പാസ്‌പോർട്ട് സേവ വാൻ ഡിസംബര്‍ രണ്ടുമുതൽ നാലുവരെ കിളിമാനൂരിൽ

പാസ്‌പോർട്ട് സേവ വാൻ ഡിസംബര്‍ രണ്ടുമുതൽ നാലുവരെ കിളിമാനൂരിൽ

കിളിമാനൂർ : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്‌പോർട്ട് സേവ വാൻ ഗ്രാമപ്പഞ്ചായത്തുകളിലെത്തുന്നു. ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും 16മുതൽ 18വരെ ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും.

അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും.

ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലാണ് ദമ്പതികൾ സ്ഥാനാർത്ഥികളായി ഒന്നിച്ചു വോട്ട് തേടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ എന്നിവരാണ് വോട്ട് തേടുവാൻ ഒന്നിച്ചിറങ്ങുന്നത്.

ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മേലാറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ വാർഡിൽ നിന്നുള്ള നിലവിലെ വാർഡ് മെമ്പറാണ് പെരുംകുളം അൻസാർ. ഈ വാർഡ് വനിതാ സംവരണം ആയതോടെ അൻസാറിന്റെ ഭാര്യ അസീനയെ ഇവിടെ സ്ഥാനാർഥിയായി നിശ്ചയിച്ചു. ഈ വാർഡിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യവേ പാർട്ടിയിൽ നിന്ന് പുതിയ നിർദ്ദേശം വന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഈ വാർഡ് ഉൾപ്പെടുന്ന കീഴാറ്റിങ്ങൽ ഡിവിഷനിലേക്ക് മത്സരിക്കണം. സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അൻസാർ ആവശ്യപ്പെട്ടുവെങ്കിലും ഈ ഡിവിഷനിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ ബ്ലോക്ക് ഡിവിഷനിലേക്ക് അൻസാർ തന്നെ മത്സരിക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചു. അങ്ങനെ പെരുംകുളം അൻസാറും സ്ഥാനാർത്ഥി ആയി.

മേലാറ്റിങ്ങൽ വാർഡിൽ ഇരുവരും ഒരുമിച്ചുതന്നെ വോട്ട് തേടാൻ ഇറങ്ങുന്നുണ്ട്. അൻസാർ ഇതര പഞ്ചായത്ത് വാർഡുകളിലേക്ക് പ്രചരണത്തിന് പോകുമ്പോൾ അൻസാറിന് വേണ്ടിയും അസീന തന്നെ വോട്ടുതേടും. മേലാറ്റിങ്ങൽ വാർഡിലെ വോട്ടർമാരെ കാണുമ്പോൾ അൻസാർ തനിക്കുവേണ്ടിയും തന്റെ ഭാര്യക്ക് വേണ്ടിയും വോട്ട് തേടും.

ജില്ല വിടരുതെന്ന് നിയമോപദേശം, രാഹുല്‍ പാലക്കാട് രഹസ്യകേന്ദ്രത്തില്‍?; അന്വേഷണം കടുപ്പിച്ച് പൊലീസ്

ജില്ല വിടരുതെന്ന് നിയമോപദേശം, രാഹുല്‍ പാലക്കാട് രഹസ്യകേന്ദ്രത്തില്‍?; അന്വേഷണം കടുപ്പിച്ച് പൊലീസ്

തിരുവനന്തപുരം: ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യകേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ല വിട്ടുപോകരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് രാഹുല്‍ മുങ്ങിയത്.

ജില്ല വിട്ടുപോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരിച്ചടിയാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമോപദേശം ലഭിച്ചു എന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫ് ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ കുറച്ചുസമയത്തേക്ക് ഓണ്‍ ആകുകയും ചെയ്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ് നീക്കം ശക്തമാക്കി. പീഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. യുവതി നല്‍കിയ മെഡിക്കല്‍ രേഖകളുടെയും ഓഡിയോ റെക്കോര്‍ഡുകളുടെയും ആധികാരികതയും പരിശോധിക്കുകയാണ്.

ഗർഭഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകൾ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നും, എന്നാൽ ബലാത്സം​ഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നത്. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, പരാതിക്ക് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്നും രാഹുൽ ആരോപിക്കുന്നുണ്ട്.

ദിത്വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദിത്വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശ്രീലങ്കന്‍ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ദിത്വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും വഴി നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്തമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാം, സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍

മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാം, സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം.

ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികമായി നല്‍കും.

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. വൈശാഖ് നാലേമുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കണം എന്നും പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ളാസില്‍ പഠിക്കുന്ന സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. നേരത്തെ വിവാഹിതയായിരുന്ന കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലായത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത് . വിവാഹശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വൈശാഖ് മോശമായി പെരുമാറുന്നത് പെണ്‍കുട്ടിയുടെ അനുജന്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അനിയന്‍ അമ്മയോട് വിവരം പറയുകയും ഇക്കാര്യം വൈശാഖിനോട് ചോദിച്ചപ്പോള്‍ അമ്മയെ ഉള്‍പ്പെടെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.