ഡല്‍ഹി ചാവേര്‍ സ്‌ഫോടനം: ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു

ഡല്‍ഹി ചാവേര്‍ സ്‌ഫോടനം: ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് സ്‌ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു.

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഉമര്‍ നബി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.

കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

ആറ്റിങ്ങൽ: മുദാക്കലിൽ അമ്മയ്ക്കും മകൾക്കും അടുക്കള കാര്യമല്ല, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തും ആണ്. അമ്മയും മകളും സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നതോടെയാണ് ശ്രദ്ധേയരാകുന്നത്.
അവനവഞ്ചേരി ലീലാസദനത്തിൽ ലീലാ രാജേന്ദ്രനും മകൾ ലിഷാ രാജും യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്. ലീലാ രാജേന്ദ്രൻ മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ലീല രാജേന്ദ്രൻ നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ലീലയുടെ മകൾ ലിഷാ രാജ് മുദാക്കൽ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ലിഷ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്നു.
അമ്മ ഗ്രാമപഞ്ചായത്തിൽ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മകൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ്.

എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം?

എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം?

ജോലിയില്‍ നിന്ന് വിരമിച്ചാലും റിട്ടയര്‍മെന്റ് ലൈഫ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന് ജോലിയില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ മികച്ച നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് നല്ല തീരുമാനം. അങ്ങനെ ചിന്തിക്കുമ്പോള്‍ സ്വീകരിക്കാവുന്ന ഒരു നല്ല മാര്‍ഗമാണ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്ലാനായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS). പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് കൈകാര്യം ചെയ്യുന്നത്.

ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ നിശ്ചിത തുക എന്‍പിഎസിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ വിപണിയുമായി ബന്ധപ്പെട്ട ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലൂടെ നിക്ഷേപം വളരും. 60 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ഈ മൊത്തം കോര്‍പ്പസിന്റെ 60 ശതമാനം വരെ പിന്‍വലിക്കാം. ഇത് നികുതി രഹിതമാണ്. എന്നാല്‍ ബാക്കി 40 ശതമാനം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.

സെക്ഷന്‍ 80C യുടെ ഭാഗമായി സെക്ഷന്‍ 80CCD(1) പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും. മാത്രമല്ല, സെക്ഷന്‍ 80CCD(1B) പ്രകാരം 50,000 രൂപയുടെ അധിക കിഴിവും ഉറപ്പാക്കാം. ഇത് പ്രതിവര്‍ഷം ആകെ 2 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. തൊഴിലുടമകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും sk£³ 80CCD(2) പ്രകാരം കിഴിവ് ലഭിക്കും.

ഉദാഹരണത്തിന് 30-ാം വയസ്സ് മുതല്‍ എന്‍പിഎസില്‍ പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങി എന്ന് കരുതുക. 60 വയസ്സാവുമ്പോള്‍ നിക്ഷേപിച്ച മൊത്തം തുക 18 ലക്ഷമായിരിക്കും. എന്‍പിഎസിന്റെ ഇക്വിറ്റി-ഡെറ്റ് മാര്‍ഗത്തിലൂടെ കോര്‍പ്പസ് കണക്കാക്കുകയാണെങ്കില്‍ വാര്‍ഷിക വരുമാനം ഏകദേശം 10 ശതമാനമായിരിക്കും. അങ്ങനെ വരുമ്പോള്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന കോര്‍പ്പസ് ഏകദേശം 1.13 കോടി രൂപയായിരിക്കും. ഈ തുകയുടെ 60 ശതമാനം അതായത് ഏകദേശം 68 ലക്ഷം രൂപ വരെ പൂര്‍ണ്ണമായും നികുതി രഹിതമായി പിന്‍വലിക്കാം. ബാക്കി 40 ശതമാനം ഏകദേശം 45 ലക്ഷം രൂപ, ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.

വാര്‍ഷികമായി ആന്വിറ്റി 6 ശതമാനം ലാഭിക്കുകയാണെങ്കില്‍, ജീവിതകാലം മുഴുവന്‍ ഏകദേശം 22,000 രൂപ മുതല്‍ 23,000 രൂപ വരെ പ്രതിമാസ നിരക്കില്‍ പെന്‍ഷന്‍ നേടാം. എന്നാല്‍ നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പഠനത്തിന് ശേഷം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സർക്കാർ സ്‌കോളര്‍ഷിപ്പ് നൽകുന്നു. കണക്റ്റ്‌ ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം ഒരു വര്‍ഷത്തേക്ക് പ്രതി മാസം 1000 രൂപ വീതം നൽകും. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്ലസ് ടൂ/വി എച്ച് എസ് സി/ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ സ്‌കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

നിബന്ധനകൾ

അപേക്ഷകൻ കേരള സംസ്ഥാനതാമസക്കാരനോ താമസക്കാരിയോയിരിക്കണം.

കുടുംബ വാർഷിക വരുമാനം ₹1,00,000/- കവിയരുത്.

അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

കേരള സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ,അംഗീകൃത സർവകലാശാലകൾ / ഡീംഡ് സർവകലാശാലകൾ,UPSC, സംസ്ഥാന PSC, സർവീസ് സെലക്ഷൻ ബോർഡ്, സൈന്യം, ബാങ്ക്, റെയിൽ‌വേ, പൊതു മേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഈ സ്ഥാപനങ്ങളിലേതെങ്കിലും വഴി പരിശീലനം നേടുകയോ പരീക്ഷകൾക്ക് തയ്യാറാകുകയോ ചെയ്യുന്നവർ ആയിരിക്കണം.

മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.

ഒരു വ്യക്തിക്ക് പരമാവധി 12 മാസം മാത്രം സഹായം ലഭിക്കും.

അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.

സഹായം ബാങ്ക് അക്കൗണ്ട് (DBT) മുഖേന നേരിട്ട് ലഭിക്കും.

പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.

അപേക്ഷാ രീതി
അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കണം.

അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും.

പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും.

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ  മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവത്തിൽ IT മേളയിൽ (വെബ് ഡിസൈനിങ്) ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ 3rd പൊസിഷനും
A ഗ്രേയ്‌ഡും കരസ്ഥമാക്കി വിസ്മയ് ദേവ് പി. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്.

എസ്. ഡി അനില (54) അന്തരിച്ചു

എസ്. ഡി അനില (54) അന്തരിച്ചു

വെട്ടൂർ പഞ്ചായത്ത്‌ ഷാപ്പ് മുക്കിന് സമീപം തെങ്ങുവിളവീട്ടിൽ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. ആറ്റിങ്ങൽ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്കാണ്.

ഭർത്താവ്: ഗിരീഷ്,
മക്കൾ: രേഷ്മ, ലക്ഷ്മി
മരുമക്കൾ: ശ്രീജു, വിജിൻ

മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.