ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.

കുറവന്‍കോണം ഡിവിഷന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍ജെഡിക്കാണ് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.

ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പത്രിക സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വി എം വിനുവിനും മത്സരിക്കാന്‍ കഴിയില്ല.

ഗ്രാന്റ് ഫിനാലെ ഡയമണ്ട്  ജൂബിലി ‘ജാംബൂരി 2025’ നവംബർ 23 മുതൽ

ഗ്രാന്റ് ഫിനാലെ ഡയമണ്ട് ജൂബിലി ‘ജാംബൂരി 2025’ നവംബർ 23 മുതൽ

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ ഗ്രാന്റ് ഫിനാലെ ഡയമണ്ട് ജൂബിലി ജാംബൂരി 2025 നവംബർ 23 മുതൽ 29 വരെ ഡിഫൻസ് എക്സ്പോഗ്രൗണ്ട്, സെക്ടർ 15, വൃന്ദാവൻ യോഗ്ന, ലക്നൗ, ഉത്തർപ്രദേശ് -ൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 3 എസ്കോർട്ടിംഗ് ടീച്ചർമാരും 28 സ്കൗട്ട്/ഗൈസുകളും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ലിജിമോൾ ബി, ജില്ലാ കമീഷണർ അഡൽറ്റ് റിസോഴ്സ് ബിജു.എസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ അരുണിമ. സി, ജില്ലാ എക്സിക്യൂട്ടിവ് അംഗം ഷൈലജ ടീച്ചർ തുടങ്ങിയവർ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ജില്ലാ സെക്രട്ടറി എസ്.സതീഷ്കുമാർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ്സ് സനിത. എം.എസ്. എന്നിവരും ജില്ലാ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 25 മുതൽ നടത്താനിരുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മാറ്റിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പും മറ്റും ചുണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയ്യതി പ്രകാരം ജനുവരി ആദ്യം നടക്കും.

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ വാർഡിലാണ് വിമതനായി ശ്രീകണ്ഠൻ മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

കടകംപള്ളി സുരേന്ദ്രനോടുള്ള പ്രതിഷേധസൂചകമായാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നതെന്നാണ് ശ്രീകണ്ഠൻ വ്യക്തമാക്കിയത്. ഉള്ളൂർ വാർഡിൽ താനാണ് സ്ഥാനാർത്ഥിയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അവസാന നിമിഷം മറ്റൊരാൾക്ക് സീറ്റു നൽകുകയായിരുന്നു. തന്റെ മത്സരം പാർട്ടിക്കെതിരേയല്ലെന്നും ചില വ്യക്തികൾക്കെതിരേയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ശ്രീകണ്ഠനെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. 31 വർഷം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ, 2022-ലാണ് ബ്യൂറോ ചീഫായി വിരമിക്കുന്നത്. 40 വർഷത്തിലേറെയായി സിപിഎം അംഗമാണ്.

തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവനന്തപുരം നഗരമധ്യത്തില്‍ പതിനെട്ടുകാരന്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തിലേക്ക് ഗുണ്ടകളെ കൊണ്ടുവന്നത് 16 കാരന്റെ ഇടപെടലെന്ന് പൊലീസ്. തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട അലന്റെ മരണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. സ്‌കൂള്‍ കുട്ടികളുടെ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവർ എത്തിയതാണ് കൊലയില്‍ കലാശിച്ചത്.

ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് രാജാജി നഗറിലെ കൗമാരക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിലേക്ക് വീടിനടുത്തുള്ള സംഘത്തെ 16-കാരനാണ് എത്തിച്ചത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തിയത്. തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയശേഷമാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അലന്‍ മരണമടയുകയും ചെയ്തു. ആയുധം വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയത്തിലേക്കു തറച്ചിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ജഗതി സ്വദേശി ജോബി(20)യാണ് അലനെ ആക്രമിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍പ്പോയിരിക്കുയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ ആറും ഏഴും പ്രതികളായ ജഗതി സ്വദേശി സന്ദീപ് (27), കുന്നുകുഴി തേക്കുംമൂട് തോട്ടുവരമ്പുവീട്ടില്‍ അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.