തിരുവനന്തപുരത്ത് അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. ലഹരി വില്‍പ്പന പൊലീസിനെ അറിയിച്ചെന്ന സംശയത്തിലാണ് വയോധികയായ അമ്മയെയും മകനെയും പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.

നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിക്കും മകനുമാണ് അതിക്രൂരമായ മർദനമേറ്റത്. കല്ലും ബിയര്‍ ബോട്ടിലും ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികയ്ക്ക് മർദനമേറ്റത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്പ്പെടുത്തിയയാളെ കണ്ടെത്തി

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്പ്പെടുത്തിയയാളെ കണ്ടെത്തി

വര്‍ക്കല: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ചവിട്ടി താഴേക്കിട്ട പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചതും ഇയാളാണ്. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനില്‍ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി.

ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചു; നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌കോട്ടല വാര്‍ഡിലെ ശാലിനിയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ശാലിനി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെടുമങ്ങാട് നഗരസഭയുടെ 26-ാം വാര്‍ഡില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവിടെ സീറ്റ് ലഭിക്കുമെന്ന് ശാലിനി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം ഇടപെട്ട് സീറ്റ് നിഷേധിച്ചു എന്നാണ് ആക്ഷേപം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ആത്മഹത്യാശ്രമം. ശബ്ദം കേട്ട് മകന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന നിലയില്‍ അമ്മയെ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു.

പ്രദേശത്ത് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇത്തവണ നഗരസഭയുടെ 26-ാം വാര്‍ഡില്‍ സീറ്റ് ലഭിക്കുമെന്നായിരുന്നു ശാലിനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം ഇതിന് എതിരായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറരുത്, ജാതിഭ്രഷ്ട് പാടില്ല, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിച്ചു പ്രചാരണം നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശം. മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുകയോ ചെയ്യരുത്. സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട്യ തുടങ്ങിയ ഭീഷണികളും പാടില്ല. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ അനുവാദം കൂടാതെ ബാനര്‍, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കലനോ മുദ്രാവാക്യം എഴുതാനോ പാടില്ല. മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും മാറ്റി വച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ എഴുതി വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കും. അതിന് വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

പൊതുയോഗങ്ങള്‍

പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിച്ചിരിക്കണം. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പു വരുത്തണം. അത്തരത്തില്‍ ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതാണ്. തങ്ങളുടെ അനുയായികള്‍ മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പു വരുത്തണം. യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുവാദം വാങ്ങിയിരിക്കണം.

ജാഥകള്‍

ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് നിലവിലുള്ള ബന്ധപ്പെട്ട നിയമവ്യവസ്ഥകളും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണം.

ജാഥകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും ജാഥയുടെ റൂട്ടും, ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കേണ്ടതും അവ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പാലിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കുകയും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കുകയും വേണം. മറ്റ് പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടു നടക്കുന്നതും പരസ്യമായി കോലം കത്തിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഘുലേഖകള്‍, പോസ്റ്ററുകള്‍

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അത് അച്ചടിക്കുന്നയാളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിനു മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിതഫാറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സുടമ) നല്‍കേണ്ടതും അച്ചടിച്ചശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ്സുടമ നിശ്ചിത ഫാറത്തില്‍ ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതുമാണ്.

തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളത് സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിച്ചിരിക്കണം.

മാധ്യമ പരസ്യങ്ങള്‍

രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല.

വാഹനങ്ങള്‍

വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മോട്ടോര്‍വാഹന നിയമങ്ങളും മറ്റ് നിയമങ്ങളും പാലിച്ചായിരിക്കണം.

ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ, വീഡിയോ പ്രചാരണവാഹനമായോ ഉപയോഗിക്കാവൂ.

പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല.

ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലേയ്ക്ക് മത്സരിക്കുന്ന യു.ഡി എഫ് ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 കൊച്ചു വിള എസ് ബൈജൂ, 2 ആലംകോട് – ബി. എസ് ലാലി, 4 എൽ. എം. എസ് പി. എ അനിൽകുമാർ, 7 ആറാട്ട് കടവ്- ബി അരുണിമ,
8 അവനവഞ്ചേരി – ശോഭനകുമാരി, 11 കച്ചേരി – പി.എസ് കിരൺ, 13 അമ്പലമുക്ക് ആർ ഉഷാകുമാരി, 14 കോസ്മോഗാർഡൻ – വി. മല്ലിക, 15 ചിറ്റാറ്റിൻകര – എസ് ഷജീർ,
18 ഐ.ടി.ഐ- കെ. സതി, 19 പാർവ്വതിപുരം മഞ്ജു ജി, 20 കാത്തിരംകോണം – സിന്ധു ആർ, 21വിളയിൽ മൂല- എ.ആർ ശ്രീലേഖ, 22 ചെറുവള്ളിമുക്ക് -സതീഷ് കുമാർ, കൊടുമൺ -ദീപബാബു, 24 പാലസ് -ആർ.എസ് പ്രശാന്ത്, 25 എ.സി.എ.സി നഗർ ദീപരവി, 27പച്ചക്കുളം -ജി. ശശികുമാർ, 29 തോട്ടവാരം – എസ് വിജയകുമാർ, 30 കൊട്ടിയോട് – അഡ്വ: എ.എസ് പ്രശാന്ത്, 31ടൗൺ ഹാൾ – അഡ്വ: ബിന്ദു സതീഷ്, 32 മേലാറ്റിങ്ങൽ – കെ.വിനയകുമാർ.

സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു. ആനന്ദ് കെ തമ്പിയാണ് പാര്‍ട്ടി നടപടിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കാണ്ണപ്പുരം വാര്‍ഡില്‍ ബിജെപി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാര്‍ഡിലെ സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്നു. അദ്ദേഹത്തിന് പാര്‍ട്ടി നേതാക്കള്‍ അത്തരമൊരു സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പട്ടികയില്‍ പേര് ഇല്ലാതെ വന്നതോടെ പാര്‍ട്ടി തഴഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യക്ക് മുന്‍പ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു. അതില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു

മരണക്കുറിപ്പില്‍ പറയുന്നത്

‘ഞാന്‍ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനുള്ള കാരണം തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടന്‍ എന്നറിയിപ്പെടുന്ന ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹകം രാജേഷ് എന്നിവര്‍ ആണ്. അവര്‍ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിന്റെ ഒരു ആള്‍ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

എന്റെ ഭൗതികശരീരം എവിടെ കൊണ്ടുകുഴിച്ചിട്ടാലും സാരമില്ല. പക്ഷെ ബിജെപി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ആ ഭൗതിക ശരീരം കാണാന്‍ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാന്‍ ആര്‍എസ്എസുകാരനായി ജിവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുന്‍പ് വരെയും ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥിയലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാള്‍ക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു’