‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

125 കോടിക്ക് മുകളിലാണ് പേ‌ട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫ​ഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നാളെ ‘പേട്രിയറ്റ്’ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.

നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.

മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് ‘എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ  അടിച്ചു കൊന്നു

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിനെ തള്ളിപ്പറഞ്ഞ് ബി അശോക് ഐഎഎസ്. കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയാണത്. സസ്‌പെന്‍ഷന് കാരണം എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിനെതിരെ ഓടി കോടതിയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. കേവലം നാലു ദിവസത്തേക്ക് മാത്രമുള്ള ഉത്തരവാണത്. ഏപ്രില്‍ 9 ന് തന്നെ ഈ സര്‍ക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. പുതുതായി വരുന്ന സര്‍ക്കാര്‍ തനിക്കെതിരായ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ബി അശോക് പറഞ്ഞു.

കാരണമില്ലാത്ത ആ ഉത്തരവ് തല്‍ക്കാലം മേശപ്പുറത്ത് ഇരിക്കട്ടെ. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന അന്നു തന്നെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടുമെന്നും, പഴയ പദവിയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട്. പോകുന്ന പോക്കില്‍ ശത്രുക്കളെന്ന് കരുതുന്നവരുടെ നേര്‍ക്ക് ഒരു റൗണ്ട് വെടിയുതിര്‍ക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നടപടിയെ സസ്‌പെന്‍ഷനായിട്ടല്ല, മറിച്ച് അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബി അശോക് പറഞ്ഞു.

മുഖ്യമന്ത്രിക്ക് വൈക്ലബ്യവും മനഃക്ലേശവും

പൊതുഭരണ വകുപ്പില്‍ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ. ചരിത്രപരമായ പോരാട്ടത്തിലൂടെ, ഐഎഎസ് അസോസിയേഷന്‍ കേരള മുഖ്യമന്ത്രിയെ അഞ്ചുവട്ടം ട്രൈബ്യൂണലില്‍ കയറ്റി. അദ്ദേഹത്തിന്റെ ചട്ടവിരുദ്ധമായ എല്ലാ നടപടികളും റദ്ദു ചെയ്യിച്ചു. പ്രസിഡന്റ് അംഗീകരിച്ച സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചു മാത്രമേ ഐഎഎസ് കേഡര്‍ നടത്തിക്കൊണ്ടു പോകാന്‍ പാടുള്ളൂ എന്ന് അന്തിമ ഉത്തരവ് നേടിയെടുത്തു. അതില്‍ വലിയ വൈക്ലബ്യവും മനഃക്ലേശവുമാണ് സര്‍ക്കാരിനുണ്ടായത്.

അതിനെത്തുടര്‍ന്ന് 2025 ജനുവരി 25 തൊട്ട് തന്നെ സര്‍ക്കാരിന് പുറത്തേക്ക് ഓടിക്കാന്‍ നിരവധി ഉഡായിപ്പുകളും തന്ത്രങ്ങളുമാണ് പ്രയോഗിച്ചത്. തദ്ദേശ ഭരണ കമ്മീഷന്‍ രൂപീകരിച്ച് മേധാവിയാക്കാന്‍ ശ്രമിച്ചു, 20 വര്‍ഷം ജൂനിയറായ കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് തട്ടാന്‍ ശ്രമിച്ചു, അങ്ങനെ എല്ലാ പോരിലും നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിനാണ്, ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയെന്നു പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്ന് ബി അശോക് പറഞ്ഞു.

വാഴ്ത്തുപാട്ട് പാടിക്കോ എന്ന മനോഭാവക്കാരുടെ നടപടി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ അടിമവേലക്കാരാണെന്നും, തന്നെ പുകഴ്ത്തിപ്പാടാന്‍ വേണ്ടി മാത്രം ജനിച്ചിട്ടുള്ളവരാണെന്നും, വേണമെങ്കില്‍ നിങ്ങള്‍ക്ക് കോറസായി നിന്ന് വാഴ്ത്തുപാട്ട് പാടിത്തരാം, അതല്ലാതെ ഒരവകാശവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലെന്നുള്ള ചിലരുടെ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമായിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവിനെ കണക്കാക്കാം. അതിനെ ബാഡ്ജായി കുത്തുകയാണ്. ആ ഉത്തരവിന് ഒരു നിലനില്‍പ്പുമില്ല. അതു ചവറ്റു കുട്ടയിലേക്ക് പോകുമെന്നും ബി അശോക് പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിൽ നല്ല ടീം വർക്ക്

മുഖ്യമന്ത്രിയുടെ താഴെയുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സാമാന്യം നല്ല നിലയില്‍ ടീം വര്‍ക്ക്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും, സീനിയര്‍ ഉദ്യോഗസ്ഥരുമായി സര്‍ക്കാരിനുണ്ടായിരുന്നു. പ്രളയം, കോവിഡ് സമയത്തെല്ലാം അക്ഷീണം പ്രവര്‍ത്തിച്ച സിവില്‍ സര്‍വീസാണുണ്ടായത്. എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ടീമായി പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍, പത്തോ പന്ത്രണ്ടോ വിരമിച്ച ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികളില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലവിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ പദവി നിര്‍ണായകമാണ്. ആ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്കൊപ്പം എല്ലാ വകുപ്പുകളേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏകോപിപ്പിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം ശിവശങ്കറാണ് ആ ചുമതലയില്‍ ഉണ്ടായിരുന്നത്.

കെ എം എബ്രഹാമിന്റേത് ചട്ടവിരുദ്ധ നിയമനം

ശിവശങ്കർ പുറത്തായ ശേഷം ആ പദവി ഒഴിച്ചിട്ടു. പിന്നീട് 2018 ല്‍ വിരമിച്ച ഐഎഎസുകാരനായ ഡോ. കെ എം എബ്രഹാമിനെ, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് നിയമിക്കുകയായിരുന്നു. അങ്ങനെയൊരു പദവി ഐഎഎസ് കേഡറിലോ സംസ്ഥാന സര്‍വീസിലോ ഇല്ല. അവിടെ ഒരു കോക്കസ് രൂപപ്പെട്ടതോടെ, സിവില്‍ സര്‍വീസുമായി ബന്ധമില്ലാതായി മാറി. അദ്ദേഹം ചീഫ് സെക്രട്ടറിയെ തന്റെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥനായി കണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ ഇരട്ട നിയന്ത്രണങ്ങള്‍ വരുന്ന സ്ഥിതിയായി. ഇതോടെ സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട ഏകോപനം ആകെ താളം തെറ്റിയെന്നും ബി അശോക് പറയുന്നു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് മുതിര്‍ന്ന പൗരര്‍ക്കുള്ള പട്ടികയില്‍ ഇനി മുതല്‍ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം. നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്‍മാരുടെ ദര്‍ശനവരിയില്‍ പരിഗണിച്ചിരുന്നു. ഇനി മുതല്‍ ‘സൂപ്പര്‍ സീനിയേഴ്സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.

വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളം നീളും. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് ദേവസ്വത്തിന്റെ നടപടി.

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

‘ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കു’മെന്ന് ചാക്കോച്ചൻ; ചിരിപ്പിച്ച് മമ്മൂ‌ട്ടിയുടെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

“എന്റെ തലമുറ മുതൽ നമ്മൾ കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്.

നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക” എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയിൽ, “നന്ദി.. നന്ദി ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്”- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു. താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതൽ ആഘോഷിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.