by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയുമുൾപ്പെടെ 4 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) കത്ത് നൽകി. പദ്ധതിയുടെ കരാർ നടപടികൾക്കുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 193 കോടി രൂപ റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയിൽ ഇതുവരെ ഭൂമി കൈമാറുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല.

റെയിൽ പാതയ്ക്കായുള്ള ഭൂമിയിൽ ഔട്ടർ റിങ് റോഡ് അലൈൻമെന്റ് കടന്നു പോകുന്നതിനാൽ അത് ഒഴിവാക്കി ബാക്കി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർ നടപടി ഇഴയുകയാണ്. പാതയുടെ ഡിപിആർ 2022ൽ കൊങ്കൺ റെയിൽവേ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വീഴ്ച മൂലമാണു ഇതുവരെ പണിയൊന്നും ചെയ്യാനില്ലാതെ കൊങ്കൺ റെയിൽവേ കെട്ടിടവാടകയും ഉദ്യോഗസ്ഥർക്കു ശമ്പളവും നൽകി വരുന്നത്. 10.76 കിലോമീറ്ററാണ് വിഴിഞ്ഞം – ബാലരാമപുരം റെയിൽപാത.
വിഴിഞ്ഞം പാതയ്ക്കും നേമം– നെയ്യാറ്റിൻകര റെയിൽ പാത ഇരട്ടിപ്പിക്കലിനും 2022 ഓഗസ്റ്റിലും നവംബറിലുമായി ചെറിയ ഇടവേളയിലാണ് ഭൂമിയേറ്റെടുക്കാനുള്ള 2 വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത ഇരട്ടിപ്പിക്കലിൽ പണി തുടങ്ങിയിട്ടും വിഴിഞ്ഞം പാതയ്ക്കായി ഉടമകളിൽ നിന്ന് ഭൂമിയുടെ രേഖകൾ പോലും ശേഖരിച്ചിട്ടില്ലെന്നു വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി ആക്‌ഷൻ കൗൺസിൽ കൺവീനർ ആർ.ജി.അശോക് കുമാർ പറഞ്ഞു. കലകട്റേറ്റിൽ പ്രവർത്തിക്കുന്ന ലാൻഡ് അക്വിസിഷൻ യൂണിറ്റ് അടിയന്തരമായി നേമത്തേക്കു മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.


by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
കൊളംബോ: ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്‍റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്.

എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ലങ്കൻ സർക്കാർ സഹായം തേടി ഇന്ത്യൻ ഹൈക്കമ്മീഷന് കത്ത് നൽകിയതിനു പിന്നാലെ രക്ഷാദൗത്യത്തിന്‍റെ ഭാഗമാകാമെന്ന് ഇന്ത്യ അറിയിച്ചു.
ഐഎൻഎസ് വിക്രാന്ത് അടക്കം ഇന്ത്യ വിട്ടുനൽകിയിട്ടുണ്ട്. നിലവിൽ ഐഎൻഎസ് വിക്രാന്ത് ലങ്കൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കൊളംബോയിലേക്കുള്ള വിമാന സർവീസ് തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാനും ലങ്കൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്താൽ തമിഴ്നാട്ടിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട് – ആന്ധ്രാ – പുതുച്ചേരി തീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം ഇപ്പോഴും. ധര്‍മേന്ദ്രയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ധര്‍മേന്ദ്ര പണ്ടൊരു കടുവയുടെ കരണത്തടിച്ച ഓര്‍മയാണ് രാധിക ശരത്കുമാര്‍ പറയുന്നത്. ഇരുവരും ഒരേ സ്റ്റുഡിയോയില്‍ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്നൊരു സംഭവമാണ് രാധിക ഓര്‍ക്കുന്നത്. രാധികയ്‌ക്കൊപ്പം രജനികാന്തും ചിത്രത്തിലുണ്ടായിരുന്നു. ആ വാക്കുകളിലേക്ക്:
”രജനികാന്തിനൊപ്പം വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. അദ്ദേഹം തൊട്ടടുത്ത സെറ്റിലുണ്ടായിരുന്നു. ഞങ്ങളൊരു ഫൈറ്റ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. രജനികാന്ത് ഒരു കടുവയുമായി ആ സമയം മല്ലിടണം. അന്ന് വിഎഫ്എക്‌സ് ഉണ്ടായിരുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ കടുവയുമായിട്ടാണ് രജനികാന്തിന് ഫൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ കടുവ പക്ഷെ മെരുങ്ങുന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രജനികാന്ത് ഷോട്ട് എടുത്തിരുന്നത്.

