് ക്യമ്പുകളിലാണ് സേനാംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായത്.

സേനാംഗങ്ങളില്‍ മൂന്ന് ബിരുദാനന്തര ബിരുദധാരികളും ഒരു എംടെക്, ഒരു എം.ബി.എ, അഞ്ച് ബിടെക്, രണ്ട് ബി എഡ്, 36 ബിരുദ യോഗ്യതയുള്ളവരുമുണ്ട്. ഡിപ്ലോമ യോഗ്യതയുളള 13 പേരും ഐ.റ്റി.ഐ യോഗ്യതയുളള 16 പേരുമുണ്ട്.

കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റവന്യൂ ജില്ല 2022 ജൂലൈ 2, 3 ദിവസങ്ങളിലായി നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാലാഞ്ചിറ മാർ ഇവാനിയോസ് റിന്യൂവൽ സെന്ററിൽ വച്ചാവും പരിപാടികൾ നടക്കുക. കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രെസിഡന്റ് പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. റവന്യൂജില്ലാ കൗൺസിൽ അംഗങ്ങൾ, വിവിധ ഫോറങ്ങളുടെ ചെയർമാൻ – കൺവീനർ – കോ ഓർഡിനേറ്റർ, വിദ്യാഭ്യാസ – ഉപജില്ലാ മുഖ്യ ഭാരവാഹികൾ എന്നിവർ ക്വാമ്പ് പ്രതിനിധികളായിരിക്കും.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യത. അടുത്ത 4 ദിവസത്തേക്ക് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. വടക്കൻ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. മെയ്‌ 29 ന് കാലവർഷം തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വ്യാഴാഴ‍്‍ചയാണ്. കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് വ്യാഴാഴ‍്‍ച കൂടുതൽ മഴ രേഖപ്പെടുത്തിയത്.

അതിനിടെ, സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

തീരദേശത്തുള്ളവർ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കണം

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും.

3. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.