by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ് സൂക്ഷിക്കാറുള്ളത്.
ഇനി മുതല്‍ ഇത്തരം വാഹനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ വ്യക്തികളുടെയോ പാര്‍ക്കിങ് സ്ഥലത്തായിരിക്കും ഇടുകയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പിഴയടയ്ക്കുന്നതിനൊപ്പം അതുവരെയുള്ള പാര്‍ക്കിങ് ഫീസും വാഹന ഉടമ നല്‍കണം. എങ്കില്‍ മാത്രമേ വാഹനം വിട്ടു നല്‍കുകയുള്ളൂ.ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച താഴെപ്പറയുന്ന ഹ്രസ്വകാല കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി.
1. ഓട്ടോമോട്ടീവ് ഇലക്ട്രിഷ്യൻ
2. അഡ്വാൻസ്‌ഡ് വെൽഡിങ് കോഴ്സ്
3. അലൂമിനിയം ഫാബ്രിക്കേഷൻസ്
4. ആട്ടോകാഡ്
5. മൊബൈൽ ഫോൺ ടെക്നോളജി
6. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)
അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 11.11.2025.
ഫോൺ: 6235557495, 9447322865.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത് ഈയാഴ്ച ലഭിച്ചേക്കും. പത്താം തീയതി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആകെ കുടിശ്ശിക 1158 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കുടിശ്ശികയും നിലവിലെ സാമ്പത്തിക വർഷത്തെ വിഹിതവും ചേർത്താണ് ഈ തുക. 22023 – 24 ൽ 188.58 കോടി, 2024-25 ൽ 513.14 കോടി, 2025-26 ൽ 456.1 കോടി രൂപ എന്നിങ്ങനെ ആണ് കുടിശ്ശിക. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ, കേരളത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കേന്ദ്രം ഉടൻ പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം, 1 മുതൽ 5 വരെ ക്ലാസുകളിൽ 10 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും, 5-ാം ക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ 15 കുട്ടികൾക്ക് ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററും ആവശ്യമാണ്. കേരളത്തിലെ സാഹചര്യത്തിൽ, ഒരു കൂട്ടം സ്കൂളുകളെ ഒരു യൂണിറ്റായി പരിഗണിച്ചായിരിക്കും ഇത് നടപ്പാക്കുക. ഈ ശുപാർശ പ്രാവർത്തികമായാൽ 4000-ത്തിലധികം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം വേണ്ടിവരും. സംസ്ഥാനത്തെ 45 ലക്ഷം കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ, കേന്ദ്രവിഹിതത്തിന്റെ ഭാരം പോലും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീവിവാദത്തില്‍ നേട്ടവും കോട്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നുള്ളതിനെ കുറിച്ച് പറയുന്നില്ല. കേന്ദ്രത്തിന് നല്‍കാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല. സ്വാഭാവിക താമസം മാത്രമാണ് ഉണ്ടായത്. കത്തയക്കുന്നതില്‍ നിയമോപദേശം ഉടന്‍ ലഭിക്കും അതിനുശേഷം കത്തയക്കും. കത്ത് വൈകുന്നതില്‍ സിപിഐക്ക് വിഷമം ഉണ്ടെന്ന് കരുതുന്നില്ലെന്നും സബ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ തുടങ്ങിവെച്ച ഭാഗവത സപ്താഹങ്ങളുടെ രജത ജൂബിലി വാർഷികത്തോടാനുബന്ധിച്ച് വാസുദേവ യജ്ഞo നവംബർ 5ന് ആരംഭിച്ച് 17 ന് സമാപിക്കും. യജ്ഞത്തിന്റെ ഭാഗമായി വിഷ്ണു സഹസ്രനാമകോടി അർച്ചന,ശ്രീമദ്ഭാഗവത ദ്വാ ദശാഹയജ്ഞo, ദ്വാദശനാമപൂജ, പന്ത്രണ്ട് കളഭം, ദശാവതാരച്ചാർത്ത്, വൈകുണ്ഠഹോമം എന്നിങ്ങനെ വിവിധ വിശേഷാൽ പൂജകളും യജ്ഞങ്ങളുമാണ് നടക്കുന്നതെന്ന് യജ്ഞാ ചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ ജയൻ,ചെയർമാൻ വിളയിൽ മോഹനൻ, ഭാരവാഹികളായ മധു സൂദനൻ നായർ, പ്രദീപ് പടിഞ്ഞാറ്റിൽ എന്നിവർ പറഞ്ഞു.
നവംബർ 5ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്ര ദീപം കൊളുത്തും. തീർത്ഥപാദ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ ഐ എസ് ആർ ഒ മുൻ ചെയർമാൻ മാധവൻ നായർ മുഖ്യാതിഥി ആയിരിക്കും. വിവിധ ശ്രേഷ്ഠ മത പണ്ഡിതൻമാരും ആചാര്യന്മാരും സന്യാസിവര്യന്മാരും ചടങ്ങിൽ പങ്കെടുക്കും. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, രാജു നാരായണ സ്വാമി ഐ എ എ സ്, ചേങ്കോട്ടുകൊണം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി, മുല്ലക്കര രത്നാകരൻ, ജി. എം. മഹേഷ് എന്നിവർ അദ്ധ്യാത്മിക പ്രഭാഷണങ്ങൾ നടത്തും.
