by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആക്സോണല്‍ ഇന്‍ജ്വറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ സാധാരണ നിലയിലേക്കെത്താന്‍ സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അബോധാവസ്ഥയില്‍ എത്രനാള്‍ തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകള്‍ക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം സഹയാത്രികന്‍ തള്ളിയിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ പൊലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‌പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാന്‍ നടപടികളുമായി കേരള പൊലീസ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടങ്ങള്‍, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. ഉടന്‍ പൊലീസ് സഹായം ലഭ്യമാകും.
സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പര്‍ ഉപയോഗിക്കാം. വാട്‌സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്‌സ്റ്റ് മെസേജായും വിവരങ്ങള്‍ അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180, നമ്പറുകളിലും പൊലീസ് സേവനങ്ങള്‍ ലഭ്യമാകും
അതിനിടെ, സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ ഉറപ്പിക്കുന്നതിനായി റെയില്‍വെ പൊലീസും നടപടികള്‍ ആരംഭിച്ചു. ‘ഓപ്പറേഷന്‍ രക്ഷിത’ എന്നപേരില്‍ വ്യാഴാഴ്ച മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കി. റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്‍ക്കുള്ളിലും ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയില്‍വേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷഹന്‍ഷാ ഐപിഎസ് അറിയിച്ചു.


by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം രഹന(42),മംഗലപുരം മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം ജയസൂര്യ (41)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം സ്വദേശികളായ നാലു പേരിൽ നിന്നും പൊലൂഷൻ കൺട്രോൾ ബോർഡിലോ അതല്ലെങ്കിൽ തത്തുല്യമായ മറ്റു സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് യുവതികൾ അറസ്റ്റിലായത്.
ജോലി കിട്ടാതെ ആയപ്പോൾ യു കെ യിൽ ജോലിയ്ക്കായി വിസ നൽകാം എന്നു പറഞ്ഞു യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധേയമായ ആളാണ്.കന്യാകുമാരി മുതൽ കാശ്മീര് വരെ ബൈക്ക് റൈഡിങ് നടത്തിയ ആളാണ് അറസ്റ്റിലായ രഹ്ന.തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റിലായവർക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്നും പ്രതിയായ ജയസൂര്യ ജയിൽവാസം കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്.
പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.
കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണവും തുടരുകയാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വച്ച് തെളിവ് ശേഖരണം നടത്തും. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ആയിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. തലക്ക് ഏറ്റ ക്ഷതമാണ് ആരോഗ്യസ്ഥിതി മോശമാക്കുന്നത്.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) നെയാണ് മരിച്ചനിലയിൽ കണ്ടത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് എആര്‍ ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ശ്രീജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ മാസം 16-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം . വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
Toll free helpline number: 1056, 0471-2552056″
by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകര വഴയിലയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും തമ്മിലടിച്ച് യുവാവ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം മഞ്ചവിളാകം കൃഷ്ണ മന്ദിരത്തിൽ രാജേഷ് ആണ് മരിച്ചത്. ഇയാൾ ഫാർമസി എക്സിക്യൂട്ടീവ് ആണ്. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ഇടതുഭാഗത്ത് കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ്സിന്റെ പിൻഭാഗം ബൈക്ക് യാത്രികന്റെ പുറകിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.


Recent Comments