by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക.
ബുധനാഴ്ച ഒന്നാം തീയതിയായതിനാലും മൂന്നിന് ദു:ഖവെള്ളിയാഴ്ച ആയതിനാലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ക്കും അവധി ബാധകമാണ്.


by Midhun HP News | Mar 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാനിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
by Midhun HP News | Mar 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈസ്റ്റർ, വിഷു ദിനങ്ങളിൽ അധിക സർവീസുമായി കെഎസ്ആർടിസി. ഏപ്രിൽ ഒന്ന് മുതൽ 21 വരെയാണ് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുക. പെസഹ, ദുഃഖവെള്ളി, ഇൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ചാണ് അധിക സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമായി 42 സർവീസുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.
തിരക്കിന് അനുസരിച്ച് 13 ബസും സജ്ജമാക്കും. ഏപ്രിൽ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാതെ യാത്രക്കാർ വലയുകയാണ്.
by Midhun HP News | Mar 29, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ.. വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് സനോജ് (53) പോലീസ് പിടിയിലായി. മടവൂർ, ഞാറയിൽകോണം, മയിലാടുംപൊയ്ക സ്വദേശിയായ ഇയാളെ പുനലൂർ പോലീസിന്റെ സഹായത്തോടെ ആറ്റിങ്ങൽ പോലീസാണ് അറസ്റ്റ് ചെയ്തത്. കരവാളൂർ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ടയുടൻ പുഴയിലിറങ്ങി ആറ്റിന് നടുവിലുള്ള കൽക്കൂട്ടത്തിൽ ഒളിച്ച പ്രതിയെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. രക്ഷപ്പെടാൻ വഴിയില്ലെന്ന് കണ്ടപ്പോൾ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മുദാക്കൽ താഴെക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ നിന്നും ഒരു പവന്റെ താലിമാലയും സ്വർണ്ണപ്പൊട്ടുകളും ഇയാൾ കവർന്നിരുന്നു. കൂടാതെ 18-ാം മൈൽ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയുടെ വാതിൽ തകർത്ത് അകത്തുകയറി 15,000 രൂപയും മോഷ്ടിച്ചു. കരവാളൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വീണ്ടും മോഷണം നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ വലയിലായത്. ഇരുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ സനോജ്, പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാപ്പ (KAAPA) നിയമപ്രകാരം തടവുശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ അനുരാജ് എം.എച്ചിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളികള്‍ക്ക് സുപരിചിതയാണ് മായ മൗഷ്മി. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടി. എന്നാല്‍ പിന്നിടൊരു നാള്‍ മായയെ സ്‌ക്രീനില്‍ കാണാതായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മായയെ പിന്നീട് കാണുന്നത്. ആ വലിയ ഇടവേളയിലേക്ക് മായയെ നയിച്ചത് അപ്രതീക്ഷിതമായി കടന്നു വന്ന അപൂര്‍വ്വ രോഗമായിരുന്നു.
കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് മായയുടെ ജീവിതം മാറ്റി മറിച്ച ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നത്. 2013 ല്‍ കണ്ണിന് അണുബാധ ബാധിക്കുകയായിരുന്നു. സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയയായിരുന്നു പ്രശ്‌നമായത്. അസഹ്യമായ വേദനയായിരുന്നു. വെയിലും ചൂടും പറ്റില്ല. കണ്ണില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവന്‍ നിറയും. മുഖത്ത് വെളിച്ചം പോലും അടിക്കാന്‍ പാടില്ല. വെയിലും ചൂടുമൊന്നും കൊള്ളാന്‍ പാടില്ലായിരുന്നു. ക്രമേണ മായയുടെ കാഴ്ച മങ്ങി.
ഈ അസുഖമുള്ള ആരുടെയെങ്കിലും കയ്യില്‍ നിന്നും ബിസ്‌കറ്റോ വെള്ളമോ വാങ്ങി കഴിച്ചാല്‍ പോലും രോഗം പകരുമെന്നാണ് തനിക്ക് എന്തുകൊണ്ട് ഈ അവസ്ഥ വന്നുവെന്ന മായയുടെ ചോദ്യത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി. പകരാനുള്ള സാധ്യത വളരെ കൂടുതലായതോടെ മായയുടെ ജീവിതം അടച്ചിട്ട മുറിയിലേക്ക് ചുരുങ്ങി. കൊറോണയ്ക്കും മുമ്പേ മായ ക്വാറന്റീന്‍ ജീവിതം അനുഭവിച്ചു തുടങ്ങി. ദിവസങ്ങളും ആഴ്ചകളുമല്ല ഒരു വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു മായ.
കണ്ടു നില്‍ക്കാന്‍ പോലും സാധിക്കാനാകാത്ത അത്ര ദയനീമായിരുന്നു മായയുടെ അവസ്ഥ. ഇതോടെ അടുപ്പമുണ്ടായിരുന്നവരും അകന്നു. അക്കാലത്ത് തന്നെ സ്ഥിരമായി വിളിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് നടന്‍ പ്രേം പ്രകാശായിരുന്നുവെന്നും മായ ഓര്‍ക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെയാണ് അച്ഛന്റെ സാമ്പദ്യ പ്രശ്‌നങ്ങളും മായയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
ബിസിനസില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചതിച്ചതോടെ അച്ഛന് നഷ്ടായത് 52 ലക്ഷം രൂപയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ആരും അദ്ദേഹത്തിനൊപ്പം നിന്നില്ല. തന്റെ സ്വര്‍ണം വിറ്റ് അച്ഛന്റെ കടങ്ങള്‍ തീര്‍ക്കാന്‍ മായ സഹായിച്ചു. തന്റെ സമ്പാദ്യമെല്ലാം മായ അച്ഛനു നല്‍കി. സ്വത്തെല്ലാം വിറ്റു. പക്ഷെ കടവും ബാധ്യതകളും തീര്‍ന്നില്ല. അങ്ങെനെയിരിക്കെ ഒരു ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയ അച്ഛന്‍, മതിലിനോട് ചേര്‍ന്നുള്ള റെയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന സമയത്താണ് മായയെ തേടി വിപിന്‍ എത്തുന്നത്. അച്ഛനുണ്ടായിരുന്ന സമയത്തും വിപിന്‍ വിവാഹാലോചനയുമായി വന്നിരുന്നുവെങ്കിലും അന്ന് വിവാഹത്തിന് മായയും വീട്ടുകാരും തയ്യാറായിരുന്നില്ല. ഒരു മാലം പോലും വാങ്ങി നല്‍കാനില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആലോചന നിരസിച്ചത്. പക്ഷെ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും തന്നെ സ്‌നേഹിക്കുവാന്‍ വിപിന് സാധിക്കുന്നുണ്ടെന്നത് മായയുടെ മനസ് മാറ്റി. അവര്‍ വിവാഹിതരായി.
പതിയെ മായ ജീവിതം തിരികെ പിടിച്ചു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ 2023 ല്‍ മായ തിരിച്ചുവന്നു. അഭിനയത്തില്‍ സജീവമായി. മകളായിരുന്നു അമ്മയെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിച്ചത്.
by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.


Recent Comments