റീല്‍സ്, വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണം കര്‍ശനമാക്കി; സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

റീല്‍സ്, വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണം കര്‍ശനമാക്കി; സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്‍സ്‌മെന്റുകളില്‍ ജാതി, മതം, തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയില്‍ വരുന്ന എല്ലാ വ്യവസ്ഥകളും തെരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യുകയും ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രചാരണത്തില്‍ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

‘രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി’; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

‘രാഹുല്‍ ലൈംഗിക വേട്ടക്കാരന്‍; ക്രൂരമായി പീഡിപ്പിച്ചു; മുറിവുകള്‍ ഉണ്ടായി’; യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ പീഡന പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത് എന്നാണ് യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനു ശേഷം യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ അവിടെ നിന്നു പെട്ടെന്ന് ഒരുങ്ങി പോകാനാണ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയില്‍ പറയുന്നു.

രാഹുലിന്റെ വിവാഹ ആലോചന കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ അറിയിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന്‍ എന്ന സുഹൃത്ത് ഡ്രൈവ് ചെയ്ത കാറിലാണ് രാഹുല്‍ വന്നതെന്നും പീഡനം നടന്നതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്.

പരാതിയുടെ പൂര്‍ണരൂപം

‘വര്‍ഷങ്ങളായി രാഹുലിനെ അറിയാം. 2023 സെപ്റ്റംബറില്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം പുതുക്കി. വളരെ ബഹുമാനത്തോടെയാണ് ആദ്യം സന്ദേശം അയച്ചത്. കുറച്ചു ദിവസത്തിനു ശേഷം രാഹുല്‍ ആവശ്യപ്പെട്ട പ്രകാരം ടെലഗ്രാം നമ്പര്‍ നല്‍കി. തുടര്‍ന്ന് എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ അറിയിച്ചു. എന്റെ തൊഴില്‍ സ്വപ്നങ്ങള്‍ക്കു രാഹുലിന്റെ രാഷ്ട്രീയ ജീവിതം തടസമാകില്ലെന്നും പറഞ്ഞു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ സമ്മതിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന്‍ എന്ന സുഹൃത്ത് ഓടിച്ച കാറിലാണ് രാഹുല്‍ വന്നത്.

നഗരത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്തേക്കാണു കൊണ്ടുപോയത്. ഹോം സ്റ്റേ പോലുള്ള ഒരു കെട്ടിടം സുഹൃത്തിന്റേതാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിനെ വിശ്വസിച്ചാണ് റൂമിലേക്കു പോയത്. എന്നാല്‍ മുറിയില്‍ കടന്നപ്പോള്‍ ഒന്നും സംസാരിക്കാതെ ബലംപ്രയോഗിച്ച് ശാരീരികബന്ധത്തിനു ശ്രമിച്ചു.

ചെറുത്തെങ്കിലും വിവാഹം കഴിക്കാന്‍ പോകുന്നവരാണെന്നും അതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് എതിര്‍പ്പ് അവഗണിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതോടെ എനിക്കു ശ്വാസതടസം ഉണ്ടാകുകയും മരുന്നു കഴിക്കേണ്ടിവരികയും ചെയ്തു. രാഹുല്‍ പീഡനം തുടരുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ശരീരത്തു മുറിവുകള്‍ ഉണ്ടായി. ഇതിനു ശേഷം വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും രാഷ്ട്രീയ ഭാവിക്ക് അതു ദോഷം ചെയ്യുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

ഇതോടെ ഞാന്‍ ആകെ തകര്‍ന്നുപോയി. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത്. ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സുഹൃത്താണ് വീടിനടുത്തുവരെ കാറില്‍ എത്തിച്ചത്. വീട്ടുകാരോട് വിവരം പറയാന്‍ കഴിയാത്ത വിധം ഞാന്‍ തകര്‍ന്നുപോയിരുന്നു. വല്ലാത്ത മാനസികസമ്മര്‍ദമാണ് ആ ദിവസങ്ങളില്‍ അനുഭവിച്ചത്.

ഒരു മാസത്തോളം അകന്നു കഴിഞ്ഞ രാഹുല്‍ പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണ്. ഇത്തരം നീചമായ നീക്കങ്ങളില്‍നിന്ന് അയാളെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പദവികളില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു” യുവതി പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി നാളെ കേരളത്തില്‍

രാഷ്ട്രപതി നാളെ കേരളത്തില്‍

തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 3 ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. തുടര്‍ന്ന് നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവികസേന അഭ്യാസങ്ങള്‍ വീക്ഷിക്കും.

നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍ 4 ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അസ്ര എൻ എസ്

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അസ്ര എൻ എസ്

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ നവഭാരത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി അസ്ര എൻ എസ്.

തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ ഇന്നലെ മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശബരിമലയില്‍ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

തിരുവനന്തപുരം ശംഖുമുഖത്ത് വെച്ച് ഡിസംബർ 3-ന് നടക്കുന്ന ഇന്ത്യൻ നാവികസേനാ ദിനാഘോഷത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങുമായി ബന്ധപ്പെട്ട ​ഗതാഗത നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.

ശംഖുമുഖം, വെട്ടുകാട് ഭാഗങ്ങളിലേക്ക് പാസ് (ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ളവർ യാത്രകൾ നേരത്തെ തന്നെ ക്രമീകരിക്കുക. ചെക്കിംഗ് പോയിന്റുകളിൽ നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റോ യാത്രാ രേഖകളോ കാണിക്കേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർക്കുള്ള റൂട്ട്: വെൺപാലവട്ടം – ചാക്ക ഫ്ലൈ ഓവർ – ഈഞ്ചക്കൽ – കല്ലുമ്മൂട് – പൊന്നറ പാലം – വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരുക. (തിരികെയും ഇതേ റൂട്ട് ഉപയോഗിക്കുക).
​പാസ് ഇല്ലാതെ ഓപ്പറേഷൻ ഡെമോ കാണാൻ വരുന്നവർക്കുള്ള പാർക്കിംഗ് ക്രമീകരണങ്ങൾ: പാസ് ഇല്ലാതെ വരുന്നവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള KSRTC ബസിൽ ശംഖുമുഖത്തേക്ക് പോകാവുന്നതാണ്.

എം.സി റോഡ് വഴി വരുന്നവർ: ​എം.ജി കോളേജ് ഗ്രൗണ്ട്

കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്ന്: ​കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം ക്യാമ്പസ്.

​കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്ന്: ​പൂജപ്പുര ഗ്രൗണ്ട്, വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം.

പാറശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്ന്: ​കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂൾ, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളേജ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം.

നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്ന്: ​കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, LMS കോമ്പൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്.

വർക്കല, കഠിനംകുളം, പെരുമാതുറ ഭാഗങ്ങളിൽ നിന്ന്: ​പുത്തൻതോപ്പ് പള്ളി, സെന്റ് സേവ്യേഴ്സ് കോളേജ്.

കോവളം, പൂന്തുറ, ഈപ്പൂട്, ചാക്ക ഭാഗങ്ങളിൽ നിന്ന്: ​ലുലു മാൾ പാർക്കിംഗ്, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം ഗ്രൗണ്ട്.

​നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉപയോഗിച്ച് ശംഖുമുഖത്തേക്കും, പരിപാടിക്ക് ശേഷം തിരികെയും പോകാവുന്നതാണ്.