by Midhun HP News | Nov 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവി ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെ പരാതിയിലാണ് കേസ്.
എസ് സി – എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസില്‍ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി. സംസ്‌കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടാണെന്നുമായിരുന്നു ആക്ഷേപം.
കേരള സര്‍വകലാശാല ഓറിയന്റല്‍ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി എന്‍ വിജയകുമാരി. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന് വിഷയത്തില്‍ പ്രാവീണ്യമില്ലെന്ന് സംസ്‌കൃതം വിഭാഗം മേധാവി വിലയിരുത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് വിപിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നിരുന്നു.
എന്നാല്‍ മൂല്യനിര്‍ണയ സമിതി ചെയര്‍മാന്‍ അംഗീകരിച്ച വിപിന്റെ പി എച്ച് ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്‌കൃതം അറിയില്ലെന്നും കാണിച്ച് ഡീന്‍ ഡോ. സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കിയിരുന്നു. മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൽ ആയ ‘ഒരു തൈ നടാം’ പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ മികച്ച വിദ്യാലയമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു.
ഹരിത കേരള മിഷന്റെ ജനകീയ വൃക്ഷവത്കരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നടത്താൻ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മികച്ച രീതിയിൽ പദ്ധതി പൂർത്തിയാക്കിയ സ്ഥാപനങ്ങളെ ആദരിച്ചത്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി ആയിരത്തോളം വൃക്ഷതൈകളാണ് സ്കൂളിൽ എത്തിച്ച് വിതരണം ചെയ്തത്.
വർക്കല നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി പുരസ്കാരം വിതരണം ചെയ്തു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ഹരിത കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സി. അശോക്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ എന്നിവർ സംബന്ധിച്ചു.


by Midhun HP News | Nov 8, 2025 | Latest News, കായികം, ജില്ലാ വാർത്ത
ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെച്ചത്. 29 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐ ഭുമി, പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.
നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍. മതം മാറി പാസ്റ്ററായി ചെന്നൈയില്‍ കഴിയുകയായിരന്ന നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണു പിടിയിലായത്.
2001 ല്‍ പോക്‌സോ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതും മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചതും. ഇതിനിടയില്‍ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ടു വിവാഹം കഴിച്ചു.
ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര്‍ പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും.
മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളില്‍ തന്നെ ചില ഭാഗങ്ങളില്‍ പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങളെയും ഡോ. ഹാരിസ് ചിറക്കല്‍ രൂക്ഷമായി വിമര്‍ശിച്ചു. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല. ഉള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. വേണുവിനെ തറയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവന്നത് പ്രാകൃതമായ അവസ്ഥയുടെ ഉദാഹണമാണ്. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കുക എന്ന് ഡോ. ഹാരിസ് ചോദിച്ചു.
കോന്നിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതിന് 500 കോടിയിലധികമാണ് ചെലവ്. എന്നിട്ടും അവിടെയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. പലയിടത്തും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയുടെ അഭാവമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില വാര്‍ഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നും ഡോ. ഹാരിസ് പറയുന്നു.


വേണുവിന് മതിയായ പരിചരണം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ നിലത്ത് കിടക്കേണ്ടി വന്നു എന്ന് പറയുന്നത് വളരെ വിഷമകരമായ കാര്യമാണ്. 1986 ല്‍ ആണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേരുന്നത്. അന്നത്തെ അവസ്ഥയ്ക്ക് സമാനമായി ഇപ്പോഴും രോഗികള്‍ നിലത്ത് കിടക്കുക എന്നത് സാംസ്‌കാരിക കേരളത്തിന് മോശമായ കാര്യമാണ്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡോ. ഹാരിസ് പിന്നീട് മാധ്യമങ്ങളോടും വിശദീകരിച്ചു.
Recent Comments