കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും പ്രതികളല്ല, കുറ്റപത്രം കോടതിയില്‍

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും പ്രതികളല്ല, കുറ്റപത്രം കോടതിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവും പ്രതികളല്ലെന്ന് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കറ്റോണ്‍മെന്റ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

2024 ഏപ്രില്‍ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു.

മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ മേയറുടെ സഹോദരന് ഇതില്‍ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍ അനാവശ്യമായി ഇതില്‍ ഇടപെട്ടത് കൊണ്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനെതിരെ യദു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ഇരുവരെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് യദു കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിന്റെ തുടക്കത്തില്‍ യദുവിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്. മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ യദുവിന്റെ പരാതിയില്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് തടഞ്ഞ കേസില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രയില്‍ ഈ സീസണില്‍ ഇതുവരെ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ മരണങ്ങള്‍ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയില്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ മല കയറുന്നവര്‍ അവരുടെ ആരോഗ്യം മനസിലാക്കി ശ്രദ്ധയോടെ ഓരോ ചുവടുംവെയ്ക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ശബരിമല തീര്‍ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്

സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളില്‍ ലഭ്യമാണ്.

ശബരിമലയിലും യാത്രാ വഴികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റുകളും അടക്കം സജീകരിച്ചിട്ടുണ്ട്.

ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം.

‘വെള്ളം മാത്രം മതി’; ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍

‘വെള്ളം മാത്രം മതി’; ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്.

രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ സനൽ പോറ്റി (55) അന്തരിച്ചു. കളമശ്ശേരി എസ്‍സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷൻസ് മാനേജരായിരുന്നു. വൃക്ക രോ​ഗത്തെ തുടർന്നു ദീർഘ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

തിരുവനന്തപുരത്ത് മരം വീണ് കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മരം വീണ് കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കര – കാച്ചാണി സ്കൂൾ ജംഗ്ഷനിൽ മരം വീണ് ഒരാൾ മരിച്ചു. കെഎസ്ആർടിസി റിട്ടേയ്ഡ് കണ്ടക്ടർ കാച്ചാണി സ്വദേശി സുനിൽ ശർമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 .15 ഓടെയാണ് സംഭവം. രണ്ട് പേർ ജംഗഷനിൽ കാറിൽ വന്ന് കാർ നിർത്തിയ ശേഷം കാറിൽ നിന്നും ഒരാൾ ഇറങ്ങി പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ആ സമയമാണ് മരം വീണത്. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്ത് നിന്നും ഫയർഫോഴ്സ് എത്തി. മരം മുറിച്ച് മാറ്റി. ഗതാഗതം തടസം നീക്കി. വഴയില – പഴകുറ്റി റോഡ് പണി നടക്കുന്നതിനാൽ എല്ലാ വാഹനവും കാച്ചാണി വഴിയാണ് പോകുന്നത്. റോഡിന്റെ പുറംപ്പോക്കിൽ നിന്ന മരത്തിന്റെ വലിയ ശിഖിരമാണ് ഒടിഞ്ഞ് ദേഹത്തും കാറിന്റെ സൈഡിലും വീണത്. സുനിൽ ശർമ്മ കാറിന് പുറത്തിറങ്ങി ഫോണിൽ സംസാരിക്കയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് മറ്റ് കുഴപ്പങ്ങളില്ല.