ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ആറ്റിങ്ങൽ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്, സംവിധായകരായ
ഡോ പ്രവീൺ ഇറവങ്കര, ശ്രീജിത്ത് പലേരി, മഹേഷ് പഞ്ജു, സന്തോഷ് പി ഡി, നൗഷാദ്, ഡോ ഗിരീഷ് കുമാർ വി, ഡോ ആർ എസ് പ്രദീപ്, ശ്രീകാന്ത് ടി ആർ നായർ, ഉമ നായർ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് വിജയികളെ തിരഞ്ഞെടുത്തത്.

എഴുത്തുകാരനായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്. എരുവ അനൂപ് എഡിറ്റിങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിവഹിച്ചു. ഗ്രീൻ ആപ്പിൾ ക്രിയേഷൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

‘രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, മാറ്റിനിര്‍ത്തുന്നത് അന്തസ്സല്ല’; വേദിപങ്കിട്ടതില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

‘രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, മാറ്റിനിര്‍ത്തുന്നത് അന്തസ്സല്ല’; വേദിപങ്കിട്ടതില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന വ്യക്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ട സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ച ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു സ്ഥലം എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചര്‍ച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

‘രാഹുല്‍ പാലക്കാട് എംഎല്‍എയാണ്. അയാളുടെ മണ്ഡലത്തില്‍ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്‍ത്തുകയോ പരിപാടിയില്‍ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രാഹുലിനെ വേണമെങ്കില്‍ പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ മാന്യത കാണിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയത് അവരുടെ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്‌സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്‍കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്‍കാന്‍ ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.

ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്‌ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.

വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ‘ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2024 ലെ സെന്‍സസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9,737 തെരുവ് നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാന്‍ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകള്‍ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. പദ്ധതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും ചിഞ്ചുറാണി പറഞ്ഞു.

സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചര്‍ച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്തും എതിര്‍ത്തും ഇതിനോടകം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഉത്തരവ് വലിയൊരു ആശ്വാസമാണെന്ന് ആക്ടിവിസ്റ്റ് ജോസ് മാവേലി പ്രതികരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സുപ്രീം കോടതി ശാസിച്ച വ്യക്തി കൂടിയാണ് ജോസ് മാവേലി. തെരുവുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്‍ പറഞ്ഞു. തെരുവില്‍ നിന്ന് 10 നായ്ക്കളെ ഒരു ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍, ഒരു മാസത്തിനുള്ളില്‍ മറ്റൊരു കൂട്ടം നായ്ക്കള്‍ ആ പ്രദേശത്തെത്തും. കശാപ്പ് മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തതാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊച്ചി: ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.