സെറ്റാകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അവിടേക്ക് നല്ല ഉയരമുള്ള, സ്വതസിദ്ധമായ കരിസ്മയുള്ള ധര്‍മേന്ദ്ര കടന്നു വന്നു. അദ്ദേഹം രജനികാന്തിനെ അഭിവാദ്യം ചെയ്തു. ശേഷം കടുവയെ ഒന്ന് നോക്കി. പെട്ടെന്ന് കടുവയുടെ കരണം നോക്കി ഒരൊറ്റയടി വച്ചു കൊടുത്തു. തന്റെ വലിയ കൈ കൊണ്ട് നല്ല ശക്തിയിലാണ് അദ്ദേഹം അടിച്ചത്. കടുവ പെട്ടെന്ന് പൂച്ചയായി. ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റിയില്ല.
കുറച്ച് കഴിഞ്ഞതും രജനികാന്ത് സെറ്റില്‍ നിന്നും പോയി. ഞങ്ങള്‍ കരുതിയത് അദ്ദേഹം വാനിറ്റി വാനിലുണ്ടാകും എന്നാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവിന് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. ആ മനുഷ്യന്‍ കടുവയുടെ കരണത്താണ് അടിച്ചിരിക്കുന്നത്. അദ്ദേഹം അതും കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് പോകും. ഞാനാണ് കടുവയുടെ കൂടെ ഷൂട്ട് ചെയ്യേണ്ടത്. കടുവയൊന്ന് തണുത്തിട്ട് വരാം എന്നാണ് രജനികാന്ത് പറഞ്ഞത്.”
നവംബര്‍ 24നാണ് ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു. പോയ മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പത്ത് ദിവസത്തിലധികത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ധര്‍മേന്ദ്രയെ അവസാനമായി കാണാന്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.

by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ, ഇത്തരം ഇരകള്‍ എല്ലാ തെരഞ്ഞടുപ്പ് കാലത്തും സിപിഎമ്മിന് ലഭിക്കാറുണ്ടെന്നും ഇരയ്ക്ക് പിന്നില്‍ അവര്‍ ഒരുക്കിയ കെണിയാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണക്കൊള്ള അന്വേഷണം വഴി മാറ്റാനുള്ള ശ്രമമാണ് ഇതെന്നും അടുര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തില്‍ സിപിഎം ഉണ്ടാക്കിയെടുക്കുന്ന കെണിയാണ് ഇത്. അയ്യപ്പസന്നിധിയിലെ മോഷണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കന്‍മാര്‍ ജയിലിലാണ്. അത് വഴിമാറ്റിവിടാനുള്ള പുതിയ തന്ത്രമാണ്. എല്ലാ തെരഞ്ഞെടുപ്പ് സമയങ്ങളിലും കേസുകള്‍ ഉണ്ടാക്കിയെടുക്കയെന്നത് സിപിഎം ലക്ഷ്യമാണ്. അഞ്ചുതവണ കോന്നിയില്‍ മത്സരിച്ചപ്പോഴും രണ്ടുതവണ ആറ്റിങ്ങലില്‍ മത്സരിച്ചപ്പോഴും തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയെടുത്തവരാണ് ഇവര്‍. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. രാഹുലിന്റെ പേരിലുള്ള പരാതിയില്‍ കേസ് നടക്കട്ടെ. പുകമറ സൃഷ്ടിച്ച് കൊണ്ട് മുന്നോട്ടുപോകുന്നത് ശരിയല്ല.

