വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി.

മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ‌ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു

ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോര്‍ച്ചറിയിലും റഷീദ ബിവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമാണ് ഉള്ളത്. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ് സേനയ്ക്ക് ലഭിച്ചത്. സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

44 ബൊലേറോ പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പാലനത്തിനും ഉപയോഗിക്കും. 40 സ്‌കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പൊലീസ് പട്രോളിങിനാണ്. ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ മലയോര മേഖലകളിലെ പട്രോളിങിനാണ്. 24 ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ രാപകല്‍ പട്രോളിങിനുപയോഗിക്കും. ചടങ്ങില്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, എച്ച് വെങ്കടേഷ്, ദിനേന്ദ്ര കശ്യപ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.2024ലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനവും തൃശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍കോട് ബേക്കല്‍ സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

കല്ലമ്പലം പുന്നോട് ‘മസ്ജിദ് അൽ ഹിക്മ’ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം പുന്നോട് ‘മസ്ജിദ് അൽ ഹിക്മ’ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം: കല്ലമ്പലം പുന്നോട് പുതുതായി പണികഴിപ്പിച്ച മസ്ജിദ് അൽ ഹിക്മ ഉദ്ഘാടനം ചെയ്തു. അസർ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ വിസ്‌ഡം കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് ഫസലുദ്ധീൻ പുന്നോട് അധ്യക്ഷനായി. വർക്കല എം.എൽ.എ അഡ്വ.വി.ജോയ് മുഖ്യാതിഥിയായിരുന്നു.

എം.എസ്.കെ തങ്ങൾ, നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എ.ജെ.ജിഹാദ്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ എം.നജീം, ഷെറിൻ, വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്‌, വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം എ.പി.മുനവ്വർ സ്വലാഹി, ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി, മുഹമ്മദ് ഷാ അൽ ഹികമി എന്നിവർ സംസാരിച്ചു. വിസ്‌ഡം കല്ലമ്പലം യൂണിറ്റ് സെക്രട്ടറി ഹാഫിസ് സൈഫർ സ്വാഗതവും, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി സമീർ കല്ലമ്പലം നന്ദിയും പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടു; ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടു; ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് കാരണമായേക്കാവുന്ന ന്യൂനമര്‍ദം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് ഉച്ചയോടെ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ന്യൂനമര്‍ദം 18 ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം കൂടുതൽ ശക്തി പ്രാപിക്കും. തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും 21ന് ഇടിയോടു കൂടെയുള്ള മഴയ്ക്ക് സാധ്യത. ശ്രീലങ്കയില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

സന്തോഷം തേടി പുറപ്പെട്ട വിനോദയാത്ര കണ്ണീർക്കാഴ്ചയായി മാറി. ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. പുതിയക്കോട് ഊട്ടുപുറത്ത് ശിവപ്രസാദ് ആണ് ദാരുണമായി മരണപ്പെട്ടത്. 34 വയസ്സായിരുന്നു പ്രായം.

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശി സാബുവിനെയാണ് പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറുതോണിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് സംഭവം.

ബസ്സിലുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഠനാവശ്യത്തിനായി വരികയായിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഉടന്‍ തന്നെ യുവതി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയായ സാബു യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിക്കെതിരെ സ്ത്രീപീഡന വിരുദ്ധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.