രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിന്റ് നേടി.

അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടയില്‍ പ്രേരക് മങ്കാദ് 62ഉം അന്‍ഷ് ഗോസായി പത്തും ധര്‍മ്മേന്ദ്ര സിങ് ജഡേജ അഞ്ചും റണ്‍സ് നേടി പുറത്തായി. പ്രേരകിനെയും അന്‍ഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസിലാണ് ധര്‍മ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്‌ദേവ് ഉനദ്ഘട്ട് 11ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ധര്‍മ്മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ കെ ആകര്‍ഷ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു ആകര്‍ഷ് നേടിയത്.

തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ 66ഉം അഹ്മദ് ഇമ്രാന്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ – സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്. കേരളം ആദ്യ ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 154

പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി ജി ഹോമിയോ പ്രവേശനം

പി ജി ഹോമിയോപ്പതി കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ടമെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിങ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിങ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13 ന് നടത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് അതത് കോളേജുകളിൽ നിന്നും ഓൺലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില്‍ വാസുവിനെ എസ്‌ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്‌ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിൽ 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കേസിൽ എൻ വാസുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ; യാത്രക്കാർ അറിയാൻ, ദേശീയപാത 66ലെ നിർദേശങ്ങൾ ഇവ….

ദേശീയപാത 66ലെ (കാസർകോട്–തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തുകൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം.

ദീർഘദൂര ബസുകൾ മാത്രം
∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ.
∙ സ്റ്റേജ് ക്യാരേജ് ബസുകൾ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ. നിർദിഷ്ട സ്റ്റോപ്പുകളിൽ നിർത്തണം.
∙ ദേശീയപാതയിൽ ബസുകൾ നിർത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
∙ ഹൈവേയിലെ ക്യാമറകൾ പരിശോധിച്ചു നടപടി സ്വീകരിക്കും
∙ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന രീതിയിൽ റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ബാനറുകൾ, പെട്ടിക്കടകൾ മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവ നീക്കം ചെയ്യും.

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്തേക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി നീക്കം.

വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്.

കട്ടിലപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് എസ്‌ഐ ടി നീക്കം.