ഇത്തരത്തില്‍ ഇരകള്‍ എല്ലാ കാലഘട്ടത്തിലും സിപിഎമ്മിന് ലഭ്യമാകാറുണ്ട്. ആ ഇരകള്‍ ഒക്കെ ഇപ്പോള്‍ എവിടെനില്‍ക്കുന്നു എന്നതും അന്വേഷിക്കണം. പലകാര്യങ്ങളും പുകമറ സൃഷ്ടിച്ച് അവരുടെ മുഖം രക്ഷിക്കുകയാണ് എല്ലാകാലത്തും അവര്‍ ചെയ്യുന്നത്.’
‘ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്നതിന് പിന്നിലെ പ്രതികരണമാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാഹുലിനെതിരെ നേരത്തെ പരാതികള്‍ വന്നിട്ടുണ്ട്, എന്നിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല. ഞങ്ങളാണോ കേസ് എടുക്കേണ്ടത്. മുഖ്യമന്ത്രിയെ വീട്ടില്‍ പോയി ഇര കണ്ടുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ആ ഇരയെ പറഞ്ഞ് വിട്ടത് എങ്ങോട്ടാണ്?. ഇതെല്ലാം ഒരു കഥ മെനയാന്‍ വേണ്ടിയുള്ള ഭാഗമാണ്. യുവതിയുടെ പരാതി കളവാണോയെന്നതില്‍ അന്വേഷണം നടത്തണം. കിട്ടിയ ഇരയെ മുതലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ ശ്രമം ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. തദ്ദശതെരഞ്ഞെടുപ്പും അതിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുവരുമ്പോള്‍ അതെല്ലാം വ്യക്തമാകും’ അടൂര്‍ പ്രകാശ് പറഞ്ഞു.


by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. വകുപ്പുകളെല്ലാം അറിഞ്ഞു. ജാമ്യാപേക്ഷ എവിടെ ഫയൽ ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വലിയമല സ്‌റ്റേഷനിലാണ് ആദ്യം കേസെടുത്തിരുന്നത് എന്നാൽ പിന്നീട് നേമത്തേയ്ക്ക് മാറ്റി. ഗോൾപോസ്റ്റ് എവിടെയാണെന്ന് അറിഞ്ഞാൽ മാത്രമല്ലേ ഗോൾ അടിക്കാൻ കഴിയൂവെന്നും FIR വിശദാംശങ്ങൾ ലഭ്യമായെന്നും കേസിൽ പൊലീസിന് വ്യക്തത വന്നിട്ടില്ലെന്നും അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം പറഞ്ഞു.

രാഹുൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും ഈ ദൃശ്യങ്ങൾവെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും FIR ലുണ്ട്. പാലക്കാട് എത്തിച്ച് മൂന്ന് ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും ഗുരുതര പരാമർശമുണ്ട്. രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇറക്കിയിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടം ഇപ്പോഴും ഒളിവിൽ തന്നെ തുടരുകയാണ്. അടൂരിലെ നെല്ലിമുകളിലെ വീട്ടിലും രാഹുൽ എത്തിയിട്ടില്ല. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഒളിവിൽ പോവുന്നതിന് മുമ്പ് രാഹുൽ ഔദ്യോഗിക വാഹനം ഒഴിവാക്കി സുഹൃത്തിൻ്റെ വാഹനത്തിലേക്ക് മാറിയിരുന്നു. ഔദ്യോഗിക വാഹനത്തിലെ എംഎൽഎ ബോർഡ് അടക്കം എടുത്തുമാറ്റിയ നിലയിലാണ് ഓഫീസിലുള്ളത്. പാലക്കാടുള്ള എംഎൽഎ ഓഫീസ് അല്പസമയം മുൻപാണ് ജീവനക്കാരെത്തി തുറന്നത്. രാഹുലിന്റെ വീട്ടിലടക്കം പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.


by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ്
(അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം (തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

ബിഎന്‍എസ് 315 ( അതിക്രമം), ബിഎന്‍എസ് 115 ( കഠിനമായ ദേഹോപദ്രവം എല്‍പ്പിക്കല്‍ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭനിരോധന ഗുളിക നല്‍കിയ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഇന്നുതന്നെ അപേക്ഷ നല്‍കും. രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനായി രാഹുലിനെയും സുഹൃത്ത് ജോബിയെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Recent Comments