ഒന്നാം ദിവസം ഭൂമി പൂജയും, രണ്ടാം ദിവസം വൃക്ഷ പൂജയും, മൂന്നാം ദിവസം തുളസീ പൂജയും നാലാം ദിവസം പക്ഷി മൃഗാദി പൂജയും അഞ്ചാം ദിവസം ഗോ പൂജയും ആറാം ദിവസം പർവത പൂജയും ഏഴാം ദിവസം നദീ പൂജയും എട്ടാം ദിവസം സന്യാസി ശ്രേഷ്ഠന്മാരെ പൂജിക്കലും ഒൻപതാം ദിവസം പ്രകൃതി പൂജയും പത്താം ദിവസം 12 വസുദേവ കുടുംബങ്ങളെ പൂജിക്കലും, പതിനൊന്നാം ദിവസം കൃഷ്ണ വേഷം കെട്ടിയ നൂറ്റിയെട്ടു ബാലികാ ബാലന്മാരെ പൂജിക്കലും പന്ത്രണ്ടാം ദിവസം വൈകുണ്ഠപൂജയും നടക്കും.
യജ്ഞത്തിന്റെ അവസാന ദിവസം യജ്ഞശാലയിൽ വാസുദേവ യജ്ഞ സമർപ്പണ പൂജയും കോടി അർച്ചന സമർപ്പണവും ഭാഗവത ദ്വാദശാഹ പാരായണ സമർപ്പണവും വാസുദേവ യജ്ഞ സമർപ്പണവും,മഹാദീപാരാധനയും നടക്കും.വാസുദേവ യജ്ഞ ദീപവും യജ്ഞ വിഗ്രഹവും വാദ്യ മേ ളങ്ങളുടെയും താലപ്പൊലി നാമജപഘോഷങ്ങളുടെയും അകമ്പടിയോടു കൂടി ഗ്രാമം പ്രദക്ഷിണം ചെയ്യും.


by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ മൂന്നാം വാർഡിൽ ആലംകോട് ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂളിന് പുറകുവശത്തായുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പന്നിശല്യമെന്ന് നാട്ടുകാർ. അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപിക്കുന്നു.
by Midhun HP News | Nov 5, 2025 | Latest News, ജില്ലാ വാർത്ത
120 ഒഴിവുകളിലേക്ക് ബിഎസ്എൻഎല്ലിൽ ജോലി നേടാം; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്; തുടക്ക ശമ്പളം 24900
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 120 ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ടെലികോം, ഫൈനാൻസ് സ്ട്രീമുകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് ബി.എസ്.എൻ.എല്ലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.
തസ്തികയും ഒഴിവുകളും
ബിഎസ്എൻഎൽ- സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 120.
ടെലികോം സ്ട്രീം = 95 ഒഴിവ്
ഫൈനാൻസ് സ്ട്രീം = 25 ഒഴിവ്
പ്രായപരിധി
21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24900 രൂപമുതൽ 50500 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത
ടെലികോം സ്ട്രീം
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അല്ലെങ്കിൽ മുകളിലുള്ള ഡിസിപ്ലിനുകളുടെ കോമ്പിനേഷനുകളോ, അനുബന്ധ ഉയർന്നുവരുന്ന ബ്രാഞ്ചുകളോ ഏതെങ്കിലും ഒന്നിൽ പൂർണ്ണകാല റെഗുലർ B.E./B.Tech ബിരുദം.
ഫൈനാൻസ്
ചാർട്ടേഡ് അക്കൗണ്ടന്റ് (CA) കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA)
തെരഞ്ഞെടുപ്പ്
അപേക്ഷകർ കമ്പ്യൂട്ടർ അധിഷ്ഠിത സിബിടി എക്‌സാമിന് ഹാജരാവണം. ചോദ്യങ്ങൾ എംസിക്യൂ മോഡിലായിരിക്കും. പരീക്ഷയുടെ വിശദംശങ്ങൾ വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ബിഎസ്എൻഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റായ www.bsnl.co.in, www.externalexam.bsnl.co.in എന്നിവ സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് അനുബന്ധ വിവരങ്ങളും വെബ്സെെറ്റിൽ ലഭ്യമാണ്. റിക്രൂട്ട്മെന്റ് സെല്ലിന്റെ എജിഎം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ രജിസ്ട്രേഷൻ, പരീക്ഷാ ഫീസ്, തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാണ്.
വെബ്സെെറ്റ് : www.bsnl.co.in
www.externalexam.bsnl.co.in


Recent Comments